നവകേരളസൃഷ്ടിക്ക് കരുത്തേകുക..തൊഴിൽ വകുപ്പു മന്ത്രിയുടെ മെയ് ദിന സന്ദേശം

ടി പി രാമകൃഷ്ണന്‍
(തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി)

വര്‍ഗീയ വിപത്തിനെയും നവ ഉദാരവത്ക്കരണത്തിന്റെ സൃഷ്ടിയായ ജനവിരുദ്ധ-തൊഴിലാളി ദ്രോഹനയങ്ങളെയും പ്രതിരോധിക്കാന്‍ തൊഴിലാളിവര്‍ഗ-ബഹുജന ഐക്യം ശക്തിപ്പെടുത്തുന്നതിനൊപ്പം, പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കുന്ന മഹാദൗത്യത്തിന് കരുത്തുപകരുമെന്നും ഈ മെയ്ദിനത്തില്‍ പ്രതിജ്ഞയെടുക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവഉദാരവത്കരണനയം തൊഴിലെടുക്കുന്നവരുടെയും കുടുംബങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുന്നു. എതിര്‍പ്പ് ശക്തമാകുന്തോറും തൊഴിലാളി ദ്രോഹനയങ്ങളുടെ കാഠിന്യവും ഏറുകയാണ്. തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റ് താല്‍പര്യസംരക്ഷണത്തിനായി മാറ്റിയെഴുതപ്പെടുന്നു. സ്ഥിരം തൊഴില്‍ ഒരു സങ്കല്‍പ്പം മാത്രമായി മാറുകയാണ്. നിശ്ചിതകാലത്തേക്കു മാത്രമുള്ള തൊഴില്‍ എന്ന രീതിയാണ് അടിച്ചേല്‍പിക്കുന്നത്.വേതനം വെട്ടിക്കുറക്കുകയും മിനിമം വേതനം നല്‍കാതിരിക്കുകയും ചെയ്യുന്നു. ഹയര്‍ ആന്റ് ഫയര്‍ രീതി വ്യാപകമായി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും ജനജീവിതവും തകര്‍ത്ത നവഉദാരവത്കരണനയത്തിന്റെ ഏറ്റവും വലിയ ഇരകളാണ് തൊഴിലാളികള്‍. തൊഴിലവകാശങ്ങളും തൊഴില്‍സുരക്ഷയും നിഷേധിക്കപ്പെട്ടതിനൊപ്പം തൊഴിലവസരങ്ങളും ഇല്ലാതാവുകയാണ്.

തൊഴിലെടുത്ത് ജീവിച്ചിരുന്ന ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍ശാലകളില്‍നിന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടുകഴിഞ്ഞു. തൊഴില്‍നഷ്ടത്തിനു പിന്നാലെ തൊഴിലില്ലായ്മയും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാനിരക്കാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വെ ഓര്‍ഗനൈസേഷന്റെ സര്‍വെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ തൊഴില്‍മേഖലയുടെ ഭാവി ശുഭകരമല്ല എന്നാണ് ഐഎല്‍ഒ ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2019 ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും അരക്ഷിതമായ തൊഴില്‍ അന്തരീക്ഷത്തിന്റെ കാലമായിരിക്കുമെന്നും തൊഴിലെടുക്കുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും ഒട്ടും ഗുണനിലവാരമില്ലാത്ത തൊഴിലുകളാണ് ലഭിക്കുകയെന്നും ഐഎല്‍ഒ ചൂണ്ടിക്കാട്ടുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി റിപ്പോര്‍ട്ട് പ്രകാരം യുവാക്കളിലെ തൊഴിലില്ലായ്മ 39 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. 2018 ല്‍ മാത്രം 1.10 കോടി തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

