![](https://dailyindianherald.com/wp-content/uploads/2025/02/KEJRIVAL-AND-SISODIA.png)
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കെജ്രിവാളും സിസോദിയയും തോറ്റു, അതിഷി ജയിച്ചു. വന്‍ മുന്നേറ്റവുമായി ബിജെപി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ വലിയ മുന്നേറ്റമാണ് ബി ജെ പി കാഴ്ചവെച്ചത് . അധികാരം നഷ്ടപ്പെട്ടതിനോടൊപ്പം ആം ആദ്മി പാർട്ടിയുടെ പ്രമുഖ സ്ഥാനാർത്ഥികളും ദില്ലിയിൽ പരാജയപ്പെട്ടു. ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ദില്ലി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും തോറ്റു. ജങ്ങ്പുര മണ്ഡലത്തില്‍ 500 ലധികം വോട്ടുകള്‍ക്കാണ് മനീഷ് സിസോദിയ അരവിന്ദർ സിംഗ് മർവയോട് തോറ്റത്. അതേസമയം, നിലവിലെ മുഖ്യമന്ത്രി അതിഷി ജയിച്ചു.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് അന്ത്യം കുറിച്ചാണ് ബിജെപിയുടെ കുതിപ്പ്. 27 വര്‍ഷങ്ങള്‍ക്ക ശേഷം ബിജെപി ഡല്‍ഹിയില്‍ അധികാരം പിടിക്കുമ്പോള്‍ ആം ആദ്മിയിലെ വന്‍മരങ്ങള്‍ക്കെല്ലാം അടിപതറി. അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ 3000ത്തോളം വോട്ടുകള്‍ക്കാണ് തോറ്റത്. പര്‍വേസ് സാഹിബ് സിങ് വര്‍മ്മയാണ് കെജ്രിവാള്‍ എന്ന വന്‍മരത്തെ വീഴ്ത്തിയത്. മനീഷ് സിസോദിയയും തോറ്റതോടെ ആം ആദ്മിയുടെ നേതൃനിരയുടെ പതനമാണ്. ഇനിയൊരു മടങ്ങിവരവ് ആം ആദ്മിക്ക് ഡല്‍ഹിയില്‍ ഉണ്ടാകുമോ എന്ന ചോദ്യങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു ഫലം വിരല്‍ചൂണ്ടുന്നത്.
അഴിമതിക്കെതിരെ ചൂലെടുത്ത രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു ആം ആദ്മി. എല്ലാ ചവറുകളെയും നീക്കി വൃത്തിയാക്കുന്ന ചൂലിന്റെ ചിഹ്നത്തില്‍ വന്ന പാര്‍ട്ടിയെ മധ്യ വര്‍ഗ്ഗ വിഭാഗങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. രാഷ്ട്രീയക്കാരില്‍ വിദ്യാഭ്യാസമുള്ളവര്‍ കുറവാണെന്ന പ്രചരണങ്ങള്‍ക്ക് ഭിന്നമായി ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരുന്നു പാര്‍ട്ടി നേതാക്കളില്‍ പലരും. ലോക്പാല്‍ ബില്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ‘ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍’ എന്ന പ്രസ്ഥാനത്തിലൂടെയായിരുന്നു ആംആദ്മി ദേശീയ ശ്രദ്ധാകേന്ദ്രമായത്. അന്ന് അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തോടൊപ്പം അണ്ണാ ഹസാരെയുമുണ്ടായിരുന്നു.
പൊതു സമൂഹത്തില്‍ രാഷ്ട്രീയക്കാര്‍, കോര്‍പ്പറേറ്റുകള്‍, മാധ്യമങ്ങള്‍, ജഡ്ജിമാര്‍ തുടങ്ങി പലരും അഴിമതിക്കാരാണ്. ഇന്ത്യ അഴിമതിക്ക് എതിരാണ് (ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍) എന്ന മുദ്രാവാക്യം ഉയര്‍ന്നു വന്ന സമയങ്ങളില്‍ പോരാടാന്‍ കെജ്രിവാള്‍ ഉണ്ടായിരുന്നു.കാര്യക്ഷമമായ ഭരണം എന്ന കെജ്രിവാളിന്റെ വാഗ്ദാനം അമൂര്‍ത്തമായ രാഷ്ട്രീയ ആദര്‍ശങ്ങളെക്കാള്‍ ഭൗതികമായ പ്രയാസങ്ങളെ അഭിസംബോധന ചെയ്തതുകൊണ്ടാണ്.
ആം ആദ്മികള്‍ക്കൊപ്പം നില്‍ക്കുന്ന തങ്ങള്‍ക്ക് വിഐപി സൗകര്യങ്ങള്‍ ഒന്നും വേണ്ടെന്നായിരുന്നു ആപ് നേതാക്കള്‍ ഭരണത്തിലേറിയപ്പോള്‍ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന്. മധ്യവര്‍ഗത്തേയും ചേരി നിവാസികളേയും കൈയിലെടുക്കാനുള്ള വിദ്യകളൊന്നും കെജ്രിവാള്‍ പാഴാക്കിയിരുന്നില്ല. ഡല്‍ഹിയിലെ വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ ബില്ലടക്കാന്‍ വിസമ്മതിച്ചു കൊണ്ടായിരുന്നു കെജ്രിവാള്‍ സമരം നടത്തിയത്. അങ്ങിനെ വൈദ്യുതി വിഛേദിക്കപ്പെട്ട വീടുകളില്‍ ആപ്പ് നേതാക്കള്‍ നേരിട്ടെത്തി വൈദ്യുതി പുനസ്ഥാപിച്ചു നല്‍കി.
തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റിയ നേതാക്കള്‍ ഇവരാണെന്ന് തിരിച്ചറിഞ്ഞ ഡല്‍ഹിയിലെ മധ്യവര്‍ഗവും ചേരി നിവാസികളും ന്യൂനപക്ഷവും ഒറ്റക്കെട്ടായി ആം ആദ്മി പാര്‍ട്ടിക്കൊപ്പം നിന്നു. കെജ്രിവാളിന്റെ ആശയങ്ങള്‍ വ്യാപകമായി മധ്യ വര്‍ഗ്ഗത്തിനിന്റെയും ന്യുനപക്ഷങ്ങളുടെയും നെഞ്ചില്‍ തുളച്ചുകയറി. അഴിമതിക്കെതിരെ പോരാടിയ പാര്‍ട്ടിയെ തകര്‍ത്തത് അഴിമതി തന്നെയാണ. മദ്യനയ അഴിമതിയില്‍ അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ കിടന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു. ഇതോടെ ആം ആദ്മി വിപ്ലവത്തിന് അന്ത്യമാകുകയാണ്.