കൊച്ചി: മോശം സ്ത്രീകള്‍ കിടക്ക പങ്കിടുവാന്‍വരെ തയറാകുന്നു എന്ന ഇന്നസെന്റിന്റെ പ്രസ്താവന ശരിയായില്ലെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ.മ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളോട് യോജിക്കുന്നില്ലെന്ന് ശ്രീനിവാസന്‍. സിനിമയില്‍ അവസരങ്ങള്‍ക്കായി മോശം സ്ത്രീകള്‍ കിടക്ക പങ്കിടുവാന്‍വരെ തയറാകുമെന്ന ഇന്നസെന്റിന്റെ പ്രസ്താവന ശരിയായില്ലെന്നും അത്തരം പ്രവണതകള്‍ സിനിമയിലുള്ളതായി അറിഞ്ഞിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.’അയാള്‍ ശശി’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന് മാധ്യമസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.നടി ആക്രമിക്കപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണ്. ഒരിക്കലും സംഭവിക്കുവാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. എന്നാല്‍ അത് സിനിമാ മേഖലയുടെ കുഴപ്പമാണെന്ന് കരുതുന്നില്ല. സമൂഹത്തില്‍ ആകെ ഇത്തരം പ്രശ്നങ്ങളുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സിനിമാ മേഖലയുമായി മാത്രം കോര്‍ത്തിണക്കി സംസാരിക്കുന്നത് ശരിയല്ല. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. പോലിസ് അന്വേഷണം കാര്യമായി പുരോഗമിക്കുന്നുണ്ട്. അന്വേഷണം നടക്കുന്ന കേസില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രധാന്യമില്ല.
സിനിമാ രംഗത്ത് ചൂഷണങ്ങളുണ്ടോയെന്ന ചോദ്യത്തില്‍ നിന്ന് ശ്രീനിവാസന്‍ ഒഴിഞ്ഞുമാറി. അത്തരം അനുഭങ്ങള്‍ മറ്റാര്‍ക്കെങ്കിലുമുണ്ടായതായി അറിയില്ല. സിനിമയില്‍ നിലനില്‍ക്കുവാന്‍ ഗോഡ്ഫാദര്‍മാര്‍ ആവശ്യമാണെന്ന റിമ കല്ലിങ്കലിന്റെ പ്രസ്താവന അംഗീകരിക്കുന്നില്ല. 40 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ അത്തരം പ്രവണതകള്‍ ഇതുവരെയും കണ്ടിട്ടില്ല. താരസംഘടന അമ്മയ്ക്ക് മലയാള സിനിമയില്‍ കാര്യമായ സ്വാധീനം ചെലുത്തുവാന്‍ സ്വാധിക്കുമെന്ന് കരുതുന്നില്ല. നിര്‍ധനരായ അംഗങ്ങള്‍ക്ക് പ്രതിമാസം കൈനീട്ടമെന്ന പേരില്‍ സഹായധനം നല്‍കുന്നത് മാത്രമാണ് അമ്മ ചെയ്യുന്ന നല്ലകാര്യമെന്നും ശ്രീനിവാസന്‍ പറഞ്ഞു.