ടിപി വധക്കേസും സിബിഐയ്ക്ക്: ലക്ഷ്യം പിണറായി വിജയന്‍

കൊച്ചി: പി.ജയരാജനു പിന്നാലെ പിണറായി വിജയനെയും സിബിഐയുടെ കുടുക്കില്‍പ്പെടുത്താന്‍ ആര്‍എസ്എസ് തന്ത്രമൊരുക്കുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിണറായി വിജയനെ കുടുക്കാന്‍ വേണ്ട തെളിവുകള്‍ ഒരുക്കിയാണ് ഇപ്പോള്‍ പുതു തന്ത്രങ്ങള്‍ മെനയുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നല്‍കിയ അപേക്ഷയില്‍, അടുത്ത ദിവസം തന്നെ തീരുമാനമുണ്ടായേക്കും.
മുന്‍പ് രണ്ടു തവണ സിബിഐ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തുടര്‍ അന്വേഷണം സാധ്യമല്ലെന്ന കാട്ടി മടക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ സിബിഐ കേസ് ഏറ്റെടുക്കണമെന്ന നിര്‍ദേശം ആര്‍എസ്എസ് നേതൃത്വമാണ് സിബിഐയ്ക്കു നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിബിഐ കേസെടുക്കുമ്പോള്‍ ലക്ഷ്യമിടുന്നത് പിണറായി വിജയനെ തന്നെയാണെന്നാണ് ലക്ഷ്യമിട്ടുന്നത്. കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ ജയരാജനെ കുടുക്കിയതോടെയാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ ആത്മവിശ്വാസം ഉയര്‍ന്നത്.
ലാവ്‌ലിന്‍ കേസില്‍ കോടതി വിധി അനുകൂലമായാല്‍ പോലും പിണറായി വിജയന്‍ രക്ഷപെട്ടു പോകരുതെന്ന ലക്ഷ്യമാണ് ഇപ്പോള്‍ ആര്‍എസ്എസ് നേതൃത്വം മുന്നോട്ടു വയ്ക്കുന്നത്. പിണറായിയെ തകര്‍ത്തു കളഞ്ഞാല്‍ കണ്ണൂരിലെ സിപിഎമ്മിന്റെ നട്ടെല്ലു തകര്‍ക്കാമെന്നാണ് ആര്‍എസ്എസ് നേതൃത്വം ലക്ഷ്യമിടുന്നത്. കതിരൂര്‍ വധക്കേസില്‍ ജയരാജനെയും, ലാവ്‌ലിന്‍, ടി.പി ചന്ദ്രശേഖരന്‍ വധക്കേസുകളില്‍ പിണറായിയെയും കുടുക്കുന്നതോടെ സിപിഎമ്മിനെതിരെ ശക്തമായി തിരിച്ചടിക്കാന്‍ സാധിക്കുമെന്നാണ് ആര്‍എസ്എസ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ബിജെപി – ആര്‍എസ്എസ് കേന്ദ്രങ്ങള്‍ ശക്തമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സിപിഎമ്മും ഇടതു മുന്നണിയും കേസിന്റെ കോടതിയുടെയും പിന്നാലെ ചുറ്റിക്കറങ്ങുമ്പോള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ശ്രദ്ധിക്കാന്‍പറ്റില്ലെന്നും, ഈ തക്കം നോക്കി മലബാര്‍ മേഖലയില്‍ പിടിമുറുക്കാമെന്നുമാണ് ആര്‍എസ്എസ് – ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ മേഖലകളില്‍ എസ്എന്‍ഡിപി സഖ്യത്തിന്റെ ഭാഗമായി കൂടുതല്‍ സീറ്റു നേടാന്‍ സാധിക്കുമെന്നും, മധ്യ കേരളത്തില്‍ കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാമെന്നും ബിജെപി കേന്ദ്ര നേതൃത്വം പദ്ധതി തയ്യാറാക്കുന്നു. ഇതിനിടെ കണ്ണൂരില്‍ സിപിഎമ്മിനു ഏല്‍ക്കുന്ന തിരിച്ചടി വോട്ടാക്കി മാറ്റാമെന്നാണ് ആര്‍എസ്എസ് – ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത്.

Top