വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ കൊല്ലത്തെ മൂന്ന് ആശുപത്രികള്‍ പ്രഥമ ദൃഷ്ട്യാകുറ്റക്കാരാണെന്ന് വ്യക്തമായതായി അന്വേഷണ സംഘം. ആശുപത്രിയിലെ ജീവനക്കാരുടെ മൊഴി എടുക്കുന്ന നടപടി പൊലീസ് വേഗത്തിലാക്കിയിരിക്കുകയാണ്. മരിച്ച മുരുകന്‍റെ മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നു തന്നെ ബന്ധുക്കള്‍ വിട്ടു നല്‍കും. ചികിത്സ കിട്ടാതെ തിരുനെല്‍വേലി സ്വദേശി മരിച്ച സംഭവം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. വെന്‍റിലേറ്റര്‍ സൌകര്യം ഇല്ല, ന്യൂറോ സര്‍ജന്‍ സ്ഥലത്തില്ല തുടങ്ങിയ കാരണങ്ങളാണ് തമിഴ്നാട് സ്വദേശി മരുകന് ചികിത്സ നിഷേധിക്കാനായി കൊല്ലത്തെ മൂന്ന് സ്വകാര്യ ആശുപത്രികള്‍ ഉന്നയിച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസം പൊലീസ് ഈ ആശുപത്രികളിലെ രേഖകള്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ ഈ വാദങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമായി. ചികിത്സ നല്‍കിയാല്‍. പണം ലഭിക്കുമോ എന്ന മാനേജ്മെന്‍റിന്‍റെ ആശങ്കയാണ് മുരുകനെ പ്രവേശിപ്പിക്കുന്നതിന് തടസമായതെന്നാണ് പൊലീസ് നിഗമനം. അത്യാഹിത വിഭാഗത്തിന്റെ ചുതലയുള്ള ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നതിനെ കുറിച്ച് പൊലീസ് പരിശോധിച്ച് വരികയാണ്. അഞ്ച് ആശുപത്രികളിലേയും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി എടുക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. അതേസമയം മുരുകന്‍റ മരണവുമായി ബന്ധപ്പെടുത്തി കൊല്ലം ജില്ലാ ആശുപത്രിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നെന്ന് റീജണല്‍ മെഡിക്ക്ല ഓഫീസര്‍ പറഞ്ഞു.
മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവന്തപുരത്ത് കൊണ്ട് പോകാന്‍ ജില്ലാ ആശുപത്രി ആംബുലന്‍ വിട്ട് നല്‍കിയില്ലെന്ന ആരോപണം തെറ്റാണെന്ന് മരുകന്‍റെ ബന്ധുക്കളും പറഞ്ഞു. മുരുകന്‍റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറോട് നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു’. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ക്രമീകരണങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.