കറാച്ചി: ചെകുത്താന്റെ ജനാധിപത്യം നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ തങ്ങളുടെ ലക്ഷ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നു പാക് താലിബാനില്‍ നിന്നും വിട്ടു പോയ തീവ്രവാദി ഗ്രൂപ്പ്. പാക്കിസ്ഥാനിലെ ചന്ദ്രസാദായില്‍ ബച്ചാഖാന്‍ സര്‍വകലാശാലയില്‍ ഇരച്ചു കയറി തീവ്രവാദി സംഘം 21 പേരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പുറത്തു വിട്ട വീഡിയോയിലാണ് തീവ്രവാദികള്‍ തങ്ങളുടെ ഉന്മൂല സിദ്ധാന്തം കൂടുതല്‍ വ്യക്തമായി പ്രകടിപ്പിച്ചത്. തങ്ങളുടെ ലക്ഷ്യം പാക്കിസ്ഥാനിലെ ജനാധിപത്യവും, വിദ്യാഭ്യാസ സ്ഥാപനങ്ങളും തന്നെയാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് ബക്കാഖാന്‍ സര്‍വകലാശാലയിലേയ്ക്കു ആയുധനങ്ങളുമായി കടന്നു കയറിയ തീവ്രവാദി സഘം അധ്യാപകരും വിദ്യാര്‍ഥികളും അടക്കം 21 പേരെ കൊലപ്പെടുത്തിയത്. പാക്ക് താലിബാനില്‍ നിന്നും വിഘടിച്ചു രൂപീകരിച്ച താലിബാന്‍ ഗ്രൂപ്പായ സ്പ്ലിന്റര്‍ താലിബാന്റെ കമാന്‍ഡര്‍ സ്വയം പ്രഖ്യാപിത ഖലീഫ ഉമര്‍ മന്‍സൂറാണ് കഴിഞ്ഞ ദിവസം താലിബാന്റെ ഭീഷണികള്‍ അടങ്ങിയ വീഡിയോ പുറത്തു വിട്ടത്.
പാക്കിസ്ഥാനിലെ ജനാധിപത്യത്തെ ചെകുത്താന്റെ ജനാധിപത്യ സംവിധാനം എന്നു വിശേഷിപ്പിച്ചാണ് തീവ്രവാദികളുടെ വീഡിയോ ആരംഭിക്കുന്നതു തന്നെ. ഇതേ താലിബാന്‍ തീവ്ര വാദ സംഘടന തന്നെ 2014 ല്‍ പെഷാവാറിലെ സ്‌കൂള്‍ ആക്രമിച്ചു പിഞ്ചു കുട്ടികള്‍ അടക്കം 150 പേരെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ഇതിനു ശേഷം പാക്കിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെയുണ്ടാകുന്ന ഏറ്റവും ശക്തവും ക്രൂരവുമായ ആക്രമണാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ പിഞ്ചു പൈതലുകള്‍ കൊല്ലപ്പെട്ടപ്പോള്‍ മുതല്‍ തന്നെ രാജ്യത്തെ തീവ്രവാദികളെ നേരിടുന്നതിനുള്ള ശക്തി പാക്കിസ്ഥാന്‍ സൈന്യത്തിനുണ്ടോ എന്നതു പ്രധാന ചോദ്യചിഹ്നമായി അവശേഷിച്ചിരുന്നു.
ഉമര്‍ മസൂറിന്റെ വീഡിയോയില്‍ താലിബാന്‍ യൂണിവേഴ്‌സിറ്റി ആക്രമണത്തിനു നേതൃത്വം നേതൃത്വം നല്‍കിയവരെന്നു വിശേഷിപ്പിച്ച് ആയുധധാരികളായ നാലു തീവ്രവാദികളെയും പരിചയപ്പെടുത്തുന്നുണ്ട്. യൂണിവേഴ്‌സിറ്റി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കിയ അതേ ദിവസം തന്നെയാണ് സര്‍വകലാശാലയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് താലിബാന്‍ സംഘം വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.