തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം സംസ്‌കരിച്ചു. തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അതേ സമയം കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കാരചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ്.
മൃതദേഹം മറവ് ചെയ്താല്‍ മതിയെന്നും രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.എന്നാൽ , മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് തരംതാണതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കമ്മീഷന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെളിവുകള്‍ നശിപ്പിക്കാനുള്ള പൊലീസിന്റെ നടപടിയാണ് ഇതെന്ന് ബിജെപി ആരോപിച്ചു.എന്നാല്‍ വൈകുന്നേരം 4:45 ഓടെ ഇവരുടെ മൃതദേഹം ശാന്തികവാടത്തില്‍ തന്നെ സംസ്‌കരിച്ചു.
ലഹരിമരുന്ന് നല്‍കിയ ശേഷമാണ് വിദേശവനിതയെ പീഡിപ്പിച്ചത്. മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചത് ആത്മഹത്യയാണെന്ന് വരുത്താനായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതികള്‍ മുന്‍പും സമാനമായ സംഭവം നടത്തിയിട്ടുണ്ടെന്ന് പൊലീസിന് സംശയം ഉണ്ട്.
വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പറഞ്ഞതാണ് ലിഗയെ വാഴമുട്ടത്ത് കൊണ്ടുവന്നത്. ഫൈബര്‍ ബോട്ടിലാണ് വനിതയെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചത്. കഞ്ചാവും കാഴ്ച്ചകളും വാഗ്ദാനം ചെയ്തുവെന്നും പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ പറഞ്ഞു.
മാര്‍ച്ച് 14 വൈകുന്നേരം 5.30വരെ പ്രതികളും വിദേശ വനിതയും കണ്ടല്‍ക്കാട്ടില്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് വിദേശ വനിതയെ കൊലപ്പെടുത്തിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കണ്ടല്‍ക്കാട്ടില്‍ നിന്ന് കണ്ടെത്തിയ മുടിയിഴകള്‍ ഉമേഷിന്റേതാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.
കൊലപാതകവും ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. വിദേശ വനിത പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം പുറത്തുവന്നു. മുടിയിഴകളും വിരലടയാളവും പ്രതികളുടേതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിങ്ങ് നടത്താനെന്ന പേരിലാണു വിദേശ വനിതയെ ഇവിടേക്കെത്തിച്ചതെന്നു പ്രതികളിലൊരാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു. കണ്ടല്‍ക്കാട്ടിലെത്തിയ ശേഷം വിദേശ വനിതയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ മരിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി. വിദേശ വനിതയെ മാര്‍ച്ച് 14നാണ് പ്രതികള്‍ ചേര്‍ന്നു കൊലപ്പെടുത്തിയത്. ഇരയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലം ഇന്ന് രാവിലെ പോലീസിനു ലഭിച്ചിരുന്നു.
ഫോട്ടോ ക്രഡിറ്റ് .: മനോരമ