ആക്രമണത്തിനിരയായ നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമാക്കിയെന്ന കേസിൽ നടൻ അജു വർഗീസിനെ പോലീസ് വിളിച്ചുവരുത്തി. ലൈംഗിക പീഡനത്തിനിരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ പരസ്യമാക്കിയെന്ന് കാണിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി.
രാവിലെ സ്റ്റേഷനിൽ ഹാജരാകാനാണ് കളമശേരി പോലീസ് അജു വർഗീസിന് നിർദേശം നൽകിയത്. സിഐ ഓഫീസിലെത്തുന്ന അജു വർഗീസിൽ നിന്നും പോലീസ് വിശദമായ മൊഴിയെടുക്കും. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിക്കൊപ്പവും ദിലീപിനൊപ്പവും താനുണ്ടെന്ന് സൂചിപ്പിച്ചായിരുന്നു അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതോടെ അജു വർഗീസ് പേരു പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ ശക്തമായ ആരോപണങ്ങളുയർന്ന സമയത്താണ് അജു വർഗീസ് വിഷയത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയത്.
പീഡനത്തിനിരയായ നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമാക്കിയതിന് അജു വർഗീസിനെതിരെ കടുത്ത വിമർശനമാണുയർന്നത്. സിനിമാ രംഗത്തെ സ്ത്രീകൂട്ടായ്മയും ഇതിനെതിരെ പ്രതികരിച്ചിരുന്നു.
സംഭവം വിവാദമായതോടെ അജു വർഗീസ് നടിയുടെ പേര് പിൻവലിക്കുകയും, തെറ്റ് പറ്റിയതിൽ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ അജു വർഗീസിൽ നിന്നും പോലീസ് വിശദമായ മൊഴിയെടുക്കും. ഇതിനുശേഷം മാത്രമേ കേസിൽ കൂടുതൽ നടപടികളുണ്ടാകുകയുള്ളു.