സ്വന്തം ലേഖകൻ
ലണ്ടൻ: കാൻസർ രോഗികൾക്ക് ശുഭപ്രതീക്ഷയേകി ബ്രിട്ടനിൽ നിന്നൊരു വാർത്ത. കാൻസർ ട്യൂമറുകൾക്കെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന വാക്‌സിൻ കാൻസർ രോഗിയായ യുവതിയിൽ ഇൻജക്ട് ചെയ്ത് പരീക്ഷിച്ചു. ശരീരത്തിൽ എവിടെയൊക്കെ ട്യൂമർ ബാധിച്ചിട്ടുണ്ടോ അവിടെയൊക്കെ കടന്നുചെന്ന് ട്യൂമറിനെ നശിപ്പിക്കുന്ന വാക്‌സിൻ ആണ് കണ്ടെത്തിയിട്ടുള്ളത്. കഴുത്തിൽ കാൻസർ ബാധിച്ച കെല്ലി പോട്ടർ എന്ന 35 കാരിയിലാണ് ആദ്യമായി വാക്‌സിൻ പരീക്ഷിച്ചത്. അടുത്ത രണ്ടു വർഷത്തിനകം വാക്‌സിൻ പൂർണ സജ്ജമാകും എന്നാണ് വൈദ്യരംഗത്തുള്ളവർ പറയുന്നത്.
ഒരു കാൻസർ സെല്ലിനെതിരെ പ്രതിരോധിക്കാൻ തയ്യാറാക്കുകയാണ് വാക്‌സിൻ ചെയ്യുന്നത്. ഈ പ്രതിരോധം ഒരിക്കലും അവസാനിക്കാതെ പുതിയ കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നു. ഒപ്പം രോഗികൾക്ക് കീമോതെറാപ്പി മരുന്നും പ്രിസ്‌ക്രൈബ് ചെയ്യും. എന്നാൽ, കുറഞ്ഞ ഡോസിലായിരിരക്കും കീമോതെറാപ്പി മരുന്ന് നിർദേശിക്കുക. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷിക്ക് തടസ്സപ്പെടുത്തുന്നവയെ ഒഴിവാക്കുന്നു. അതുകൊണ്ടുതന്നെ കാൻസർ കോശങ്ങൾക്കെതിരെ പ്രതിരോധിക്കുന്നതിൽ നിന്ന് ശരീരത്തിന് തടസ്സമുണ്ടാകുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
കെല്ലി പോട്ടർ സെർവിക്കൽ കാൻസറിന്റെ നാലാം ഘട്ടത്തിലായിരുന്നു. ലണ്ടനിലെ ഗയ്‌സ് ആശുപത്രിയിലാണ് കെല്ലിയിൽ വാക്‌സിൻ പരിശോധിച്ചത്. കാരണം, കെല്ലിയുടെ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കും കാൻസർ ഇതിനകം തന്നെ പടർന്നു കഴിഞ്ഞിരുന്നു. ശ്വാസകോശത്തിലേക്കും കരളിലേക്കും കാൻസർ പടർന്നിരുന്നു. അതുകൊണ്ടു തന്നെ പരീക്ഷണത്തിന് താൻ അനുയോജ്യയായിരിക്കും എന്നു ശാസ്ത്രജ്ഞർ അറിയിച്ചപ്പോൾ തനിക്ക് ഏറെ സന്തോഷമായെന്നും കെല്ലി പറഞ്ഞു. പരീക്ഷണം തന്റെ ജീവിതത്തിൽ മികച്ച ഏറെ മാറ്റങ്ങളുണ്ടാക്കിയെന്നും കെല്ലി പറയുന്നു. വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്ന ഒന്നിന്റെ ഭാഗമാകാൻ സാധിച്ചതിലൂടെ ആദരിക്കപ്പെട്ടതായാണ് തനിക്ക് തോന്നുന്നതെന്നും കെല്ലി പറഞ്ഞു.
കെല്ലി പോട്ടറിൽ ഫെബ്രുവരി 9നാണ് വാക്‌സിൻ പരീക്ഷിച്ചത്. പരീക്ഷണം പൂർത്തീകരിക്കാൻ വീണ്ടും ഏഴു തവണ കെല്ലി ആശുപത്രിയിൽ എത്തേണ്ടി വന്നു. പനി പോലുള്ള ലക്ഷണങ്ങൾ കണ്ടേക്കാം എന്ന് ഡോക്ടർമാർ കെല്ലിക്ക് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, അങ്ങനൊന്നും ഉണ്ടായില്ല. വൈകാതെ തന്നെ കാൻസറിനെ തോൽപിക്കാനാകുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് കെല്ലിപറയുന്നു. ഇനി അതല്ലെങ്കിൽ താൻ അതുമായി താദാത്മ്യപ്പെടും. കാൻസർ ബാധിച്ച മറ്റുള്ളവരെ ജീവിപ്പിക്കാൻ പ്രചോദിപ്പിക്കുമെന്നും കെല്ലി വ്യക്തമാക്കി.
മനുഷ്യശരീരത്തിലെ ജൈവരാസ പ്രക്രിയകളെ ത്വരിതപ്പെടുത്തുന്ന മാംസ്യത്തിൽ നിന്നെടുത്ത പ്രോട്ടീനിൽ നിന്നാണ് വാക്‌സിൻ ഉത്പാദിപ്പിച്ചിട്ടുള്ളത്. ഇത് കാൻസർ കോശങ്ങളെ തുടർച്ചയായി വിഭജിക്കുന്നു. ഈ ആന്റിജെൻ ശരീരത്തിൽ ഇൻജക്ട് ചെയ്യുന്നതോടെ പ്രതിരോധ ശേഷി വർധിക്കും എന്നാണ് ഗവേഷകർ പറയുന്നത്. കാൻസർ കോശങ്ങളോട് പൊരുതുന്നതോടൊപ്പം കാൻസർ ബാധിക്കാത്ത കോശങ്ങളെ സ്പർശിക്കുകയും ചെയ്യില്ല.