മൂന്നാറിലെ ചില റിസോർട്ടുകളും ഹോം സ്റ്റേകളും മാജിക് കൂണുകള്‍ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നുണ്ടെന്നും ആരോപണമുണ്ട്. യുവാക്കൾക്കിടയിൽ മാജിക്ക് മഷ്റൂം ഉപയോഗം വർദ്ധിക്കുുന്നതായാണ് വിവരം. മാജിക്ക് മഷ്റൂം ഉപയോഗിക്കാനും വാങ്ങാനും മാത്രമായി മൂന്നാറിലേക്കും കൊടൈക്കനാലിലേക്കും നിരവധി പേരാണ് വരുന്നത്.
മൂന്നാറിലെ എല്ലപ്പെട്ടി, ടോപ് സ്റ്റേഷൻ, മേഖലകളിലാണ് മാജിക്ക് മഷ്റൂം വിൽപ്പന കൂടുതല്‍.
തണുപ്പേറിയ ഉയർന്ന മലനിരകളിൽ, മഴക്കാലത്ത് കാട്ടുപോത്തിന്റെ ചാണകത്തിലാണ് മാജിക്ക് മഷ്റൂം എന്നറിയപ്പെടുന്ന ലഹരിക്കൂൺ മുളയ്ക്കുന്നത്.
കൂണിന്റെ രുചി കയ്പായതിനാൽ ഇതോടൊപ്പം കഴിക്കാനായി തേൻ, ചോക്ലേറ്റ്, മിഠായി,ഐസ്ക്രീം തുടങ്ങിയവ വിൽപ്പനക്കാർ തന്നെ നൽകും.
മിഠായിയോടൊപ്പം കഴിക്കുന്നതിന് പുറമേ ഓംലെറ്റിൽ ചേർത്തും, പഞ്ചസാര ലായനിയിൽ ചേർത്ത് രസഗുള പോലെയും മാജിക്ക് മഷ്റൂം അകത്താക്കുന്നവരുമുണ്ട്.
കഞ്ചാവിനെക്കാൾ ലഹരി നൽകുന്ന മാജിക്ക് മഷ്റൂം കഴിച്ച് അര മണിക്കൂറിനകം തലയ്ക്ക് പിടിക്കുമെന്നാണ് പറയുന്നത്.
ഒരു തവണ കഴിച്ചാൽ ഏകദേശം അഞ്ചു മണിക്കൂറിലേറെ ലഹരി നീണ്ടുനിൽക്കുമെന്നതും മാജിക്ക് മഷ്റൂമിനെ ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ പ്രിയങ്കരമാക്കുന്നു.
ചെറിയ കൂണുകൾ പായ്ക്കറ്റുകളിലാക്കിയാണ് മൂന്നാറിലെ വിൽപ്പന. 200 മുതൽ 2000 രൂപ വരെയാണ് ലഹരിക്കൂണിന് വിൽപ്പനക്കാർ ഈടാക്കുന്നത്.
കഞ്ചാവിന് പുറമേ ലഹരിക്കൂൺ വിൽപ്പനയും ഉപയോഗവും മൂന്നാറിൽ സജീവമായതോടെ പോലീസും എക്സൈസും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.