ഐഎഎസ് തലപ്പത്ത് അഴിച്ചുപണി… നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനെ നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് ഈ മാസം 31ന് വിരമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയായി നളിനെ നെറ്റോയെ നിയമിക്കുന്നത്.ആഗസ്ത് വരെ നളിനി നെറ്റോയ്ക്ക് കാലാവധിയുണ്ട്.
സുബ്രതോ ബിശ്വാസിനെ ആഭ്യന്തര – വിജിലന്‍സ് അഡിഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. നിലവില്‍ പി.ഡബ്ല്യൂ.ഡി. അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് സുബ്രതോ ബിശ്വാസ്. പ്ലാനിംഗ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വി.എസ്. സെന്തിലിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല കൂടി നല്‍കും.1986 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരായ പി.എച്ച്. കുര്യന്‍ (റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി), ജെയിംസ് വര്‍ഗീസ് (ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) എന്നിവരെ അഡിഷണല്‍ ചീഫ് സെക്രട്ടറിമാരായി പ്രൊമോട്ട് ചെയ്യാന്‍ തീരുമാനിച്ചു.

ആശ തോമസാണ് പുതിയ പി.ഡബ്ല്യൂ.ഡി. പ്രിന്‍സിപ്പല്‍ സെക്രട്ടറി. റോഡ്സ് & ബ്രിഡ്ജ്സ്, കോര്‍പ്പറേഷന്‍ എം.ഡി.യായി അവര്‍ തുടരും.ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസിന് പരിസ്ഥിതി വകുപ്പിന്‍റെ അധിക ചുമതല കൂടി നല്‍കി. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സത്യജിത് രാജന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും. ഷീലാ തോമസ് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ഹരിത വി കുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിക്കും. ഇപ്പോള്‍ പഞ്ചായത്ത് ഡയറക്ടറായ ബാലകിരണിനെ ടൂറിസം ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

മറ്റ് മന്ത്രിസഭ തീരുമാനങ്ങള്‍

കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചും കമ്മീഷന്‍ പുനസംഘടിപ്പിച്ചും പുറപ്പെടുവിച്ച വിജ്ഞാപനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.

കേരള ജൂഡീഷ്യല്‍ അക്കാദമിയില്‍ 53 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യൂണലില്‍ സീനിയര്‍ ഗവ. പ്ലീഡര്‍മാരായി എസ്. ഷാജി (കൊല്ലം), കെ.എസ്. ജെയിന്‍ (വര്‍ക്കല) എന്നിവരേയും പ്ലീഡര്‍മാരായി പി.ജെ. സിജ, എസ്.എസ്. രാജീവ്, സനോജ് ആര്‍ നായര്‍, രാഹുല്‍.എം.ബി (തിരുവനന്തപുരം) എന്നിവരേയും നിയമിക്കാന്‍ തീരുമാനിച്ചു.

റബ്കോയ്ക്ക് എതിരായ റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കായി റബ്കോയ്ക്ക് 76.76 കോടി രൂപ കുടിശ്ശികയുണ്ട്.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ സംരംഭമായ അസാപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് മാനേജ്മെന്‍റ് പൂള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണി കണക്കിലെടുത്ത് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍റെ കമാന്‍റോ വിഭാഗത്തില്‍ 210 കമാന്‍റോ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ശുചിത്വ മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ 18 തസ്തികകള്‍ രണ്ടു വര്‍ഷത്തേക്ക് സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ടൂറിസം വകുപ്പില്‍ 35 കാറുകള്‍ വാങ്ങുന്നതിന് മന്തിസഭ അനുമതി നല്‍കി.

തൃശ്ശൂര്‍ കടങ്ങോട് കിഴക്കുമുറി കൊട്ടിലപ്പറമ്പില്‍ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തില്‍ ബാക്കിയായ എട്ടു വയസ്സുകാരി വൈഷ്ണവിയുടെ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ വഹിക്കും. കൊട്ടിലപ്പറമ്പില്‍ സുരേഷിന്‍റെ മകളാണ് വൈഷ്ണവി.

ഖാദിഗ്രാമവ്യവസായ ബോര്‍ഡ് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

1989-ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആനുകൂല്യത്തിനുളള പട്ടിക വര്‍ഷംതോറും പുതുക്കുന്നതിന് നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. യഥാസമയം പദ്ധതിയില്‍ ചേരുന്നതിന് ഉടമകള്‍ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ തൊഴിലാളികള്‍ക്കുളള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഭേദഗതി കൊണ്ടുവരുന്നത്.

Top