എന്റെ പേര് ഈ പ്രശ്നത്തിലേക്ക് വഴിച്ചിഴയ്ക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്, എന്റെ വീട്ടില്‍ പൊലീസ് വന്നിട്ടില്ല എന്നെ ചോദ്യം ചെയ്തിട്ടുമില്ല: ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നടന്‍ ദിലീപ്. തന്റെ വീട്ടില്‍ യൂണിഫോമിലോ മഫ്തിയിലോ പൊലീസ് വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദിലീപ് അഭിപ്രായപ്പെട്ടു മനോരമ ഓണ്‍ലൈനോടായിരുന്നു പ്രതികരണം. ആദ്യമായാണ് ഈ വിഷയത്തില്‍ ദിലീപ് പ്രതികരിക്കുന്നത്.

”എന്റെ പേര് ഈ പ്രശ്നത്തിലേക്ക് വഴിച്ചിഴയ്ക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ആലുവയിലെ ആ നടന്‍ ആരാണെന്ന് വാര്‍ത്ത കൊടുത്ത മാദ്ധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തണം. എന്റെ വീട്ടില്‍ പൊലീസ് വന്നിട്ടില്ല, എന്നെ ചോദ്യം ചെയ്തിട്ടുമില്ല. അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ് ഈ വാര്‍ത്തകള്‍. എനിക്കെതിരെ നടക്കുന്ന സംഘടിതമായി ആക്രമണമാണ് ഇതിനു പിന്നില്‍.” ദിലീപ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”നിങ്ങള്‍ പൊലീസിനോട് ചോദിക്കൂ. ആ നടന്‍ ഞാനാണോ എന്ന്. അതിനു ശേഷം വാര്‍ത്തകള്‍ കൊടുക്കൂ. ആ നടന്‍ ആരായാലും അന്വേഷിച്ച് കണ്ടുപിടിക്കണം. അല്ലാതെ ഊഹാപോഹങ്ങള്‍ വച്ച് വാര്‍ത്തകള്‍ കൊടുക്കരുത്. ” ദിലീപ് കൂട്ടിച്ചേര്‍ത്തു. നേരത്തെ കൊച്ചിയിലെ സിനിമാക്കാരുടെ കൂട്ടായ്മയില്‍ ദിലീപും പങ്കെടുത്തിരുന്നു. മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്ന് ദിലീപ് അന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ് നടിയുടെ തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സൂപ്പര്‍താരമാണെന്ന വാദം സജീവമായത്. ഇതിനിടെ സൂപ്പര്‍താരത്തെ ചോദ്യം ചെയ്തുവെന്ന വാര്‍ത്തയും സജീവമായി. ഇതാണ് നിഷേധിക്കുന്നത്.

അതിനിടെ സൂപ്പര്‍താരത്തിന്റെ മൊഴി പൊലീസ് അനൗദ്യോഗികമായി രേഖപ്പെടുത്തിയെന്ന് തന്നെയാണ് സൂചന. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഓഫീസില്‍ നടന്‍ എത്തുകയായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പൊലീസിനോട് നിഷേധിക്കുകയും ചെയ്തു. ഇതിനിടെയാണ് തന്നെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തില്ലെന്ന വാദവുമായി ദിലീപ് എത്തുന്നത്. നേരത്തെ നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപം മഞ്ജു വാര്യര്‍ ഉയര്‍ത്തിയിരുന്നു. സിനിമയിലെ പ്രമുഖര്‍ക്ക് നേരെയാണ് വിരല്‍ ചുണ്ടിയത്. അതിനിടെ സൂപ്പര്‍താരത്തിന് സംഭവത്തില്‍ പങ്കുണ്ടെന്ന് പിസി ജോര്‍ജും കൈതപ്രവും ആരോപണവും ഉന്നയിച്ചു. ബിജെപിയും നടനെതിരെ രംഗത്ത് വന്നു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ പരസ്യ പ്രതികരണം.

Top