പെരിന്തൽമണ്ണയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട.സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം കഞ്ചാവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്റ്റേഷനുകളിലൊന്നാണ് പെരിന്തൽമണ്ണ. മണ്ണാർക്കാട് നിന്നും അട്ടപ്പാടിയിൽ നിന്നും കഞ്ചാവ് കടത്തുന്നതിനിടെ നിരവധി പേരാണ് പെരിന്തൽമണ്ണ പോലീസിന്‍റെ പിടിയിലായിട്ടുള്ളത്.
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനാണ് പെരിന്തൽമണ്ണയിൽ കഞ്ചാവ് എത്തിക്കുന്നത്. ഒരു മാസത്തിന് മുൻപ് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിൽ റെയ്ഡ് നടത്തിയ പോലീസ് ഉദ്യോഗസ്ഥർ വൻ ലഹരി മരുന്ന് ശേഖരമാണ് പിടിച്ചെടുത്തത്.
ഇത്തവണ വീട്ടമ്മയായ സ്ത്രീയിൽ നിന്നുമാണ് പെരിന്തൽമണ്ണ പോലീസ് കഞ്ചാവ് പിടികൂടിയത്. കൊല്ലം അഞ്ചൽ സ്വദേശിനി താളിക്കല്ലിൽ ജുബൈരിയ(50)യെയാണ് 1.7 കിലോ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തത്.
പെരിന്തൽമണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ജുബൈരിയയെ പെരിന്തൽമണ്ണ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയത്. തേനിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം പിടിയിലായ ജുബൈരിയയെയും മകൻ സുൾഫിക്കറിനെയും 2012ലും കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2012ൽ മൂന്നു കിലോ കഞ്ചാവുമായി പിടിയിലായ ജുബൈരിയയും മകൻ സുൾഫിക്കറും അടുത്തിടെയാണ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ ജുബൈരിയയുടെ ഭർത്താവ് റാഫിയും കഞ്ചാവ് കേസിലെ പ്രതിയാണ്. ഇയാൾ നിലവിൽ ജയിലിൽ കഴിയുകയാണെന്നും പോലീസ് അറിയിച്ചു.