പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എഡിജിപി ടോമിൻ തച്ചങ്കരി അടക്കമുള്ള നിരവധി ഉദ്യോഗസ്ഥരെ വിവിധ സ്ഥാനങ്ങളിലേക്ക് മാറ്റിയാണ് സർക്കാർ അഴിച്ചുപണി നടത്തിയിരിക്കുന്നത്.
എഡിജിപി മുതൽ എസ്പി വരെയുള്ള ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. പോലീസ് ആസ്ഥാനത്തെ എഡിജിപി ടോമിൻ തച്ചങ്കരിയെ ഫയർഫോഴ്സ് കമാൻഡന്റ് ജനറലാക്കി നിയമിച്ചു. നിലവിൽ ഫയർഫോഴ്സിലായിരുന്ന ഡിജിപി ഹേമചന്ദ്രനെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയാക്കി. ഗതാഗത കമ്മീഷണർ എസ് ആനന്ദകൃഷ്ണനാണ് പോലീസ് ആസ്ഥാനത്തെ പുതിയ എഡിജിപി.
എസ് ആനന്ദകൃഷ്ണന് പകരം വിജിലൻസ് എഡിജിപി അനിൽകാന്തിനെയാണ് പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി നിതിൻ അഗർവാളിനെ വൈദ്യുതി ബോർഡ് വിജിലൻസ് എഡിജിപിയായും നിയമിച്ചു.
ഇന്റലിജൻസ് വിഭാഗത്തിലും സർക്കാർ സമഗ്രമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്. ഇന്റേണൽ സെക്യൂരിറ്റി ഐജിയായി വിനോദ് കുമാറിനെ നിയമിച്ചു. വി ലക്ഷ്മൺ സെക്യൂരിറ്റി ഐജിയായി തുടരും. ഇന്റലിജൻസിൽ നിന്നു ഐജി ഇ ജയരാജനെ ക്രൈംബ്രാഞ്ചിലേക്കു മാറ്റി.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്ന ഐജി ദിനേന്ദ്ര കശ്യപിനെയും തൽസ്ഥാനത്ത് നിന്നും മാറ്റി. പോലീസ് ആസ്ഥാനത്തെ ഐജിയായാണ് ദിനേന്ദ്ര കശ്യപിന്റെ പുതിയ നിയമനം.
പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡിഐജി പ്രകാശ് ആണു തിരുവനന്തപുരം സിറ്റിയിലെ പുതിയ കമ്മീഷണർ. തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായി പൊലീസ് ആസ്ഥാനത്തെ എഐജി രാഹുൽ ആർ നായരെ
വൈപ്പിൻ സമരക്കാർക്കെതിരെ അതിക്രമം അഴിച്ചുവിട്ട കൊച്ചി ഡിസിപി യതീഷ് ചന്ദ്രയ്ക്കും മാറ്റം കിട്ടിയിട്ടുണ്ട്. തൃശൂർ റൂറൽ എസ്പിയായാണ് യതീഷ് ചന്ദ്രയെ നിയമിച്ചിരിക്കുന്നത്.
തിരുവനന്തപുരം ഡിസിപി അരുൾ ബി കൃഷ്ണയാണു പുതിയ വയനാട് എസ്പി. ആലപ്പുഴ എസ്പിയായി സുരേന്ദ്രനേയും കൊല്ലം റൂറൽ എസ്പിയായി വിജിലൻസിൽ നിന്ന് അശോകനെയും കൊച്ചി ഡിസിപിയായി കറുപ്പുസ്വാമിയേയും നിയമിച്ചു.