നല്ല പ്രായത്തില്‍ മക്കള്‍ക്ക് വേണ്ടി ചോരയും നീരും വറ്റിക്കുന്ന മാതാപിതാക്കള്‍. പ്രായമാകുന്പോള്‍ അവര്‍ക്ക് താങ്ങും തണലും ആകേണ്ടവര്‍ തന്നെ ഉപേക്ഷിക്കുന്ന നേര്‍കാഴ്ചയാണ് നമ്മുടെ കേരളത്തില്‍ നിന്ന് പുറത്തുവരുന്ന ഈ വാര്‍ത്ത.
നഗരത്തിൽ അന്തിയുറങ്ങുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് സർവ്വേയ്ക്കിറങ്ങിയ കോട്ടയം നഗരസഭ അധികൃതർ കണ്ടത് കരളലയിക്കുന്ന കാഴ്ചകൾ. ഭാര്യയും മക്കളും ഉപേക്ഷിച്ചവരും, വീട് വിൽക്കേണ്ടി വന്നവരും, മാനസിക രോഗികളായവരുമടക്കം 93 പേരെയാണ് നഗരത്തിലെ തെരുവുകളിൽ നിന്നും കണ്ടെത്തിയത്.
ഇവരിൽ പലരും സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് എന്നതാണ് ഞെട്ടിക്കുന്ന സത്യം. കുടുംബത്തോടൊപ്പം വർഷങ്ങളോളം അമേരിക്കയിൽ സുഖജീവിതം നയിച്ചിരുന്ന എടത്വ സ്വദേശിയായ മദ്ധ്യവയസ്ക്കൻ ഇപ്പോൾ നഗരത്തിലെ തെരുവിലാണ് അന്തിയുറങ്ങുന്നത്.
ഭാര്യ വിവാഹ ബന്ധം വേർപിരിഞ്ഞതോടെ മക്കളും ഇയാളെ ഉപേക്ഷിച്ചു. തിരികെ നാട്ടിലെത്തിയ ഇയാളെ വീട്ടിൽ പോലും പ്രവേശിപ്പിക്കാൻ മകൻ തയ്യാറായില്ല. കൈവശമുണ്ടായിരുന്ന എല്ലാ സ്വത്തുക്കളും മക്കൾക്ക് നേരത്തെ തന്നെ എഴുതി നൽകിയിരുന്നു. വാടക നൽകാൻ പണമില്ലാത്തതിനാൽ തെരുവിൽ കഴിയുന്നവരെയും, തൊഴിൽരഹിതരായ അനാഥരെയും സർവ്വേയിൽ കണ്ടെത്തി.
കേന്ദ്രസർക്കാർ കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ഭവനരഹിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ സർവ്വേ നടത്തിയത്. പദ്ധതിയുടെ ആദ്യഘട്ടമായി എഴുപതോളം പേരെ മുട്ടമ്പലത്തെ ശാന്തിഭവനിൽ പുനരധിവസിപ്പിച്ചിട്ടുണ്ട്.