അര്‍ജുന്‍ കപൂറുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ശ്രീദേവി അടുത്ത ബന്ധുക്കളില്‍ ചിലരോട് പറഞ്ഞിരുന്നു; ബോണി കപൂറിന് സിനിമയില്‍ നിന്നുണ്ടായ നഷ്ടങ്ങള്‍ നികത്താന്‍ തന്റെ സ്വത്തുക്കള്‍ വിറ്റതില്‍ ശ്രീദേവിക്ക് സങ്കടമുണ്ടായിരുന്നു; പുതിയ വെളിപ്പെടുത്തലുകളുമായി ശ്രീദേവിയുടെ അമ്മാവന്‍

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്‍ നിന്നും ഇന്നും സിനിമ ലോകം മോചനം നേടിയില്ല. ഇതിനിടെയാണ് ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും അമ്മാവന്‍ വേണുഗോപാല്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരു ചാനല്‍ അഭിമുഖത്തിലാണ് വേണുഗോപാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത് ”ബോണി കപൂറിന് ചില സിനിമകള്‍ വേണ്ടത്ര വിജയിക്കാത്തത് കാരണം സാമ്പത്തിക നഷ്ടമുണ്ടായി. അത് നികത്താനായി ശ്രീദേവിയുടെ പേരിലുള്ള സ്വത്തുക്കള്‍ പലതും വിറ്റു. ശ്രീദേവിയുടെ മനസില്‍ ആ വേദനയുണ്ടായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ശ്രീദേവി ഒരുപാട് വേദനിച്ചിട്ടുണ്ട്. ഒരുപാട് വേദനകള്‍ മനസിലിട്ടാണ് ശ്രീദേവി മരിച്ചത്. ഒരിക്കലും അവള്‍ സമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ല. ലോകത്തെ കാണിക്കാനായി അവളുടെ മുഖത്ത് ഒരു ചിരി എപ്പോഴും ഉണ്ടാകും. പക്ഷെ ഒരുപാട് ദുഃഖങ്ങള്‍ അവളുടെ ഉള്ളിലുണ്ടായിരുന്നു”, വേണുഗോപാല്‍ പറഞ്ഞു. സൗന്ദര്യസംരക്ഷണത്തിനായി ശ്രീദേവി നിരവധി സര്‍ജറികള്‍ ചെയ്തിട്ടുണ്ട്. മൂക്കിന്റെ ഭംഗി കൂട്ടാനായി അമേരിക്കയിലായിരുന്നു ശ്രീദേവി സര്‍ജറി ചെയ്തിരുന്നത്. ഇക്കാര്യങ്ങള്‍ അറിഞ്ഞത് ശ്രീദേവിയുടെ അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നപ്പോഴായിരുന്നുവെന്നും വേണുഗോപാല്‍ വ്യക്തമാക്കി. സ്വത്ത് പ്രശ്‌നത്തിന്റെ പേരില്‍ ശ്രീദേവിയും സഹോദരി ശ്രീലതയും തമ്മില്‍ കുറച്ച് കാലം അകലത്തിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ”ശ്രീദേവിയുടെ അമ്മയ്ക്ക് തലച്ചോറില്‍ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. യുഎസിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ആ ശസ്ത്രക്രിയയില്‍ ചില പാകപിഴകള്‍ ഉണ്ടാവുകയും ഇതേ തുടര്‍ന്ന് കുടുംബം കേസ് കൊടുക്കുകയും ചെയ്തു. കോടതി ആശുപത്രിക്ക് പിഴ വിധിച്ചു. ഇതിന്റെ നഷ്ടപരിഹാരത്തുകയെ ചൊല്ലി ശ്രീദേവിയും ശ്രീലതയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായി. കുടുംബക്കാര്‍ ഇടപെട്ടാണ് പ്രശ്‌നം തീര്‍ത്തത്. നഷ്ടപരിഹാരത്തുകയ്ക്ക് പുറമെ ശ്രീദേവി ശ്രീലതയ്ക്ക് കൂടുതല്‍ പണം അയച്ചുകൊടുക്കാന്‍ തുടങ്ങിയതോടെ അവര്‍ തമ്മിലുള്ള പ്രശ്‌നം അവസാനിച്ചു”, വേണുഗോപാല്‍ പറഞ്ഞു. ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹത്തില്‍ അമ്മ എതിര്‍പ്പ് രേഖപ്പെടുത്തിയതായും പലപ്പോഴും വീട്ടില്‍ വരുന്ന അവസരങ്ങളില്‍ ബോണിയെ മര്യാദപൂര്‍വം സ്വീകരിക്കുക പോലും ചെയ്തിരുന്നില്ലെന്നും വേണു ഗോപാല്‍ പറയുന്നു. എന്നാല്‍ ബോണി കപ്പൂറിന് ശ്രീദേവിയെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. തുടര്‍ന്ന് ശ്രീദേവിയുടെ അമ്മ തങ്ങളുമായി സംസാരിച്ചെന്നും ഇതിന് ശേഷമാണ് വിവാഹം നടന്നതെന്നും വേണുഗോപാല്‍ വ്യക്തമാക്കി. ‘അര്‍ജുന്‍ കപൂറുമായി (ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകന്‍) ചില പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ശ്രീദേവി ചില ബന്ധുക്കളോട് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. പക്ഷെ അതേ കുറിച്ച് വ്യക്തമായി അറിയില്ല. ഞങ്ങളുടെ ചില കുടുംബാംഗങ്ങള്‍ ശ്രീദേവിയെ കണ്ടിരുന്ന സമയങ്ങളില്‍ മക്കളെ കുറിച്ചുള്ള ആശങ്കകള്‍ ശ്രീദേവി പങ്കുവെച്ചിരുന്നു.  ജാന്‍വിയുടെയും ഖുഷിയുടെയും ഭാവിയെ കുറിച്ചായിരുന്നു ശ്രീദേവിയുടെ ആശങ്ക. ബോണി കപ്പൂറിന്റെ ആരോഗ്യത്തെ കുറിച്ച് ഭയമുണ്ടെന്നും ശ്രീദേവി പറഞ്ഞിരുന്നു’, വേണുഗോപാല്‍ റെഡ്ഡി വ്യക്തമാക്കി. ഫെബ്രുവരി 24നാണ് ദുബൈയിലെ നക്ഷത്ര ഹോട്ടലിലെ ബാത്ത് ടബ്ബില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവും ആരാധകരും ആ ഷോക്കില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല.

Top