ക്രൈം ഡെസ്‌ക്
കൊച്ചി: സംസ്ഥാനത്തു നിന്നു മതംമാറി ഐ.എസിൽ ചേരാൻ പോയ പെൺകുട്ടികൾ ഐഎസിന്റെ ലൈംഗിക അടിമകളെന്നു റിപ്പോർട്ട്. ഇവരിൽ പലരെയും ഐഎസിലെ തീവ്രവാദികളിൽ പലരും ലൈംഗികമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരാൾക്കു അഞ്ചു ഭാര്യമാർ വരെയാകാമെന്നാണ് ഐഎസിന്റെ നിയമം. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നു പോയ പെൺകുട്ടികളെ പലരും ലൈംഗികമായി ഉപയോഗിക്കുന്നുണ്ട് കേരളത്തിന്റെ ചുമതലയുള്ള ഐ.എസ് വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ നിന്നു ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് വിഭാഗമാണ് പുറത്തു വിട്ടത്. ദേശീയ മാധ്യമങ്ങളിൽ ഇതു സംബന്ധി്ച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. 2016 മധ്യത്തിലാണ് കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്നായി പെൺകുട്ടികൾ അടങ്ങുന്ന 21 അംഗ സംഘമാണ് ഇന്ത്യൻ അതിർത്തി കടന്ന് ഐഎസ് കേന്ദ്രങ്ങളിലേയ്ക്കു കടന്നത്.
അഫ്ഗാനിസ്ഥാനിലെ നങ്കഹാർ പ്രവിശ്യയിലേക്കായിരുന്നു മലയാളി സംഘം ‘ഹിജ്റ’ പോയത്. ഒടുവിൽ ‘ജിഹാദി’നിറങ്ങിയ മലയാളികൾ ഓരോരുത്തരായി കൊല്ലപ്പെട്ട വാർത്തകളും പുറത്തു വന്നുകൊണ്ടിരിക്കുന്നു. മലയാളി സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരുടെ വിവരങ്ങൾ മാത്രമാണ് പുറത്ത് വന്നതെല്ലാം. സ്ത്രീകൾക്ക് എന്ത് സംഭവിച്ചുവെന്നോ മറ്റു വിവരങ്ങളോ ഐസിസ് ക്യാമ്പിൽ നിന്ന് വന്ന സന്ദേശങ്ങളിൽ ഉണ്ടായിരുന്നില്ല.
കാസർകോട് സ്വദേശികളായ അബ്ദുൽ റാഷിദിന്റെ ഭാര്യ സോണി സെബാസ്റ്റ്യൻ എന്ന ആയിശ, ഡോ.ഇജാസിന്റെ ഭാര്യ റുഫൈല, ഇജാസിന്റെ സഹോദരൻ ശിഹാസിന്റെ ഭാര്യ അജ്മല, പാലക്കാട് സ്വദേശികളായ യഹിയയുടെ ഭാര്യ മെറിൻ മറിയം, ഈസയുടെ ഭാര്യ നിമിഷ ഫാത്തിമ എന്നിവരടങ്ങുന്ന സ്ത്രീകളാണ് കേരളത്തിൽ നിന്ന് ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് പോയത്. റുഫൈല, ആയിശ എന്നിവർക്ക് പോകുമ്പോൾ ഓരോ കുട്ടികൾ വീതം ഉണ്ടായിരുന്നു. പോകുമ്പോൾ ഗർഭിണികളായിരുന്ന നിമിഷ ഫാത്തിമയും അജ്മലയും അവിടെ പ്രസവിച്ചു. ഈ സന്ദേശം വീട്ടുകാർക്ക് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഇവരെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മറിയം, ഫാത്തിമ, ആയിശ എന്നിവർ ഇസ്ലാം മതം സ്വീകരിച്ച് ഐസിസിൽ പോകുകയായിരുന്നു. നാട്ടിലുള്ളപ്പോൾ പടന്നയിലെ സ്ത്രീകൾക്ക് ഖുർആൻ ക്ലാസ് എടുത്തിരുന്നു റാഷിദിന്റെ ഭാര്യ ആയിശ. ഇവർ പീസ് സ്‌കൂൾ ജീവനക്കാരായിരുന്നു. റാഷിദിന്റെ രണ്ടാം ഭാര്യ യാസ്മിൻ ഐസിസി ലേക്ക് കടക്കാനിരിക്കെ എൻ.ഐ.എ പിടികൂടിയിരുന്നു. യാസ്മിനും പീസ് സ്‌കൂൾ ജീവനക്കാരിയായിരുന്നു.
