
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗുഡാലോചന വിവാദത്തിൽ കുടുങ്ങി ജയിലിലായ നടൻ ദിലീപിനു രക്ഷയാകുന്ന വിവരങ്ങൾ മഞ്ജുവുമായുള്ള വിവാഹമോചന ഹർജിയിലെ സത്യവാങ് മൂലത്തിലുണ്ടെന്നു സൂചന. ദിലീപിന്റെ അഭിഭാഷകൻ രാംകുമാറുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്.കുടുംബ കോടതിയിലിരിക്കുന്ന ഹർജിയിലെ വിവരങ്ങൾ പുറത്ത് വന്നാൽ പോലീസിന്റെ ആരോപണങ്ങൾ മുഴുവൻ പൊളിയുമെന്നാണ് റിപ്പോർട്ടുകൾ. മഞ്ജുവുമായുള്ള വിവാഹബന്ധം തകരുന്നതിന് ആക്രമിക്കപ്പെട്ട നടി കാരണമായെന്നും ഇതിലുള്ള പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ വാദം.
എന്നാൽ നടിയെ ആക്രമിക്കാൻ ആദ്യ ഗൂഢാലോചന നടന്നുവെന്ന് പോലീസ് ആരോപിക്കുന്ന 2013ൽ പോലും ദിലീപും മഞ്ജുവും ഒരുമിച്ചാണ് ജീവിച്ചിരുന്നത്. ഇക്കാര്യം കോടതിക്ക് പരിഗണിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ദിലീപും കാവ്യാ മാധവനും അടുത്തിടപെഴകുന്നത്, ആക്രമിക്കപ്പെട്ട നടി മഞ്ജു വാര്യരെ അറിയിച്ചതിന്റെ പകയാണ് 2013ലെ ഗൂഢാലേചാനയുടെ കാരണമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ അന്ന് മഞ്ജുവുമായി ഒന്നിച്ചു ജീവിച്ചിരുന്ന താരത്തിന് എന്തിന് ആക്രമിക്കപ്പെട്ട നടിയോട് പക തോന്നണമെന്നതാണ് പ്രധാന ചോദ്യം.
മാത്രമല്ല, മഞ്ജുവും ദിലീപും നൽകിയ ഹർജിയിൽ കാവ്യാ മാധവനെക്കുറിച്ച് പ്രത്യേക പരാമർശമില്ല. വിവാഹമോചനത്തിലേക്ക് നയിച്ച വ്യക്തികളെക്കുറിച്ച് ഇരുവരുടെയും ഹർജികളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മഞ്ജുവിന്റെ സ്വകാര്യത മാനിച്ച് വിവാഹമോചന ഹർജിയിലെ വിവരങ്ങൾ പുറത്ത് വിടരുതെന്ന് ദിലീപ് പ്രത്യേക അപേക്ഷ നൽകുകയും ചെയ്തിരുന്നു. ദിലീപിന്റെ് പേര് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹവുമായി സ്ഥലം ഇടപാട് ഇല്ലായിരുന്നുവെന്ന് നടി പറഞ്ഞതും ദിലീപിന് അനുകൂലമായി മാറുമെന്നാണ് സൂചന.
ആദ്യ ഗൂഢാലോചന നടന്നുവെന്ന് അന്വേഷണ സംഘം ആരോപിക്കുന്ന 2013ന് ശേഷം രണ്ട് വർഷം കൂടി കഴിഞ്ഞ് 2015ലാണ് ദിലീപും മഞ്ജുവും വേർപിരിഞ്ഞത്. വിവാഹ മോചനത്തിന് കാരണം കാവ്യ അല്ലെന്നും ആയിരുന്നെങ്കിൽ കാവ്യയെ രണ്ടാം വിവാഹം കഴിക്കില്ലായിരുന്നെന്നും ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മകളുടെ ഭാവി ഓർത്താണ് താൻ ഒന്നും പറയാത്തതെന്നും തന്നെ വേട്ടയാടാൻ ശ്രമിച്ചാൽ ചില കാര്യങ്ങൾ പുറത്ത് പറയേണ്ടി വരുമെന്നും ദിലീപ് പറഞ്ഞിരുന്നു