
കോഴിക്കോട്: വി.ഡി.സതീശനെ തേച്ചോടിച്ച് ,നിസ്സാരവൽക്കരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ .താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്. നിലപാട് മാറ്റണമെങ്കില്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മുമായി സഹകരിച്ച് സമരത്തിനില്ലെന്ന് ആവർത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ പറയുന്നതാണ് പാർട്ടി നിലപാടെന്നും, നിലപാട് മാറ്റണമെങ്കിൽ പാർട്ടി യോഗം ചേർന്ന് തീരുമാനമെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.എന്നാല്‍ വി.ഡി സതീശനെപ്പോലുള്ളവര്‍ മറുപടി വരെ അർഹിക്കുന്നില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു.
സംയുക്ത സമരത്തെ പിന്തുണച്ച് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. സംയുക്ത സമരത്തിനെതിരായ മുല്ലപ്പള്ളിയുടെ നിലപാടിനെ സതീശന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഫാസിസത്തിന് എതിരെ ദേശീയ ഐക്യമെന്ന ആശയശത്ത തകര്‍ത്തത് സിപിഎമ്മാണ്. പിണറായി വിജയന്‍ അടക്കമുള്ള കേരളത്തിലെ നാല് പിബി അംഗങ്ങളാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചു. സുധാകരനോടും രാജ്‌മോഹന്‍ ഉണ്ണിത്താനോടും താനാണ് മംഗളൂരുവിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
‘ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സി.പി.എമ്മിന് ആത്മാര്‍ത്ഥത ഇല്ല. കേരളത്തിലും ഭരണകൂട ഭീകരതയുണ്ട്. യോഗി ആദിത്യനാഥും യെദ്യൂരപ്പയും പിണറായി വിജയനും തമ്മിൽ വലിയ വ്യത്യാസങ്ങളില്ല. കോൺഗ്രസുകാരെ ജയിലിൽ അടച്ച നടപടിയിലൂടെ ബി.ജെ.പിയെ സന്തോഷിപ്പാക്കാനാണ് പിണറായി ശ്രമിച്ചത്’-മുല്ലപ്പള്ളി ആരോപിച്ചു. അതേസമയം, പിണറായി വിജയൻ നല്ല സുഹൃത്താണെന്നും, വ്യക്തിപരമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുന്നത് പ്രവർത്തകരിൽ എതിർപ്പുണ്ടാക്കുമെന്നും, രമേശ് ചെന്നിത്തലയുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ലീഗ് നേതാക്കൾ ഉൾപ്പെടെ ചെന്നിത്തലയുടെ നിലപാടിനെ സ്വാഗതം ചെയ്ത് എത്തിയിരുന്നു.
ഗൗരവമായ സാഹചര്യത്തിലും സിപിഎം വിരുദ്ധ നിലപാട് മാത്രം പ്രതിഫലിക്കുന്ന അഭിപ്രായങ്ങള്‍ കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രകടിപ്പിക്കുന്നത് ഖേദകരമാണെന്നും, മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് സങ്കുചിതമാമെന്നും സിപിഎം ആരോപിച്ചിരുന്നു. സിപിഎം ഇറക്കിയ പത്രക്കുറിപ്പിലാണ് മുല്ലപ്പള്ളിയ്‌ക്കെതിരെ സിപിഎം വിമര്‍ശനം ഉയര്‍ത്തിയത്. തിരുവനന്തപുരം പാളയത്തു നടന്ന സംയുക്ത പ്രക്ഷോഭത്തിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.