കാര്‍ഷികത്തകര്‍ച്ചയെ തുടര്‍ന്ന് ആ മേഖലയിലും തൊഴില്‍ കുത്തനെ കുറഞ്ഞു. തൊഴിലില്ലായ്മ രാഷ്ട്രീയ-സാമൂഹ്യജീവിതത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. നിരാശയിലാണ്ട യുവാക്കളില്‍ പലരും വര്‍ഗീയ-തീവ്രവാദ സംഘങ്ങളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും ഇരകളായി മാറുകയാണ്.
ഇടതുപക്ഷത്തിനുമാത്രമേ ഈ പ്രതിസന്ധികള്‍ മറികടന്ന് തൊഴിലാളികളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനാവൂ. അതാണ് കേരളം കാണിച്ചുതരുന്ന ബദല്‍. പരിമിതമായ വിഭവ ങ്ങളും അധികാരവുമാണ് ഉള്ളതെങ്കിലും ജനങ്ങള്‍ക്കൊപ്പം നിന്ന് ക്ഷേമത്തിന്റെയും വികസനത്തിന്റെയും പുതിയ ചരിത്രം എഴുതുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. മൂന്നു വര്‍ഷം തികയ്ക്കുന്ന സംസ്ഥാന ഗവണ്‍മെന്റ് എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കുന്നു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുത്തും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും ക്ഷേമ-സാമൂഹ്യസുരക്ഷാപദ്ധതികള്‍ നടപ്പാക്കിയും കേരളം തൊഴില്‍മേഖലയില്‍ രാജ്യത്തിന് പുതിയ മാതൃക തീര്‍ക്കുകയാണ്.

കേരളത്തെ തൊഴിലാളിസൗഹൃദവും നിക്ഷേപകസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ ട്രേഡ് യൂണിയനുകള്‍ വ്യാപാര വ്യവസായ രംഗത്തെ സംഘടനകള്‍, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളിലൂടെ അംഗീകരിച്ച തൊഴില്‍നയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്്. ദേശീയതലത്തില്‍ തൊഴിലാളിവിരുദ്ധഭേദഗതികളിലൂടെ തൊഴില്‍നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കുമ്പോള്‍ തൊഴില്‍നിയമങ്ങളില്‍ തൊഴിലാളികള്‍ക്കനുകൂലമായ ഭേദഗതികള്‍ വരുത്തി കേരളം ബദല്‍ കാണിച്ചുതരുന്നു. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ജീവന ക്കാര്‍ക്ക് ഇരിപ്പിടം അവകാശമാക്കിയത് തൊഴിലാളിക്ഷേമനടപടികളിലെ നാഴികക്കല്ലാണ്. 1960ലെ ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടില്‍ വരുത്തിയ ഭേദഗതിയിലൂടെ ഇരിപ്പിടം നല്‍േകണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്വമാക്കി മാറ്റി. ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം വേതനത്തോടുകൂടിയ അവധിയും ഉറപ്പുവരുത്തി. അവകാശങ്ങള്‍ ഉറപ്പുവരുത്തിയതോടൊപ്പം അങ്ങിങ്ങായി നിലനിന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കുകയും ചെയ്തു. ചെയ്യാത്ത ജോലിക്ക് കൂലിവാങ്ങുന്നതും അമിതകൂലി ആവശ്യപ്പെടുന്നതും നിയമം മൂലം തടഞ്ഞ് കഴിഞ്ഞ മെയ്ദിനത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിലെ തൊഴില്‍രംഗത്ത് വലിയ മാറ്റമാണ് വരുത്തിയത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണ് കേരളം. മിനിമം വേതനനിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്ന 80 തൊഴില്‍മേഖലകളില്‍ കാലാവധി പൂര്‍ത്തിയായ 26 മേഖലകളില്‍ ഇതിനകം മിനിമം വേതനം പുതുക്കി നിശ്ചയിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം തൊഴിലാളികള്‍ക്കും ഇന്ന് സര്‍ക്കാരിന്റെ സംരക്ഷണകവചമുണ്ട്. ക്ഷേമനിധി പെന്‍ഷനുകള്‍ 600 രൂപയായിരുന്നത് മൂന്നുവര്‍ഷമാകുമ്പോഴേക്ക് 1200 രൂപയായി വര്‍ധിപ്പിച്ചു. ഇതരസംസ്ഥാനതൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ 15,000 രൂപയുടെ സൗജന്യ ചികിത്സയും രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സും നല്‍കുന്നു. ആവാസ് പദ്ധതി അഷ്വറന്‍സ് പദ്ധതിയായി നടപ്പാക്കികഴിഞ്ഞു. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ എണ്ണം നാലു ലക്ഷത്തോട് അടുക്കുകയാണ്. അതിഥി തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി എട്ടര കോടി രൂപ ചെലവില്‍ പാലക്കാട് കഞ്ചിക്കോട്ട് നിര്‍മ്മിച്ച അപ്‌നാഘര്‍ ഉദ്ഘാടനം ചെയ്തു. കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി വഴിയുള്ള ആനുകൂല്യങ്ങള്‍ വലിയതോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