തീവ്ര സലഫി ആശയത്തിലൂന്നിയ നിരവധി തീവ്രവാദ സംഘങ്ങൾ മധ്യപൗരസ്ത്യ ദേശങ്ങളിൽ ഉദയം ചെയ്തിരുന്നെങ്കിലും ഐസിസ് മാത്രമാണ് ‘ഹിജ്റ ‘ എന്ന കൺസപ്റ്റ് ശക്തമായി പ്രാവർത്തികമാക്കിയത്. ദമ്മാജ് സലഫികളും ഈ ആശയം പിന്തുടർന്നിരുന്നു. ഈമാൻ, ഹിജ്റ, ജിഹാദ് ഈ മൂന്ന് കാര്യങ്ങൾ ഐസിസിന്റെ അടിസ്ഥാന തിയറികളാണ്. നിർബന്ധിത മതപരിവർത്തനവും പിന്നീട് ഹിജ്റയും ജിഹാദുമെന്നതാണ് ഇവരുടെ രീതി.
ഈ തിയറികളിൽ ഊന്നിയായിരുന്നു 2014 ജൂൺ 29ന് ഇസ്ലാമിക്ക് സ്റ്റേറ്റ് എന്ന സംവിധാനം നിലവിൽ വന്നത്. അതു കൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടുംബസമേതമുള്ള പലായനം ശക്തമായി നടന്നു. ഇസ്ലാമിന്റെ ആദ്യകാല പുനരാവർത്തനത്തിന് കുടുംബ സംവിധാനവും ഹിജ്റയും ഈ ഭീകര സംഘത്തിന് നിർബന്ധമായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു കേരളത്തിൽ നിന്നുള്ള പലായനവും.
യുദ്ധത്തിൽ കണ്ട് കെട്ടുന്ന സ്വത്തുക്കൾ ബൈത്തുൽ മാലിലേക്കും സ്ത്രീകളെ അടിമകളാക്കുകയും ചെയ്യുന്നതാണ് ഐസിസ് സമ്പ്രദായം. കടുത്ത ലൈംഗിക അരാജകത്വം ഇവിടെ നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. തടവിൽ നിന്ന് രക്ഷപ്പെട്ട യസീദി സ്ത്രീയുടെ വെളിപ്പെടുത്തലും ഈയിടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഐസിസിൽ യുദ്ധമുഖത്ത് പുരുഷന്മാർ മാത്രമാണ്. വീട്ടുകാര്യവും കുടുംബവും യുദ്ധത്തിനുള്ള സഹായം ചെയ്യലുമാണ് സ്ത്രീകളുടെ ജോലി. യുദ്ധത്തിൽ ഭർത്താവ് കൊല്ലപ്പെട്ടാൽ മറ്റൊരാളെ ജീവിത പങ്കാളിയാക്കാൻ ഇവിടെ അവസരമുണ്ട്. രാജ്യമോ നിറമോ ഭാഷയോ ഇവിടെ പ്രശ്നമല്ല. ഒരാൾക്ക് നാല് ഭാര്യമാരെ വിവാഹം കഴിക്കുകയും ചെയ്യാം. യുദ്ധത്തിൽ കൂടുതൽ പേർ കൊല്ലപ്പെടുമ്പോൾ ഇവരുടെ ഭാര്യമാരെ വിവാഹം കഴിക്കൽ നിർബന്ധിതമാകും.
കേരളത്തിൽ നിന്ന് പോയ സംഘത്തിൽ മെറിൻ മറിയം ഇപ്പോൾ വിധവയാണ്. കാസർകോട്ടുകാരായ മുർശിദ്, മൻസാദ്, സാജിദ് എന്നിവർ ഐസിസ് ക്യാമ്പിൽ വെച്ച് വിവാഹം ചെയ്തിരുന്നു. യുദ്ധത്തിൽ മരിച്ചവരുടെ ഭാര്യമാരെയാണ് ഇവർ വിവാഹം ചെയ്തത്. ഈ സ്ത്രീകൾ മറ്റു രാജ്യക്കാരാണ്.