പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പിപി മുകുന്ദൻ. 85 ദിവസം ഒരാളെ അകത്ത് കിടത്തി പള്‍സര്‍ സുനിയുടെ വാക്ക് കേട്ടാണ് പോലീസ് പ്രവര്‍ത്തിച്ചതെന്ന് നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിച്ചതിന് ശേഷം അദ്ദേഹം പ്രതികരിച്ചു. നിതിപീഠത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. പള്‍സര്‍ സുനിയുടെ വാക്ക് കേട്ടാണ് പൊലീസ് പ്രവര്‍ത്തിച്ചത്. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തിയില്‍ കോടതിയ്ക്ക് അതൃപ്തിയുണ്ട് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ വന്നിരിക്കുന്ന ജാമ്യം നല്‍കിക്കൊണ്ടുള്ള വിധിയെന്നും മുകുന്ദന്‍ പറഞ്ഞു. ദിലീപിന് വേണ്ടി മൂകാംബികയില്‍ പിപി മുകുന്ദന്‍ ദോഷപരിഹാര പൂജ നടത്തിയിരുന്നു. നമുക്കുണ്ടാകുന്ന ദോഷങ്ങള്‍കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അതിനാല്‍ ദോഷപരിഹാര പൂജയാണ് താന്‍ നടത്തിയത്. പ്രസാദം ദിലീപിന് ജയിലിൽ എത്തിച്ചുകൊടുക്കുമെന്നും പറഞ്ഞിരുന്നു. അതിനുശേഷമാണ് ജാമ്യം ലഭിച്ച വാർത്ത പുറത്തുവന്നത്. വീട്ടില്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ദോഷങ്ങള്‍ വന്നാല്‍ ചെയ്യാറില്ലെയെന്നും തനിക്ക് അത്രക്ക് അടുപ്പമുള്ളയാളാണ് ദിലീപെന്നും മുകുന്ദന്‍ പറഞ്ഞിരുന്നു. ദിലീപിനെതിരെ പോലീസ് മൊഴികള്‍ ശേഖരിച്ച് തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും ദിലീപിന്റെ സമയദോഷം കൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നതെന്നും പിപി മുകുന്ദന്‍ പറഞ്ഞു