ദിലീപിന്റെ ജാമ്യാപേക്ഷ ഇന്നും ഹൈക്കോടതി പരിഗണിച്ചില്ല. പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിച്ചതോടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വരുന്ന ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
ഒന്നും രണ്ടും തവണയല്ല ദിലീപിന് ഇത്തരത്തില്‍ നിരാശനാകേണ്ടി വന്നിരിക്കുന്നത്. ആദ്യം അങ്കമാലി കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ദിലീപിന്റെ പ്രതീക്ഷകള്‍ ഫലം കണ്ടില്ല. ഹൈക്കോടതിയും അങ്കമാലി കോടതിയും ഓരോതവണ വീതം ദിലീപിന് ജാമ്യം നിഷേധിച്ചു.
രണ്ടാം തവണ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയാകട്ടെ ഇത് രണ്ടാം തവണയാണ് പരിഗണിക്കാന്‍ മാറ്റിവെയ്ക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം തന്നെ ഈ വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ഗുരുതരമായ ആരോപണങ്ങളോട് കൂടിയാണ് ദിലീപിന്റെ പുതിയ ജാമ്യഹര്‍ജി. അന്വേഷണ സംഘത്തിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി ആരോപണങ്ങള്‍ ഹര്‍ജിയിലുണ്ട്.
മാത്രമല്ല മുന്‍ഭാര്യ മഞ്ജു വാര്യര്‍ അടക്കം സിനിമയിലെ പ്രമുഖരെക്കുറിച്ച് അക്കമിട്ടുള്ള ആരോപണങ്ങള്‍ ദിലീപ് ഉന്നയിക്കുന്നുണ്ട്.
അതേസമയം ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ പോലീസിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് അന്വേഷണസംഘത്തിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
കേസിലെ രണ്ടാമത്തെ കുറ്റപത്രം തിടുക്കപ്പട്ട് സമർപ്പിച്ചേക്കില്ല. കേസില്‍ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാവശ്യമായ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.