ക്രൈം ഡെസ്‌ക്
ന്യൂഡൽഹി: ബലാത്സംഗങ്ങളും ഇതേ തുടർന്നുണ്ടാകുന്ന കൊലപാതകങ്ങളും ഇന്ത്യയിലെ സാധാരണക്കാരെ ആത്മരോഷത്തിന്റെ അങ്ങേതലയ്ക്കൽ എത്തിക്കുമ്പോൾ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയ്ക്കു ഇതൊന്നും ബാധകമല്ലെന്നു വ്യക്തമാകുന്ന മറ്റൊരു വാർത്ത കൂടി പുറത്ത്. പതിനഞ്ചു വയസ്സുകാരി ബ്രിട്ടിഷ് പെൺകുട്ടി സ്‌കാർലറ്റ് ഈഡൻ കീലിങ്ങിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെയും ഗോവൻ കോടതിയാണ് നിരുപാധികം വിട്ടയച്ചത്.
കേസിൽ പെൺകുട്ടിയുടെ അമ്മയുടെ സാക്ഷി മൊഴി പോലും സ്വീകരിക്കാൻ കോടതി തയ്യാറായില്ലെന്നത് ഏറെ ദുഖകരമായ സത്യമായി. ബലാത്സംഗക്കേസുകളിൽ വധശിക്ഷ തന്നെ വേണമെന്നു രാജ്യം ഒറ്റക്കെട്ടായി വാദിക്കുമ്പോഴാണ് മറ്റൊരു കേസിൽ കൂടി ക്രൂരമായി കൊലനടത്തിയ പ്രതികൾ സ്വതന്ത്രരായി പുറത്തിറങ്ങുന്നത്.
സ്‌കാർലറ്റ് ഈഡൻ കീലിന്റെ അമ്മ ഫയോന മാക്കിയോവെൻ ഇതിനെതിരെ വീണ്ടും ഹർജി നൽകാൻ ഒരുങ്ങുകയാണ്. മകൾക്ക് നീതിലഭിക്കുമെന്ന വിശ്വാസത്തിൽ ഗോവയിലെത്തിയ ഇവർക്ക് കോടതിവിധി താങ്ങാവുന്നതിലുമപ്പുറമായി. സിബിഐയിൽ എനിക്കു വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ അവർ ഒന്നുകിൽ കഴിവില്ലാത്തവരായിരുന്നു, അല്ലെങ്കിൽ അഴിമതിക്കാരായിരുന്നു. ഇവിടത്തെ നീതിന്യായ സംവിധാനം കുറ്റവാളികളെയല്ല, ഇവിടെ വരുന്ന ടൂറിസ്റ്റുകളെയാണു സംരക്ഷിക്കേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. തെളിവില്ലെന്നുകണ്ട് ഗോവയിലെ ജുവനൈൽ കോടതി(പ്രായപൂർത്തിയാകാത്തവരുടെ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി)യാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.
കോളിളക്കം സൃഷ്ടിച്ച കൊലപാതകം 2008ലാണു ഗോവയിൽ നടന്നത്. പ്രതികളായ സാംസൺ ഡിസൂസ, പ്ലാസിഡോ കാർവൽഹോ എന്നിവരെയാണ് ഗോവ കുട്ടികളുടെ കോടതിയിലെ ജഡ്ജി വന്ദന ടെൻഡുൽക്കറാണു വിട്ടയച്ചത്. കൊലപാതകം, പീഡനം, ലഹരിമരുന്നു നൽകൽ തുടങ്ങിയ കുറ്റങ്ങളായിരുന്നു പ്രതികളുടെ മേൽ ചുമത്തിയിരുന്നത്. എട്ടുവർഷം നീണ്ടുപോയ കേസിനു പിന്നാലെ നടക്കുകയും വിധി പ്രഖ്യാപനം കേൾക്കാനായി മാത്രം യുകെയിൽനിന്നു ഗോവയിൽ പറന്നെത്തിയ സ്‌കാർലറ്റ് ഈഡൻ കീലിങ്ങ് അക്ഷരാർത്ഥത്തിൽ ഞെട്ടുന്നതായിരുന്നു വിധി.
കഴിഞ്ഞ എട്ടുവർഷത്തിനിടെ കോടതിയിൽ മൂന്നു പബ്ലിക് പ്രോസിക്യൂട്ടർമാരും അഞ്ചു ജഡ്ജിമാരുമാണ് മാറിയത്. കേസിലെ മുഖ്യ സാക്ഷിയും ബ്രിട്ടീഷ് പൗരനുമായ മൈക്കൽ മാനിയൻ നാഡീസ്തംഭനംമൂലം കോടതിയിലെത്താതിരുന്നതും കേസിന് വിനയായി. ഗോവയിലെ മയക്കുമരുന്ന് അധോലോകത്തിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു ഷാർലെറ്റിന്റെ മരണം. കേസ് അട്ടിമറിക്കാനാണ് ഗോവ പൊലീസ് ശ്രമിക്കുന്നുതെന്ന് നേരത്തേതന്നെ ഷാർലെറ്റിന്റെ അമ്മ ആരോപിച്ചിരുന്നു.
2008 ഫെബ്രുവരി 19നാണ് ഷാർലറ്റ് കീലിങ്ങിനെ കൊല്ലപ്പെട്ടനിലയിൽ ഗോവൻ ബീച്ചിൽനിന്ന് കണ്ടെത്തിയത്. ആദ്യം ഗോവ പൊലീസ് ആണ് കേസന്വേഷിച്ചത്. ആത്മഹത്യയാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ. പിന്നീട്, അന്വേഷണം ഏറ്റെടുത്ത സിബിഐ.യാണ് സാംസണെയും പ്ലാക്കിഡോയെയും അറസ്റ്റുചെയ്തത്. ഇരുവരും ചേർന്ന് ഷാർലറ്റിന് മയക്കുമരുന്നുനൽകി ബോധരഹിതയാക്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തൽ. പിന്നീട് വടക്കൻ ഗോവയിലെ അഞ്ജുനാ ബീച്ചിലെ ആഴംകുറഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചുവെന്നാണ് സിബിഐ. കണ്ടെത്തിയത്. അറസ്റ്റിലാകുമ്പോൾ ഇരുവർക്കും പ്രായപൂർത്തിയായിരുന്നില്ല.
കേസ് അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ പാളിച്ചകൾ വ്യക്തമായിരുന്നു. 2008 ഫെബ്രുവരി 19നു ഗോവയിലെ അൻജുന തീരത്താണു സ്‌കാർലറ്റ് ഈഡൻ കീലിങ്ങിന്റെ അർധനഗ്‌നമായ മൃതദേഹം പരുക്കുകളോടെ കാണപ്പെട്ടത്. പെൺകുട്ടി മുങ്ങിമരിച്ചതാണെന്നു പറഞ്ഞ് പൊലീസ് ആ കേസ് അവസാനിപ്പിക്കാൻ നോക്കി. ഫയോന മാക്കിയോവെൻ ഗോവയിൽ ആഴ്ചകൾ തന്നെ തങ്ങി കേസ് ഗൗരവമായി അന്വേഷിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചു. അവരുടെ നിർബന്ധം കൊണ്ട് ജഡം രണ്ടാമതു പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് പെൺകുട്ടിയെ ലഹരിമരുന്നു കഴിപ്പിച്ചു മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നു വ്യക്തമായത്.
സ്‌കാർലറ്റ് ഈഡൻ കീലിങ്ങിന്റെ കുടുംബം തുടർച്ചയായി അധികാരികളെ കണ്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് സിബിഐയെ ഏൽപിച്ചത്.