ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പരാതിയുമായി മരിച്ച ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സഹോദരന്‍. ഫാ.കുര്യാക്കോസ് കാട്ടുതറയെ മാനസിക സമ്മര്‍ദത്തിലാക്കിയെന്നാണ് പരാതി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും സഹായികളും നിരന്തരം പീഡിപ്പിച്ചിരുന്നു. പ്രതിമാസ അലവന്‍സ് 5000 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചു. വൈക്കം ഡിവൈഎസ്പിക്ക് മൊഴി നല്‍കിയ ദിവസം വൈദികന്റെ കാറിന് നേരെ കല്ലേറുണ്ടായി. ബിഷപ്പ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് സമ്മര്‍ദങ്ങള്‍ തുടങ്ങിയതെന്നും സഹോദരന്‍ പറഞ്ഞു. ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദര്‍ കുര്യാക്കോസ് മൊഴി നല്‍കിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റിനു പിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി.
ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. രാവിലെ വൈദികനെ കുര്‍ബാനയ്ക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് വൈദികനെ മരിച്ചനിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ തുടക്കം മുതലേ ആരോപിച്ചിരുന്നു. തനിക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് വൈദികന്‍ തങ്ങള്‍ക്ക് സൂചന നല്‍കിയിരുന്നതായി കുറവിലങ്ങാട് മഠത്തില്‍ സിസ്റ്റര്‍ അനുപമയും പറഞ്ഞത്.
ആദ്യം ജലന്ധറിലെ ബോഗ്പൂരില്‍ ആയിരുന്ന വൈദികനെ കന്യാസ്ത്രീയുടെ പീഡനപരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ജലന്ധര്‍ രൂപത ദസൂയയിലേക്ക് മാറ്റിയത്. ഫാ. കുര്യാക്കോസിനെ കൊലപ്പെടുത്തിയതാണെന്നു നൂറ് ശതമാനം ഉറപ്പുണ്ടെന്ന് സഹോദരന്‍ ജോസ് കാട്ടുതറ പറഞ്ഞിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തണം. ഇതു സംബന്ധിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. സംഭവവും കേസും ജലന്ധറിലായതിനാല്‍ പരാതി അവിടേക്ക് അയയ്ക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നു.