ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; ശ്രീജിത്തും സംഘവുമാണ് വാസുദേവനെ മര്‍ദിച്ചതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പൊലീസ് പട്ടികയിലെ സാക്ഷി

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. വാസുദേവനെ മര്‍ദിക്കുന്നത് കണ്ടിട്ടില്ലെന്ന് പൊലീസ് പട്ടികയിലെ സാക്ഷി പരമേശ്വരന്‍. തന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും പരമേശ്വരന്‍ പറഞ്ഞു. ശ്രീജിത്തും സംഘവുമാണ് മര്‍ദിച്ചതെന്ന് താന്‍ പറഞ്ഞിട്ടില്ല. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് പരമേശ്വരന്‍. അതേസമയം ശ്രീജിത്തിന്റെ പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് പൊലീസിന് ലഭിക്കും. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി നിയോഗിച്ച ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് അന്വേഷണനടപടി തുടങ്ങും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കാതെ തന്നെ അന്വേഷണം തുടങ്ങാനാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തി പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഫോറന്‍സിക് സര്‍ജനോട് വിവരങ്ങള്‍ ചോദിച്ചറിയും. വരാപ്പുഴ ദേവസ്വംപാടത്ത് ഗൃഹനാഥന്റെ ആത്മഹത്യയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് തിങ്കളാഴ്ച വൈകീട്ടാണ് മരിച്ചത്. ആളുമാറിയാണ് ശ്രീജിത്തിനെ പ്രതിയാക്കിയതെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

Top