തൊഴില്‍നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുക, സ്ത്രീസൗഹൃദതൊഴിലന്തരീക്ഷം സൃഷ്ടിക്കുക, ആരോഗ്യകരമായ തൊഴിലാളി-തൊഴിലുടമാബന്ധം, മികച്ച ഉപഭോക്തൃസേവനം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വ്യാപാര-വാണിജ്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, ആശുപത്രികള്‍ തുടങ്ങിയവക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്തിയതും തൊഴിലാളികളുടെ ക്ഷേമവും അന്തസ്സും ഉറപ്പുവരുത്തുന്നതിനാണ്. വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് മികച്ച സേവനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിന് പദ്ധതി ആവിഷ്‌കരിച്ചതും ഈ സന്ദര്‍ഭത്തില്‍ എടുത്തുപറയേണ്ടതുണ്ട്. ഭവനരഹിതരായ തോട്ടം തൊഴിലാളികള്‍ക്കായുള്ള ഭവനപദ്ധതി ക്കും തുടക്കം കുറിച്ചു. തോട്ടം തൊഴിലാളികളുടെ വേതനപരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രതിദിനം അമ്പത് രൂപ വീതം ഇടക്കാലാശ്വാസം നല്‍കിയിട്ടുണ്ട്. അസംഘടിതമേഖലയിലെ വിവിധ വിഭാഗം തൊഴിലാളികള്‍ക്ക് വേതനം ഉറപ്പുവരുത്തുന്നതിനും വേതനം ബാങ്ക് വഴി നല്‍കുന്നതിനുമുള്ള വേതനസുരക്ഷാപദ്ധതി (ഇ-പെയ്‌മെന്റ്) നടപ്പാക്കിയത് മറെറാരുനേട്ടമാണ്. ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രകാരം ഈറ്റ, കാട്ടുവള്ളി, കയര്‍, കൈത്തറി, ഖാദി, മത്സ്യബന്ധനം തുടങ്ങിയ പരമ്പരാഗതമേഖലകളിലെ തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നുണ്ട്. ഇതോടൊപ്പം തൊഴിലാളികളുടെയും കുടുംബത്തിന്റെയും ആരോഗ്യപരിരക്ഷയ്ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. ഇഎസ്‌ഐ പദ്ധതി സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കിവരികയാണ്. ഇഎസ്‌ഐ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 2016 മെയില്‍ 7.8 ലക്ഷമായിരുന്നത് ഇപ്പോള്‍ 11.2 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. ഇഎസ്‌ഐ ആശുപത്രികളുടെയും ഡിസ്പന്‍സറികളുടെയും പ്രവര്‍ത്തനം ആധുനികവത്കരിക്കുകയും മികച്ച ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുവരികയാണ്.
ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയ്ക്ക് മാതൃക യായി മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കരുത്തേ കുകയാണ് ഇന്ന് കേരളത്തിലെ തൊഴിലാളികളുടെ സുപ്രധാനകടമ.

തൊഴില്‍മേഖല ഉള്‍പ്പെടെ ഏത് രംഗം പരിശോധിച്ചാലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷനയങ്ങളുടെ വിജയത്തിളക്കം കാണാം. മാത്രമല്ല, മതനിരപേക്ഷതയും ജനാധിപത്യവും ശക്തിപ്പെടുത്തി ജനങ്ങളെ ഒന്നിച്ചുനിര്‍ത്തുന്നു എന്നതിലും നമുക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. സ്ത്രീകളുടെ പദവി ഉയര്‍ത്താനും സമത്വവും തുല്യനീതിയും ഉറപ്പുവരുത്തുന്നതിനും എല്‍ഡിഎഫ് ഗവണ്‍മെന്റിന് കഴിഞ്ഞു. പ്രളയകാലത്ത് ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശവുമായി തൊഴിലാളികള്‍ ഒരുമിച്ചുനിന്നത് ഈ ഘട്ടത്തില്‍ സ്മരണീയമാണ്. പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കുക എന്ന ഭാരിച്ച ദൗത്യവുമായാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നവകേരളസൃഷ്ടിക്ക് കരുത്തുപകരുമെന്ന് സാര്‍വദേശീയ തൊഴിലാളിദിനത്തില്‍ പ്രതിജ്ഞയെടുക്കാം.

എല്ലാവര്‍ക്കും മെയ്ദിനാശംസകള്‍.

Top