![](https://dailyindianherald.com/wp-content/uploads/2018/12/pc-george-2.png)
കോട്ടയം: നടിയെ ആക്രമത്തിച്ച കേസിൽ അതിജിവിതയെ അപമാനിച്ച് വീണ്ടും കേരളാ ജനപക്ഷം നേതാവ് പിസി ജോർജ്. കേസ് വന്നതിനാല്‍ നടിക്ക് കൂടുതല്‍ സിനിമകള്‍ കിട്ടിയെന്നും, ഈ കേസുകൊണ്ട് അവര്‍ രക്ഷപ്പെട്ടെന്നും, അതാണല്ലോ നമുക്ക് വേണ്ടതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നടിയെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയത്. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോടും പി.സി. ജോര്‍ജ് തട്ടിക്കയറി.പി.സി.ജോര്‍ജ് ഇതിന് മുമ്പും നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയിരുന്നു. പീന്നീട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
അതേസമയം, മുന്‍ ജയില്‍ മേധാവി ആര്‍. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപ് കേസ് പുനരന്വേഷിക്കേണമെന്ന് പി.സി.ജോര്‍ജ് പറഞ്ഞിരുന്നു. ദിലീപ് കേസിന്റെ സത്യാവസ്ഥ പറഞ്ഞപ്പോള്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണമെന്നും, മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ ദിലീപ് കേസില്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ എന്നും ജോര്‍ജ് പറഞ്ഞിരുന്നു.
ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കട്ടരാമനെ മാറ്റിയതിനോടും പിസി ജോര്‍ജ് പ്രതികരിച്ചു. കാന്തപുരത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണാണ് ശ്രീറാം വെങ്കട്ടരാമനെ മാറ്റിയതെന്ന് പിസി ജോര്‍ജ് ആരോപിച്ചു. മുസ്ളിം സമുദായത്തിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു പിണറായിയുടെ നടപടി. മരിച്ച മാധ്യമ പ്രവർത്തകനെ മുസ്ളിം ആയല്ല പകരം, മനുഷ്യനായാണ് നമ്മളെല്ലാം കണ്ടതെന്ന് അഭിപ്രായപ്പെട്ട പിസി ജോര്‍ജ്, ശ്രീറാം മദ്യപിച്ചാണോ വണ്ടി ഓടിച്ചതെന്ന് കോടതി തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.