കീമോതെറാപ്പിക്ക് മരുന്നു ലഭിക്കുന്നില്ല; കാന്‍സര്‍ രോഗികള്‍ ദുരിതത്തില്‍

ഡബ്ലിന്‍: കാന്‍സര്‍ ചികിത്സയ്ക്കുള്ള പ്രത്യേക മരുന്ന് അഭാവം മൂലം കീമോതെറാപ്പി ചികിത്സയ്ക്ക് നേരിട്ട കാലതാമസം പരിഹരിക്കുന്നതിന് ഏതാനും ആഴ്ചകളെടുക്കുമെന്ന് എച്ച്എസ്ഇ. മരുന്ന് ലഭ്യമല്ലാത്തത് മൂലം നിരവധി രോഗികളാണ് കീമോതെറാപ്പി ചികിത്സ ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്നത്. മരുന്നു നിര്‍മ്മാണത്തിനിടെ അണുബാധയുണ്ടായിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി ഏതാനും കീമോ തെറാപ്പി മരുന്നുകള്‍ രണ്ടാഴ്ചയ്ക്കുമുമ്പ് തിരിച്ചുവിളിച്ചിരുന്നു.

ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന ഫാനിന്‍ കോപൗണ്ടിംഗ് ഫാര്‍മസിയാണ് ഐറിഷ് ഹോസ്പിറ്റലുകളില്‍ കീമോതെറാപ്പിക്കുള്ള മരുന്നുവിതരണം ചെയ്യുന്ന രണ്ടുകമ്പനികളില്‍ ഒന്ന്. ഈ കമ്പനിയില്‍ മരുന്നുനിര്‍മ്മിക്കാനുപയോഗിക്കുന്ന മിഷ്യനില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് സേഫ്റ്റി അലര്‍ട്ട് പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിഷ്യനില്‍ കണ്ടെത്തിയ ബാക്ടീരിയ ഗാസ്‌ട്രോ ഇന്‍ഡസ്റ്റീനിയല്‍ അണുബാധയ്ക്ക് കാരണമാകുകയും ജീവന് തന്നെ ഭീഷണിയാകുകയും ചെയ്യാം. റൂട്ടീന്‍ ചെക്കപ്പില്‍ ഒരു മരുന്നിന്റെ ബാച്ചില്‍ ഈ ബാക്ടീരിയയെ കണ്ടെത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മരുന്നിന്റെ അഭാവമുണ്ടായിരിക്കുന്നത്.

ഫാനിന്‍ കോപൗണ്ടിംഗിലുണ്ടായ അണുബാധ മൂലം രാജ്യത്തെ ഹോസ്പിറ്റലുകളിലെല്ലാം കീമോതെറാപ്പി മരുന്നുകള്‍ തുടര്‍ച്ചായായി വിതരണം ചെയ്യുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെന്ന് എച്ച്എസ്ഇ പ്രസ്താവനയില്‍ അറിയിച്ചു. അണുബാധയെ തുടര്‍ന്ന് മരുന്നിന്റെ ലഭ്യതയിലുണ്ടായ അഭാവം എത്ര രോഗികളെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നതെന്നതിന്റെ കണക്കുകള്‍ എച്ച്എസ്ഇ പുറത്തുവിട്ടിട്ടില്ല.

ദോഗ്രഡ ഹോസ്പിറ്റലിലെ 5 രോഗികള്‍ കഴിഞ്ഞ ബുധനാഴ്ച നടത്താനിരുന്ന തങ്ങളുടെ കീമോതെറാപ്പി ട്രീറ്റ്‌മെന്റ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയെന്ന് വ്യക്തമാക്കി. കാവന്‍ ഹോസ്പിറ്റലിലും കാന്‍സര്‍ ചികിത്സയ്ക്ക് ഒന്നോ രണ്ടോ ദിവസത്തെ താമസം നേരിട്ടിട്ടുണ്ട്. മരുന്ന് വിതരണം തടസപ്പെട്ടതിനാല്‍ എട്ടുരോഗികളുടെ കാന്‍സര്‍ ചികിത്സ അടുത്ത ആഴ്ചയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ലിമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അറിയിച്ചു.

അയര്‍ലന്‍ഡിലെ മറ്റൊരു കമ്പനിയില്‍ നിന്നുള്ള മരുന്നും യുകെയില്‍ നിന്നുള്ള മരുന്നും ലഭ്യമാകുന്ന ഹോസ്പിറ്റലുകളിലേക്ക് ചില കാന്‍സര് രോഗികളെ അയയ്ക്കാന്‍ എച്ച്എസ്ഇ അടിയന്തരമായി പദ്ധതി തയാറാക്കുന്നുണ്ട്. ഫാനിന്‍ കോപൗണ്ടിംഗില്‍ മരുന്നുനിര്‍മ്മാണം പുനരാരംഭിക്കുന്നതുവരെയുള്ള ഒരു താല്‍്ക്കാലിക പരിഹാരമാണിതെന്ന് എച്ച്എസ്ഇ അറിയിച്ചു.

Top