തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ ട്രാപ്പിലാക്കിയത് മംഗളത്തിലെ മാധ്യമപ്രവർത്തകതന്നെയെന്നും ഇനി ഇതാവർത്തിക്കില്ലെന്നും വ്യക്തമാക്കി പ്രേക്ഷകരോടും കേരള സമൂഹത്തോടും മാപ്പുപറഞ്ഞ് മംഗളം സിഇഒ അജിത്കുമാർ.
ചാനലിലൂടെയാണ് ഖേദപ്രകടനവും വെളിപ്പെടുത്തലും നടത്തിയിരിക്കുന്നത്. എട്ടംഗ ടീമാണ് മന്ത്രിയെ കുടുക്കുന്ന ദൗത്യത്തിന് ഇറങ്ങിയതെന്നും മാധ്യമപ്രവർത്തക സ്വന്തം ഇഷ്ടപ്രകാരമാണ് കെണിയൊരുക്കിയെന്നതും ചാനലിലൂടെ പരസ്യ കുറ്റസമ്മതം നടത്തി അജിത് വ്യക്തമാക്കുകയായിരുന്നു.
അതേ സമയം മംഗളത്തിന്റെ മാപ്പ് പറഞ്ഞാല്‍ പോലീസ് കേസില്‍ നിന്ന് ഊരാല്‍ കഴിയുകയില്ല. സര്‍ക്കാരുമായുണ്ടാക്കിയ പുതിയ ധാരണയുടെ പുറത്താണ് ഈ മാപ്പുപറച്ചിലെന്നാണ് സൂചന.
വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണ്. വാര്‍ത്ത പൂര്‍ണരൂപത്തില്‍ മുന്‍കരുതലെടുക്കാതെയാണ് സംപ്രേഷണം ചെയ്തത്. ഇത് തിരിച്ചറിയുന്നു. വ്യാപകമായ സത്യവിരുദ്ധ പ്രചാരണം നടക്കുന്നതുകൊണ്ടാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും അജിത്ത് കുമാര്‍ പറഞ്ഞു. മംഗളം തിന്മക്കെതിരായ പോരാട്ടം തുടരും. ഒരു വീഴ്ചയുടെ പേരില്‍ ഈ മാധ്യമസംരംഭത്തെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് അജിത്ത് കുമാര്‍ സംഭാഷണം അവസാനിപ്പിക്കുന്നത്. ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ ഇക്കാര്യം പറയാനിരിക്കുകയായിരുന്നുവെന്നും അജിത്ത് പറഞ്ഞു.