സ്വന്തം ലേഖകൻ
കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിയ്ക്കു ബന്ധമില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നതിനിടെ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം – ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ. ആർഎസ്എസ് രാമന്തളി മണ്ഡൽ കാര്യവാഹ് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊന്ന കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ മുഖ്യപ്രതി പിടിയിൽ.ടി.പി. അനൂപാണ് പിടിയിലായത്. ഇതോടെ കേസിൽ പോലീസ് പിടയിലായവരുടെ എണ്ണം അഞ്ചായി.
തിങ്കളാഴ്ച രാത്രി പയ്യന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു പരിസരത്തുനിന്നാണ് അനൂപിനെ പോലീസ് പിടികൂടിയത്. കേസിൽ ആകെ ഏഴു പ്രതികളാണുള്ളത്. കുന്നരു കാരംതോട് സ്വദേശി പി.സത്യൻ (32), കക്കംപാറയിലെ വി.ജിതിൻ (35) ,കക്കംപാറ നടുവിലെ പുരയിൽ റിനീഷ്, പരുത്തിക്കാട് സ്വദേശി കുണ്ടുവളപ്പിൽ ജ്യോതിഷ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഇതിനിടെ വിദേശത്തേക്ക് കടന്ന പ്രതികളിലൊരാളെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കേസിലെ പ്രതിയായ പ്രജീഷ് എന്ന കുട്ടനാണ് മംഗലാപുരം വഴി വിദേശത്തെക്ക് കടന്നത്.
ഇയാളും കൊലപാതക സംഘത്തോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ മറ്റ് പ്രതികൾ പ്രജീഷിന് പകരം വേറൊരാളിലേക്ക് അന്വേഷണം വഴി തിരിച്ച് വിടുകയായിരുന്നു.
മംഗലാപുരത്ത് പോയി തിരെകെ വന്ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷിനിലിറങ്ങി സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകവേ ഇന്നോവ കാറുകൊണ്ട് ഇടിച്ച് വീഴ്ത്തി ബിജുവിനെ കൊലപ്പെടു്ത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.