കൊച്ചി: മലയാള മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച മലായാളികളുടെ സ്വന്തം മൊബൈല്‍ ഫോണ്‍ മാംഗോ കമ്പനി അടച്ചുപൂട്ടി. പ്രവാസി മലയാളികളെ ലക്ഷ്യമാക്കി കോടികളുടെ തട്ടിപ്പിന് പദ്ധതിയിട്ട കമ്പനിയാണ് പാതിവഴിയില്‍ ഷട്ടറിട്ടത്. മൊബൈല്‍ ഫോണ്‍ കമ്പനിയുടെ മറവില്‍ മലയാളികളായ പ്രവാസികളില്‍ നിന്ന് കോടികള്‍ പിരിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ മാംഗോ ഫോണ്‍ കമ്പനിയെ വാടക കുടിശികയെ തുടര്‍ന്ന് കൊച്ചിയിലെ ഓഫീസ് റൂം ബലമായി ഒഴിപ്പിച്ചു. ആഴ്ച്ചകളായി ഓഫീസ് പ്രവര്‍ത്തനം താളം തെറ്റിയതോടെ ജീവനക്കാരും പിരിഞ്ഞുപോയി. ലക്ഷങ്ങളുടെ വാടക കുടിശികയാണ് കൊച്ചിയിലെ ആലപ്പാട് ഉടമകളുടെ നേതൃത്ത്വത്തിലുള്ള ബഹുനില കെട്ടിടത്തിന് വാടക ഇനത്തില്‍ ലഭിക്കാനുള്ളത്. വാടക ലഭിക്കാതയതോടെ കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് കഴിഞ്ഞ മാസം ബലമായി ഓഫീസ് ഒഴിപ്പിച്ചത്.
ഐഫോണിനെ വെല്ലുന്ന മലയാളികളുടെ സ്വന്തം ഫോണ്‍ എന്ന തരത്തിലായിരുന്നു മാധ്യമങ്ങള്‍ ഇവരെ പരിചയപ്പെടുത്തിയത്. തട്ടിപ്പാണെന്നുളള സൂചനകള്‍ പുറത്ത് വന്നിട്ടും അതന്വേഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായില്ല.
കേരളത്തിലെ വന്‍ വ്യവസായ മുന്നേറ്റമായി അവതരിപ്പിച്ച മാംഗോ ഫോണ്‍ വന്‍ തട്ടിപ്പാണെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ തുടര്‍നടപടികളായികുന്നു ഉടമസ്ഥരായ സഹോദരരെ പോലീസ് അറസ്റ്റ് ചെയ്തതും. ബാങ്ക് ഓഫ് ബറോഡയിലെയും മറ്റ് ബാങ്കുകളിലേയും പരാതികളെ തുടര്‍ന്നായിരുന്നു മാംഗോ ഫോണ്‍ ലോഞ്ചിങ് ദിനം ഉടമസ്ഥാരായ സഹോദരരെ അറസ്റ്റ് ചെയ്തത്. എറണാകുളം എം ജി റോഡിലെ ബഹുനില കെട്ടിടത്തില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോട് കൂടിയായിരുന്നു മാംഗോ ഫോണ്‍ ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്നത്. എം ഫോണിന്റെ ആകെയുളള മേല്‍വിലാസമാണ് ഇതോടെ ഇല്ലാതായത്.
മാംഗോ മാര്‍ക്കറ്റിലിറങ്ങി എന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഇതുവരെ ആര്‍ക്കും വിപണിയില്‍ ലഭ്യമായിട്ടില്ല. നിലവിലുണ്ടായിരുന്ന കസ്റ്റമര്‍ കെയര്‍ നമ്പറും വെബ്‌സൈറ്റും പ്രവര്‍ത്തന രഹിതമാണ്. മാംഗോ ഫോണിന്റെ ഏജന്‍സിയുടെ പേരിലും കമ്പനിയുടെ ഓഹരി ഇനത്തിലും ലക്ഷങ്ങള്‍ പിരിക്കാനും പിന്നീട് മുങ്ങാനുമായിരുന്നു പദ്ധതി തയ്യാറാക്കിയത്. അതിനായി പ്രമുഖ മാധ്യമങ്ങളെ തന്ത്രപൂര്‍വ്വം ഉപയോഗിച്ചു. കോടികള്‍ നല്‍കി പരസ്യവും മാധ്യമങ്ങള്‍ക്ക് നല്‍കി.
നേരത്തെ നിരവധി സാമ്പത്തീക തട്ടിപ്പുകളില്‍ പ്രതിയായ ഇവരുടെ തന്ത്രങ്ങളില്‍ മാധ്യമങ്ങളും വീണു. ഇതോടെ ആദ്യ ഘട്ടം വിജയിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഓഹരി പിരിക്കുന്നതിനിടെയാണ് മംഗോ ഫോണിലെ ജീവനക്കാരിയുമായി ഉടമസ്ഥര്‍ ഉടക്കുന്നത്. കമ്പനിയുടെ തട്ടിപ്പുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന ഈ യുവതി പോലീസിനെയും രഹസ്യാന്വേഷണ വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു. യുവതി നല്‍കിയ തെളിവുകള്‍ പരിശോധിച്ച രഹസ്യാന്വേഷണ വിഭാഗത്തിന് ഇവര്‍ വന്‍ തട്ടിപ്പാണ് ആസുത്രണം ചെയ്യുന്നതെന്ന വ്യക്തമായി ഇതോടെ ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും കൈമാറി. ഇതിനിടയില്‍ ഇവര്‍ക്കെതിരായ വാര്‍ത്തകള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ഇതോടെ കോടികളുടെ തട്ടിപ്പ് പൊളിയുകയായിരുന്നു. അതേ സമയം ഈ തട്ടിപ്പു കമ്പനിയുമായി ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകനുള്ള പങ്ക് പോലീസ് അന്വേഷിക്കുകയാണ്.