മ്യൂസിയം പോലീസിന്റെ സദാചാര ഗുണ്ടായിസം; യുവാവിനെയും യുവതിയെയും അപമാനിക്കാന്‍ ശ്രമിച്ച പോലീസുകാര്‍ ഫേസ്ബുക്ക് ലൈവില്‍ കുടുങ്ങി

തിരുവനന്തപുരം: മ്യൂസിയം വളപ്പില്‍ കേരള പോലീസിന്റെ സദാചാരഗുണ്ടായിസം. പരസ്പരം തോളില്‍ കയ്യിട്ടിരുന്ന യുവതിയേയും യുവാവിനെയുമാണ് പോലീസ് സദാചാരലംഘനം ആരോപിച്ച് ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. പൊലീസുമായി ഇരുവരും സംസാരിക്കുന്ന വീഡിയോ ഫേസ്ബുക്ക് ലൈവാക്കി പോസ്റ്റ് ചെയ്തിരുന്നു. ഇതിലൂടെയാണ് വാര്‍ത്ത തത്സമയം പുറത്തറിഞ്ഞത്. മ്യൂസിയം പൊലീസിന്റെ ഗുണ്ടായിസത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പടരുകയാണ്.

യുവതിയും യുവാവും തോളില്‍ കൈയിട്ടിരുന്നതിനെ കെട്ടിപ്പിടിച്ചെന്നു പറയുന്ന പൊലീസ് പിന്നീട് ഇരുവരും ചുംബിച്ചെന്ന വാദം ഉയര്‍ത്തുന്നതും വീഡിയോയില്‍ കാണാം. രണ്ടു വനിതാ പൊലീസുകാരടങ്ങുന്ന സംഘമാണ് ഇരുവര്‍ക്കും സമീപമെത്തി സംസാരിക്കുന്നത്. ഇരുവരേയും മോശമായ സാഹചര്യത്തില്‍ കണ്ടെന്നും ചുംബിച്ചെന്നും പൊലീസുകാര്‍ പറയുന്നു. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളെ കസ്റ്റഡിയിലെടുക്കുന്നതെന്ന യുവാവിന്റെ ചോദ്യത്തിന് മ്യൂസിയത്തിലെ നിയമം ഇതാണെന്നാണ് പൊലീസിന്റെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, യുവതിയും യുവാവും മ്യൂസിയം പരിസരത്ത് ശരിയല്ലാത്ത രീതിയില്‍ ഇടപഴകുന്നത് മ്യൂസിയം സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് ചോദ്യം ചെയ്ത അവര്‍ക്കുനേരെ ഇരുവരും കയര്‍ത്തുസംസാരിച്ചെന്നും തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരാണ് തങ്ങളെ വിവരമറിയിച്ചതെന്നുമാണ് മ്യൂസിയം പൊലീസിന്റെ വാദം.

ഇതേതുടര്‍ന്നാണ് ഇരുവരേയും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നതെന്നും പെണ്‍കുട്ടിയുടെ പിതാവിനെ ഫോണ്‍ ചെയ്തു വിളിച്ചുവരുത്തിയെങ്കിലും പ്രായപൂര്‍ത്തിയായ മകളെ അവളുടെ ഇഷ്ടാനുസരണം വിട്ടിരിക്കുകയാണെന്നും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്നു പറഞ്ഞതായും പൊലീസ് പറഞ്ഞു. ഇതോടെ ഇരുവരേയും പൊലീസ് വിട്ടയച്ചു.

Top