ന്യൂഡല്‍ഹി: ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തില്‍ മു്‌ന്നേറുമ്പോഴും കേരളത്തില്‍ സ്ഥാാനാര്‍ത്ഥിരളെ പ്രഖ്യാപിക്കാനാകാതെ ഹൈക്കമാന്റും കുഴയുന്നു. ഇന്ന് അന്തിമ പട്ടിക പുറത്തിറക്കുമെന്ന് പറയുമ്പോഴും രാവിലെ മുതല്‍ അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണ്.ഗ്രൂപ്പ് മാനേജര്‍മാരുടെ പിടിവാശികളാണ് സ്ഥാനാര്‍ത്ഥിപട്ടിക വൈകുന്നതിന് കാരണമെന്നാണ് സൂചന. ഭൂരിപക്ഷം മണ്ഡലങ്ങളിലും അനായാസം വിജയം നേടാന്‍ സാഹചര്യമുണ്ടായിട്ടും ഗ്രൂപ്പ് നോക്കിയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസിന് വന്‍ പരാജയനം സമ്മാനിക്കുമോ എന്ന ആശങ്കയാണ അണികള്‍ പങ്കുവയ്ക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക രാഹുല്‍ഗാന്ധിയായിരിക്കുമെങ്കിലും കേരളത്തിലെ നേതാക്കള്‍ അമിതമായ പിടിവാശി ഇക്കാര്യത്തില്‍ തുടരുന്നുവെന്നുവേണം മനസിലാക്കാന്‍.
അതിനിടെ ഉമ്മന്‍ ചാണ്ടിയും കെപിസിസി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കില്ലെന്നുറപ്പായി. എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലും മത്സരിക്കില്ല. വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളില്‍ ഇനിയും സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല. വയനാടിലെ സ്ഥാനാര്‍ത്ഥിത്വത്തിന് നിരവധി പേരുള്ളതാണ് ഇതിന് കാരണം. അതിനിടെ ഉമ്മന്‍ ചാണ്ടിയോടും മുല്ലപ്പള്ളിയോടും മത്സരിക്കാന്‍ രാഹുല്‍ ആവശ്യപ്പെടുമെന്നും അഭ്യൂഹമുണ്ട്. തര്‍ക്കമുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ രാഹുലും സംഘടനാ ചുമതലയുള്ള കെസി വേണുഗോപാലും ചേര്‍ന്നാകും നിശ്ചയിക്കുക.
ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ കാര്യത്തിലുള്ള അനിശ്ചിതത്വമാണ് അന്തിമപ്പട്ടിക തയ്യാറാവാത്തതിനു കാരണം. രാഹുല്‍ഗാന്ധിയുടെ അധ്യക്ഷതയിലുള്ള തിരഞ്ഞെടുപ്പുസമിതി ശനിയാഴ്ച രാവിലെ യോഗം ചേര്‍ന്ന് പട്ടികയ്ക്ക് അന്തിമരൂപം നല്‍കും. വേണുഗോപാലിന്റെ മണ്ഡലമായ ആലപ്പുഴയിലുള്‍പ്പെടെ, സിറ്റിങ് എംപി.മാരുടെ മണ്ഡലങ്ങളില്‍ മറ്റാരുടെയും പേരുകള്‍ കേരളത്തില്‍ നിന്ന് നല്‍കിയിട്ടില്ല വേണുഗോപാലിന്റെ സാന്നിധ്യം ഡല്‍ഹിയില്‍ ആവശ്യമായതിനാല്‍ അദ്ദേഹം മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി വെള്ളിയാഴ്ച രാവിലെ പറഞ്ഞിരുന്നു. എറണാകുളത്ത് കെ.വി. തോമസിനെ മാറ്റാനും സാധ്യതയുണ്ട്. ഇവിടെ ഹൈബി ഈഡനെ പരിഗണിക്കുന്നുണ്ട്. സിറ്റിങ് എംപി.മാര്‍ക്കെല്ലാം സീറ്റുനല്‍കുമെന്നാണ് എ.ഐ.സി.സി. തീരുമാനമെന്നും മറിച്ചൊന്നും ആരും പറഞ്ഞിട്ടില്ലെന്നും കെ.വി. തോമസ് പറയുന്നുമുണ്ട്
വയനാട്, വടകര, ആലപ്പുഴ, ഇടുക്കി, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ രാഹുല്‍ ഗാന്ധിയാകും നിശ്ചയിക്കുക. ഗ്രൂപ്പ് സമവാക്യങ്ങളുടെയും സാമുദായിക പ്രാതിനിധ്യത്തിന്റെയും അടിസ്ഥാനത്തില്‍ ചാലക്കുടി, തൃശ്ശൂര്‍ മണ്ഡലങ്ങളിലും നിലപാടെടുക്കും. അടൂര്‍ പ്രകാശിനെ ആറ്റിങ്ങലില്‍ നിര്‍ത്തണോ ആലപ്പുഴയില്‍ നിര്‍ത്തണോ എന്നകാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ഇടുക്കിയില്‍ പി.ജെ. ജോസഫും വടകരയില്‍ കെ.കെ. രമയും കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിക്കുമെന്ന കോണ്‍ഗ്രസ് നേതൃത്വം തള്ളി. ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെമുതല്‍ തുടങ്ങിയ സ്ഥാനാര്‍ത്ഥി ചര്‍ച്ച രാത്രി എട്ടുവരെ നീണ്ടു. രാവിലെ കേരളഹൗസില്‍ ചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ കൂടിയാലോചന നടത്തി. പിന്നീട് എ.കെ. ആന്റണിയുടെ വസതിയിലേക്കുപോയി. പിന്നീട് സ്‌ക്രീനിങ്ങ് കമ്മറ്റിയും ചേര്‍ന്നു.
അതിലും അന്തിമ ധാരണയില്‍ എത്താനാവാതെ നേതാക്കള്‍ പിരിയുകയായിരുന്നു അവസാന ലിസ്റ്റിലും പല മണ്ഡലങ്ങളിലും ഒന്നിലേറെ പേര്‍ ഉണ്ട്. നിലവില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിക്ക് പോലും രാഹുല്‍ പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ സ്ഥാനാര്‍ത്ഥിയെ അറിയാന്‍ കഴിയൂവെന്ന അവസ്ഥയാണുള്ളത്. അന്തിമ പ്രഖ്യാപനം വേണുഗോപാലും രാഹുലും കൂടി തീരുമാനിച്ച് പുറത്തുവരും. ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍, തൃശൂരില്‍ ടിഎന്‍ പ്രതാപന്‍, എറണാകുളത്ത് ഹൈബി ഈഡന്‍, ആലത്തൂരില്‍ രമ്യാ ഹരിദാസ് എന്നിവര്‍ സീറ്റുകള്‍ ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കെവി തോമസിനും പിജെ കുര്യനുമെല്ലാം നിരാശരാകേണ്ടി വരും.