ക്രൈം ഡെസ്‌ക്
കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക്ക് കോളജിൽ വിദ്യാർഥികൾക്കു നേരെ എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരമായ റാഗിങ്. റാഗിങ്ങിനു വിധേയനായ തൃശൂർ സ്വദേശി അവിനാഷ് വൃക്ക തകർന്നു തൃശൂർ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം റാഗിങ്ങിനു വിധേയനായ എറണാകുളം സ്വദേശി ഷൈജു ഡി ഗോപി ഗുരുതരമായ പരുക്കുകളോടെ എറണാകുളം ആസ്റ്റർ മെഡി സിറ്റിയിൽ ചികിത്സയിലാണ്.
ഷൈജുവിനെ റാഗ് ചെയ്ത കേസിൽ പോളിടെക്‌നിക് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ എറണാകുളം സ്വദേശിയെ റാഗിങ്ങിനു വിധേയരാക്കിയ മൂന്നാം വർഷ വിദ്യാർഥികളായ അഭിലാഷ്, മനു, രണ്ടാം വർഷ വിദ്യാർഥികളായ നിധിൻ, പ്രവീൺ, ശരൺ, ജെറിൻ, ജയപ്രകാശ് എന്നിവർക്കെതിരെയാണ് ചിങ്ങവനം എസ്‌ഐ എം.എസ് ഷിബു കേസെടുത്തത്. സംഭവത്തിൽ പ്രതികളായ ഏഴു പേരെയും കോളജിൽ നിന്നു സസ്‌പെന്റ് ചെയ്തു.
കഴിഞ്ഞ രണ്ടാനായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം വർഷ മെക്കാനിക്കൽ വിഭാഗം വിദ്യാർഥിയായ എറണാകുളം സ്വദേശിയെ രണ്ടും മൂന്നും വർഷ വിദ്യാർഥികൾ ചേർന്നു റാഗിങ്ങിനു വിധേയനാക്കുകയായിരുന്നു. പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലിൽ വിദ്യാർഥിയെ എത്തിച്ച ശേഷം പൂർണ നഗ്‌നനാക്കി, അൻപത് പുഷ് അപ്പും, നൂറു സിറ്റപ്പിനും വിധേയനാക്കി. തുടർന്നു വിദ്യാർഥിയെ ബാത്ത്‌റൂമിൽ മണിക്കൂറുകളോളം വെള്ളം തലയിൽ ഒഴിച്ചു നിർത്തുകയും ചെയ്തു.
പിറ്റേന്ന് രാവിലെ ശരീരവേദനയും പനിയും അനുഭവപ്പെട്ട വിദ്യാർഥി എറണാകുളത്തെ വീട്ടിലേയ്്ക്കു പോകുകയായിരുന്നു. തുടർന്നു എറണാകുളം ജനറൽ ആശുപത്രിയിൽ വിദ്യാർഥി ചികിത്സ തേടി. ഇവിടെ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴിയെടുത്ത ചേരാനെല്ലൂർ പൊലീസ് സംഭവത്തിൽ കേസെടുത്തു. തുടർന്നു കേസ് ചിങ്ങവനം പൊലീസിനു കൈമാറുകയായിരുന്നു. വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റാഗിങ് വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.