സ്വന്തം ലേഖകൻ
വാഷിങ്ടൺ: ലോകം മുഴുവൻ ഉറ്റു നോക്കിയിരുന്ന ഭീകര നേതാവ് ഒസാമ ബിൻലാദനെ വെടിവച്ചു കൊന്നതെങ്ങനെയെന്നു വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അമേരിക്കയുടെ നേവി സീൽ ടീം അംഗം. തന്റെ പുസ്തകത്തിലാണ് വിവാദമായ വെളിപ്പെടുത്തലുമായി യുഎസ് മുൻ കമാൻഡോ റോബർ ഒ നീൽ രംഗത്ത് എത്തിയിരിക്കുന്നത്.
ദ ഓപ്പറേറ്റർ എന്ന പുതിയ പുസ്തകത്തിലാണ് റോബർട്ട് ഒ നീൽ ലാദനെ വധിച്ചതെങ്ങനെയെന്ന് വിശദമാക്കിയത്.
അമേരിക്കയിലെ കമാൻഡോ വിഭാഗമായ സീൽ ടീമംഗങ്ങളാണ് ബിൻ ലാദൻറെ അബോട്ടാബാദിലെ വസതിയിൽ കടന്നത്. മൂന്ന് നില വീടിൻറെ മുകളിലത്തെ നിലയിൽ വെച്ച് ലാദൻറെ മകൻ ഖാലിദിനെ കണ്ടു. തങ്ങൾ സൈനികരാണെന്ന് ഖാലിദിന് പെട്ടെന്ന് മനസ്സിലായില്ല. ഇവിടെ വരൂ എന്ന് സൈനികരിൽ ഒരാൾ അറബിയിൽ പതുക്കെ പറഞ്ഞു. കയ്യിൽ തോക്കേന്തിയ ഖാലിദ് നടന്നടുത്തപ്പോൾ ഉടൻ വെടിയുതിർത്തു.
വൈകാതെ ലാദൻറെ മുറിയിൽ കടന്നു. ലാദന് താൻ കരുതിയതിനേക്കാൾ ഉയരമുണ്ടായിരുന്നു. പക്ഷേ കരുതിയതിനേക്കാൾ മെലിഞ്ഞിട്ടായിരുന്നു. ലാദന് മുൻപിലായി ഒരു സ്ത്രീയുണ്ടായിരുന്നു. ഒരു നിമിഷം പോലും വൈകാതെ ആ സ്ത്രീയുടെ വലത്തെ തോളിന് സമീപത്തുകൂടി ലാദന് നേരെ രണ്ട് തവണ കാഞ്ചിവലിച്ചു. ലാദൻറെ തല പിളർന്നു. മരണം ഉറപ്പാക്കാൻ ഒരിക്കൽ കൂടി തലയ്ക്ക് നേരെ വെടിവെച്ചെന്നും റോബർട്ട് ഒ നീൽ അവകാശപ്പെട്ടു.
സംഭവത്തിന് ശേഷം ചുറ്റും നടക്കുന്നതെന്താണെന്നുപോലും വ്യക്തമാകാത്തവിധം തൻറെ ഉള്ളിൽ ശൂന്യതയായിരുന്നു. ഒരു സഹപ്രവർത്തകൻ വന്ന് താങ്കൾ ഒസാമ ബിൻ ലാദനെ വധിച്ചെന്ന് പറഞ്ഞപ്പോഴാണ് മനോനില വീണ്ടെടുത്തത്. ലാദൻറെ തല പിളർന്നുപോയതിനാൽ ഫോട്ടോയെടുക്കാൻ പ്രയാസമായിരുന്നെന്നും റോബർട്ട് ഒ നീൽ പുസ്തകത്തിൽ വ്യക്തമാക്കി.