കോട്ടയം. കേരളത്തോടുള്ള അതിയായ ഇഷ്ട്ടംകൊണ്ട് അമേരിക്കക്കാരായ വിദേശ ദമ്പതികളാണ് തങ്ങളുടെ മകൾക്കു കേരള എന്ന് പേരിട്ടത്. പേരിടുക മാത്രമല്ല പനച്ചിക്കാട് ദേവീക്ഷേത്രത്തിലെത്തി മകളെ ആദ്യാക്ഷരം എഴുതിപ്പിക്കുകയും ചെയ്തു ഈ ദമ്പതികൾ. അമേരിക്കക്കാരായ ചാൾസ് ക്രമറും ബ്രെന്നയുമാണ് മകൾക്കു കേരള എന്നു പേരിട്ടത്.
ടിവി പ്രൊഡ്യൂസറാണു ചാൾസ് ക്രമർ; ഭാര്യ ബ്രെന്ന മൂർ ഇന്റീരിയർ ഡിസൈനറും. 2004ൽ ചാൾസും ബ്രെന്നയും ആദ്യമായി കേരളത്തിലെത്തിയപ്പോൾത്തന്നെ ഈ നാടു പ്രിയപ്പെട്ടതായി. അഞ്ചു വർഷത്തിനുശേഷം മകൾ പിറന്നപ്പോൾ ചാൾസും ബ്രെന്നയും അവൾക്കു കേരള എന്നു പേരു നൽകി. രണ്ടാമത്തെയാൾ ജൂലിയൻ. സ്‌കൂളിൽ അയച്ചു പഠിപ്പിക്കുന്നതിനു പകരം ഹോം സ്‌കൂളിങ് ആണ് ചാൾസും ബ്രെന്നയും മക്കൾക്കായി തിരഞ്ഞെടുത്തത്.
പിന്നീട് ഒൻപതു വർഷത്തിനുശേഷം ചാൾസും ബ്രെന്നയും മക്കളുംകൂടി വേൾഡ് സ്‌കൂൾ 101 എന്ന പേരിൽ ലോകം ചുറ്റാൻ തീരുമാനിച്ചു. ആറു ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു പദ്ധതി. ഓരോ രാജ്യത്തും അവിടത്തെ തദ്ദേശീയരായ കുടുംബത്തിനൊപ്പം മൂന്നുമുതൽ നാലുവരെ ആഴ്ച താമസിക്കാനായിരുന്നു പദ്ധതി. 20 രാജ്യങ്ങളുടെ പട്ടികയിൽ ആദ്യം ഇന്ത്യ ഉണ്ടായിരുന്നില്ല. എന്നാൽ, കേരളയും കുടുംബവും ഫ്രാൻസിൽ ചെന്നപ്പോൾ അവിടെ അവർക്കു ഗൈഡായി ലഭിച്ചതു മിഷേൽ എന്ന ആളെയായിരുന്നു.
മിഷേലിന്റെ ദത്തുപുത്രൻ മലയാളിയായിരുന്നു. ചാൾസിനും കുടുംബത്തിനും ഇന്ത്യയിൽ പോകാൻ ആഗ്രഹമുണ്ടെങ്കിൽ താമസസൗകര്യം ഒരുക്കിത്തരാമെന്നു മിഷേൽ വാഗ്ദാനം ചെയ്തതോടെ കേരളത്തിലെത്തിയ ഇവർ ചേർപ്പുങ്കലാണു താമസിച്ചത്. മിഷേലിന്റെ ദത്തുപുത്രന്റെ സഹോദരി മഞ്ജുവിനും കുടുംബത്തിനും ഒപ്പമായിരുന്നു കേരളയുടെയും കുടുംബത്തിന്റെയും താമസം. മഞ്ജുവിന്റെ മകൾ ദിയയ്ക്കൊപ്പം കേരളയെയും സഹോദരൻ ജൂലിയനെയും ഭരണങ്ങാനം അൽഫോൻസ റെസിഡൻഷ്യൽ സ്‌കൂളിൽ ചേർത്തു. ഒരു മാസത്തോളം ഇവിടെ കഴിഞ്ഞ ചാൾസും കുടുംബവും ജനുവരി അവസാനമാണു മടങ്ങിയത്.ഇവർ ഇപ്പോൾ ഇൻഡോനേഷ്യയിലാണ്.