കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. ദിലീപിന്റെ ആദ്യ വിവാഹത്തെ സംബന്ധിച്ചുള്ള വാര്‍ത്ത പ്രത്യക്ഷപ്പെട്ടത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്ന് സൂചന. എന്നാല്‍ ഇത് തെറ്റായ പ്രചാരണമാണ്. ഇവ കേസന്വേഷണത്തെ ബാധിച്ചതായാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.പോലീസ് സേനക്കുള്ളില്‍തന്നെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. നടന്‍ ദിലീപ് അറസ്റ്റിലായതിനുശേഷമാണ് നീക്കങ്ങള്‍ സജീവമായത്. സംഭവത്തെക്കുറിച്ച് അന്വേഷണസംഘാംഗങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് കാര്യങ്ങളാണ് പ്രധാനമായും പ്രതികൂലമായത്. കേസിലെ മാഡം എന്ന് പറഞ്ഞ കഥാപാത്രം. ഫെനി ബാലകൃഷ്ണന്‍ ഉന്നയിച്ച ആ മാഡത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നത് പ്രചാരണങ്ങളായിരുന്നു. അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്. പിന്നീട് ദിലീപിന്റെ ആദ്യ വിവാഹത്തെ സംബന്ധിച്ചുള്ള വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇത് തെറ്റായ പ്രചാരണമാണ്. കൊച്ചിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ചുവെന്നതും അട്ടിമറി ശ്രമത്തിന്റെ ഭാഗമായുണ്ടായതാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണത്തെ അട്ടിമറിക്കുക, ചില ഉന്നതഉദ്യോഗസ്ഥരുടെ പ്രതിച്ഛായ മോശമാക്കുക എന്നിവയാണ് ഈ വാര്‍ത്തകളുടെ അടിസ്ഥാനമെന്നാണ് നിഗമനം.
ദിലീപിന്റെ കുടുംബവുമായി ബന്ധപ്പെട്ട് നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുക. ഇത്തരം ശ്രമങ്ങളെക്കുറിച്ച് എ.ഡി.ജി.പി ബി.സന്ധ്യയും ഡി.ജി.പിയെ അറിയിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പ്രചാരണം മാത്രമാണ്. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ എന്തിനാണ് അന്വേഷിക്കുന്നതെന്ന് പോലീസ് പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം
ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ തമിഴ്നാട്ടിലേക്ക് കടത്തിയതായി സംശയിക്കുന്നതായി റിപ്പോർട്ട്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂണിയര്‍ രാജു ജോസഫിന്റെ തമിഴ്നാട് ബന്ധമാണ് ഈ സംശയത്തിലേക്ക് വഴി തെളിച്ചത്. മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രാജു ജോസഫ് വന്ന വാഹനം തമിഴ്നാട് രജിസ്ട്രേഷനിലുള്ളതായിരുന്നു.
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനം ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. രാജു ജോസഫിന്റെ ബന്ധുവിന്റെ പേരിലാണ് വാഹനം രജിസ്്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു.കാര്‍ ഓടിയതിന്റെ രേഖകള്‍ പരിശോധിച്ച പോലീസ് തമിഴ്നാട്ടിലെ ബന്ധങ്ങളെക്കുറിച്ച് രാജു ജോസഫിനോട് ചോദിച്ചറിഞ്ഞു.
ഫോണ്‍ തമിഴ്നാട്ടിലേക്ക് കടത്തിയെന്ന സംശയത്തെ തുടര്‍ന്ന് തൂത്തുക്കുടിയിലെ സ്പിക് നഗര്‍ മേഖലയിലും പോലീസ് തെരച്ചില്‍ നടത്തി. നടിയെ തട്ടിക്കൊണ്ട് പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ദിലീപിന് നല്‍കുന്നതിന് വേണ്ടി പള്‍സര്‍ സുനി പ്രതീഷ് ചാക്കോയ്ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ഈ ഫോണ്‍ നശിപ്പിച്ചുവെന്നാണ് പ്രതീഷ് ചാക്കോയുടെ വാദം