തിരുവനന്തപുരം: മൃതദേഹം മാറിനല്‍കിയതിന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി പലിശയടക്കം 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധിച്ചു. തേഞ്ഞിപ്പലം വിദ്യാനഗറില്‍ ഡോ. പി.ആര്‍. ജയശ്രീയും തലയോലപ്പറമ്പ് ശരണ്യയില്‍ പി.ആര്‍. റാണിയും നല്‍കിയ പരാതിയിലാണ് വിധി. നഷ്ടപരിഹാരത്തിനുപുറമേ ആറുവര്‍ഷത്തെ 12 ശതമാനം പലിശയും നല്‍കാന്‍ വിധിച്ചു.
എറണാകുളം ജില്ലാ രജിസ്ട്രാര്‍ ആയി വിരമിച്ച ആര്‍. പുരുഷോത്തമന്റെ മൃതദേഹമാണ് ആളുമാറി മറ്റൊരു കുടുംബത്തിന് വിട്ടുകൊടുത്തത്. ഇതറിയാതെ അവരത് സംസ്‌കരിച്ചു. പുരുഷോത്തമന്റെ മക്കളാണ് പരാതിക്കാര്‍. 2009 ഡിസംബര്‍ 31നാണ് ഡയാലിസിസിനിടെ പുരുഷോത്തമന്‍ ആശുപത്രിയില്‍ മരിച്ചത്. മൂത്തമകള്‍ നാട്ടിലില്ലാത്തതിനാല്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആ സമയം, മോര്‍ച്ചറിയില്‍ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ കേണല്‍ കാന്തിയുടെ മൃതദേഹവും സൂക്ഷിച്ചിരുന്നു. അന്നേദിവസം കേണല്‍ കാന്തിയുടെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കള്‍ക്ക് പുരുഷോത്തമന്റെ മൃതദേഹമാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്.
പുരുഷോത്തമന്റെ ബന്ധുക്കള്‍ മൃതദേഹം ആവശ്യപ്പെട്ട് എത്തിയപ്പോഴാണ് അബദ്ധം മനസ്സിലാവുന്നത്. ബന്ധുക്കളുടെ പരാതിപ്രകാരം പൊലീസ് കേസെടുത്തു. പിന്നീട്, കാന്തിയുടെ മൃതദേഹം അദ്ദേഹത്തിന്റെതന്നെ ബന്ധുക്കള്‍ ഏറ്റെടുത്തു. പുരുഷോത്തമന്റെ ചിതാഭസ്മം കാന്തിയുടെ ബന്ധുക്കള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി. പുരുഷോത്തമന്റെ മക്കള്‍ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.
തെറ്റ് മനഃപൂര്‍വമായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വാദിച്ചു. എന്നാല്‍, കമ്മിഷന്‍ ഇത് അംഗീകരിച്ചില്ല. മരണാനന്തരച്ചടങ്ങുകള്‍ ചെയ്യാനാവാത്തത് പുരുഷോത്തമന്റെ മക്കളെയും ബന്ധുക്കളെയും ജീവിതാവസാനംവരെ വേട്ടയാടുന്ന വേദനയാണെന്ന് കോടതി വിലയിരുത്തി.