സ്വന്തം ലേഖകൻ
ലക്നൗ: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് ഒരു ഉത്തരക്കടലാസാണ്. യുപിയിലെ ബോർഡ് എക്സാമിൽ വിദ്യാർത്ഥിനി തന്നെ തോൽപ്പിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട് ഉത്തരക്കടലാസിൽ എഴുതിയ വാക്കുകളാണ് സംസാര വിഷയമാറിയിരിക്കുന്നത്.
‘ ഞാനൊരു പെൺകുട്ടിയാണ്. വരുന്ന ജൂൺ 28 ന് എന്റെ കല്യാണമാണ്. എന്നെ പാസാക്കി തരണം. ഇല്ലെങ്കിൽ വീട്ടുകാർ ദേഷ്യപ്പെടും, സാർ.’ എന്നായിരുന്നു പെൺകുട്ടി തന്റെ ഉത്തരക്കടലാസിൽ എഴുതിയത്.
യുപി ബോർഡ് എക്സാമിൽ ഇത്തരം അപേക്ഷകൾ സർവ്വ സാധാരണമാണെന്നാണ് അധ്യാപകരും അധികൃതരും പറയുന്നത്. ഉത്തരത്തേക്കാൾ കൂടുതലും ഇത്തരത്തിലുള്ള അപേക്ഷകളാത്രേ ഉത്തരക്കടലാസിൽ ഉണ്ടാവുക. ജയിപ്പിക്കാൻ പല കാരണങ്ങളും വിദ്യാർത്ഥികൾ പറയാറുണ്ട്. കല്യാണം മുതൽ ജോലിയും റാങ്കും വീട്ടുകാരുടെ ദേഷ്യവുമെല്ലാം അപേക്ഷകളിൽ നിറയുമെന്നാണ് അധ്യാപകർ പറയുന്നത്.
അപേക്ഷകൾ മാത്രമല്ല, ചിലർ സ്വാധീനിക്കാനും ശ്രമിക്കാറുണ്ട്. അമ്പതിന്റേയും നൂറിന്റേയും നോട്ടുകൾ പരീക്ഷ പേപ്പറിനൊപ്പം ചേർത്തു വെച്ചാണ് സ്വാധീന ശ്രമങ്ങൾ. ഇത്തരത്തിലൊരിക്കൽ നൂറ് രൂപ നോട്ട് പരീക്ഷപേപ്പറിനൊപ്പം കിട്ടിയതിനെ കുറിച്ച് രാജ്കിയ ഇന്റർ കോളേജിലെ അധ്യാപകൻ പറയുന്നുണ്ട്. റിഫ്രഷ്മെന്റിനുള്ളത് എന്നായിരുന്നുപോലും പണത്തോടൊപ്പമുള്ള കുറിപ്പിലുണ്ടായിരുന്നത്.
എന്നാൽ ഇത്തരം സ്വാധീന ശ്രമങ്ങളിലൊന്നും തങ്ങൾ വീണു പോകില്ലെന്ന് അധ്യാപകർ പറയുന്നു. അധ്യാപകർ പ്രൊഫഷണലുകളാണെന്നും കൃത്യമായ മാനദണ്ഡത്തിലൂടെ മാത്രമേ മാർക്ക് നൽകുകയുള്ളൂ എന്നും അവർ പറയുന്നു. അതേസമയം ബോർഡ് എക്സാമിന്റെ ഇവാലുവേറ്റർമാർക്ക് നൽകുന്ന സൗകര്യങ്ങളിൽ അതൃപ്തിയുണ്ടെന്നും ചിലർ പറയുന്നു.