
കൊച്ചി : നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട പ്രതികളെ വിട്ടുകിട്ടണമെന്ന ആവശ്യം യു.എ.ഇക്ക് മുന്നിൽ ഇന്ത്യ ഉന്നയിച്ചില്ല . എന്‍ഐഎ സംഘം യു.എ.ഇയിൽ നിന്നു മടങ്ങിയ ശേഷം ഇതുമായി ബന്ധപ്പെട്ട് യാതൊരു തുടർനടപടിയും ഉണ്ടായിട്ടില്ല. അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.ഇ നടത്തിയ അന്വേഷണ വിവരങ്ങൾ ഇന്ത്യക്ക് കൈമാറിയെന്നാണ് വിവരം.
അതിനിടെ പ്രതികളായ പിഎസ്. സരിത്, സ്വപ്‌ന സുരേഷ്, ഫൈസല്‍ ഫാരിദ്, സന്ദീപ് നായര്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി. ഇതുസംബന്ധിച്ച അപേക്ഷ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ പറഞ്ഞു. ക്രിമിനല്‍ നടപടിച്ചട്ടം ഭേദഗതി ഓര്‍ഡിനന്‍സ് 1944 പ്രകാരമാണു സ്വത്ത് കണ്ടുകെട്ടല്‍.
സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ ഫൈസൽ ഫരീദ്, റബിൻസ് ഹമീദ് ഉൾപ്പെടെയുള്ളവരെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ ഇനിയും യു.എ.ഇക്ക് മുമ്പാകെ സമർപ്പിച്ചിട്ടില്ല. ഓഗസ്റ്റ് 10-ന് രണ്ടംഗ എൻ.ഐ.എ സംഘം യു.എ.ഇയിലെത്തി തെളിവുകൾ ശേഖരിച്ചു മടങ്ങിയതാണ്. ഫൈസൽ ഫരീദിനെതിരെ മൂന്ന് ചെക്ക് കേസുകൾ യു.എ.ഇയിൽ ഉണ്ടെങ്കിൽ തന്നെയും ഇന്ത്യ ആവശ്യപ്പെട്ടാൽ തുടർ നടപടികൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.
കോൺസുലേറ്റിന്‍റെ ചുമതലയിൽ ഉണ്ടായിരുന്ന അറ്റാഷെ ഉൾപ്പെടെയുള്ളവർ യു.എ.ഇയിൽ തന്നെയാണുള്ളത്. യു.എ.ഇ പ്രഖ്യാപിച്ച അന്വേഷണ ഭാഗമായി ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. രണ്ട് രാജ്യങ്ങളിലെയും അന്വേഷണ ഏജൻസികൾ തമ്മിൽ കേസുമായി ബന്ധപ്പെട്ട് മികച്ച ഏകോപനം ഉണ്ടെന്ന് യു.എ.ഇ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ പിഎസ്. സരിത്, സ്വപ്‌ന സുരേഷ്, ഫൈസല്‍ ഫാരിദ്, സന്ദീപ് നായര്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടിയെടുക്കും . ഇതുസംബന്ധിച്ച അപേക്ഷ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ പറഞ്ഞു.കോടതി അനുമതി കിട്ടുന്ന മുറയ്ക്കു സ്ഥാവരജംഗമ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. പ്രതികള്‍ സ്വര്‍ണക്കടത്ത്-ഹവാല- ഇടനില ഇടപാടുകളിലൂടെ വന്‍തോതില്‍ കള്ളപ്പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് അന്വേഷണഏജന്‍സി കണ്ടെത്തിയത്. എന്നാല്‍ 2019 ഓഗസ്റ്റില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തിനായുള്ള ഗൂഢാലോചനയ്ക്കുമുമ്പായി ഇവര്‍ സ്വത്തുക്കള്‍ സുരക്ഷിതമാക്കിയെന്നാണു ഇ.ഡിയുടെ നിഗമനം. അതിനാല്‍ പ്രതികളുടെ അടുത്ത ബന്ധുക്കളുടെ സ്വത്തുവിവരങ്ങള്‍ കൂടി പരിശോധിക്കാനാണു നീക്കം.
നാലുപേരുടെയും പേരില്‍ ഭൂമിയും പാര്‍പ്പിടവുമുണ്ട്. എന്നാല്‍, വന്‍തോതില്‍ സ്വത്തു കണ്ടെത്താനായിട്ടില്ല. പ്രതികളുടെ സ്വത്തുവിവരം നല്‍കാന്‍ എല്ലാ ജില്ലാ രജിസ്ട്രാര്‍മാരോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടു ലഭിച്ചിട്ടുണ്ട്. കിട്ടിയ പണം മുഴുവന്‍ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന്‍ കൊണ്ടുപോയെന്ന സ്വപ്‌നയുടെ വാദം കള്ളക്കഥയാണെന്നാണു ഇ.ഡിയുടെ നിഗമനം. പ്രതികള്‍ കോടികളുടെ ഹവാല പണം കേരളത്തിലേയ്ക്ക് എത്തിച്ചതായാണ് ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചിരിക്കുന്നത്.
കമ്മിഷന്‍ പണം ഹവാലയായി വിദേശത്തു കൈമാറിയതായും സൂചനയുണ്ട്. കണ്‍സള്‍ട്ടന്‍സിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനുവേണ്ടിയും ഇത്തരത്തില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നു പരിശോധിക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട പല ഇടപാടിലും ഉദ്യോഗസ്ഥര്‍ക്കുവേണ്ടി മധ്യസ്ഥരായിനിന്നു വന്‍തോതില്‍ കമ്മിഷന്‍ പറ്റിയതായി തെളിഞ്ഞിട്ടുണ്ട്. വിദേശത്തുവച്ചാണു പല ഡീലുകളും നടന്നിട്ടുള്ളത്.
സ്വപ്‌നയുടെ ഉന്നതബന്ധത്തെപ്പറ്റിയും സ്വത്ത് സമ്പാദനത്തെപ്പറ്റിയും കേന്ദ്ര ഇന്റലിജന്‍സും അന്വേഷിക്കുന്നുണ്ട്. തലസ്ഥാനത്തെ വന്‍കിട വ്യവസായികളുമായും കരാറുകാരുമായും അടുത്തബന്ധം സ്വപ്‌നയ്ക്കുണ്ട്. ഇവര്‍ക്കു വന്‍കിടകരാര്‍ ലഭിക്കാന്‍ സ്വപ്‌ന സഹായിച്ചിട്ടുണ്ട്. ഇതിന്റെ കമ്മിഷന്‍ പല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചതായാണു വിവരം.