ക്രൈം ഡെസ്‌ക്
റായ്ഗർ: രാജസ്ഥാനിൽ ലവ് ജിഹാദ് ആരോപിച്ചു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുൻപ് യുവാവി്‌ന്റെ കാമുകിയായ പെൺകുട്ടിയെക്കുറ്റപ്പെടുത്തി കൊലപാതകിയുടെ കുടുംബം രംഗത്ത്. മുഹമ്മദ് അഫ്‌റസൂൽ ഖാൻ എന്നയാളെ വെട്ടിക്കൊന്ന് തീയിട്ട ശംഭുനാഥ് റായ്ഗറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ശംഭുവിന്റെ വീട്ടുകാർ കുറ്റപ്പെടുത്തുന്നത് ആ പെൺകുട്ടിയെയാണ്. ആ പെൺകുട്ടിയാണ് ശംഭുവിനെ കൊലപാതകി ആക്കിയതെന്നാണ് കുറ്റാരോപിതന്റെ കുടുംബാഗങ്ങൾ ന്യായീകരിക്കുന്നത്. കൊലപാതകം നടത്തിയ ശംഭു നിഷ്‌കളങ്കനാണെന്നാണ് കുടുംബാഗങ്ങളുടെ വാദം.
അവളെ തിരികെയെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇതെല്ലാം സംഭവിച്ചതെന്നും അവർ ആരോപിക്കുന്നു. അവളെ തിരികെയെത്തിച്ചില്ലെങ്കിൽ റായ്ഗർ സമാജത്തിന് ശംഭു പിഴ നൽകേണ്ട അവസ്ഥയിലായിരുന്നു. ശംഭു ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടി മുസ്ലിം യുവാവിനോട് അടുത്തതാണ് ക്രൂരകൃത്യത്തിന് ശംഭുവിനെ പ്രേരിപ്പിച്ചതെന്നാണ് ശംഭുവിന്റെ സുഹൃത്തുക്കളുടെ വാദം. ശംഭു മദ്യത്തിനും മയക്കു മരുന്നിനും അടിമയായിരുന്നെന്നും സദാസമയവും ഇന്റർനെറ്റിലായിരുന്നു സമയം ചെലവിട്ടിരുന്നതെന്നും സുഹൃത്തുക്കൾ പറയുന്നു.
ദൃശ്യങ്ങൾ കണ്ടുവെങ്കിലും അത് ചെയ്തത് ശംഭുവാണെന്ന് കരുതുന്നില്ലെന്നാണ് വീട്ടുകാർ വാദിക്കുന്നത്. ആ ദൃശ്യങ്ങൾ ചിത്രീകരിച്ച ബാലന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്നും പ്രതികരിച്ചു. ഈ ക്രൂരകൃത്യം ചിത്രീകരിച്ച പതിനഞ്ച് വയസുകാരൻ ആരോടും സംസാരിക്കുന്നില്ലെന്നും വീടിന് പുറത്തിറങ്ങുന്നില്ലെന്നും മാതാപിതാക്കൾ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ യുവാവിനെ വെട്ടിക്കൊന്ന് തീയിട്ട് കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകം നടത്തിയതിന് ശേഷം അതിനെ ന്യായീകരിച്ചും ഇയാൾ വീഡിയോ ചിത്രീകരിക്കുകയും അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.