
കണ്ണൂർ: കൈതപ്രത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്‍റെ മരണ കാരണം നെഞ്ചില്‍ വെടിയേറ്റ്.ബി.ജെ.പി നേതാവും ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറുമായ മാതമംഗലം പുനിയങ്കോട് മണിയറ അങ്കണവാടിക്ക് സമീപത്തെ വടക്കേടത്ത് വീട്ടില്‍ കെ.കെ..രാധാകൃഷ്ണനെ(55)യാണ് വെടിവെച്ചുകൊന്നത്. ഭാര്യയുമായുള്ള വഴിവിട്ട ബന്ധത്തെ എതിര്‍ത്തതിനെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി എന്‍.കെ സന്തോഷിനുണ്ടായിരുന്ന അടുപ്പം ഇവരുടെ കുടുംബജീവിതത്തെ താളം തെറ്റിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ബന്ധുക്കളും ബി.ജെ.പി നേതാക്കളും മുന്‍കൈയെടുത്താണ് അടുത്തകാലത്ത് പരിഹരിച്ചത്. എന്നാല്‍ വീണ്ടും ഇയാള്‍ നിരന്തരം രാധാകൃഷ്ണന്റെഭാര്യയെ ശല്യം ചെയ്യുകയായിരുന്നു. വെടിയുണ്ട ഹൃദയത്തില്‍ തുളച്ചുകയറിയെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നാടൻ തോക്ക് ഉപയോഗിച്ചാണ് പ്രതി സന്തോഷ് വെടിയുതിര്‍ത്തത്. ഈ തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. രാധാകൃഷ്ണനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചാണ് എത്തിയതെന്ന് സന്തോഷ് പൊലീസിന് മൊഴി നല്‍കി.
തോക്കും കത്തിയുമായാണ് പ്രതി സന്തോഷ് കൈതപ്രത്ത് എത്തിയത്. വെടിവെയ്ക്കാൻ കഴിഞ്ഞില്ലെങ്കില്‍ ആക്രമിക്കാനാണ് കത്തി കയ്യില്‍ കരുതിയത്. നിർമാണത്തിലിരിക്കുന്ന വീട്ടില്‍ രാധാകൃഷ്ണൻ എത്തുന്ന സമയം മനസ്സിലാക്കി ഒളിച്ചിരുന്നുവെന്നും സന്തോഷ് മൊഴി നല്‍കി. വീട്ടിലേക്ക് കയറി നിമിഷങ്ങള്‍ക്കുളളില്‍ വെടിയുതിർത്തു. ഇന്നലെ രാവിലെ രാധാകൃഷ്ണന്‍റെ ഫോണില്‍ വിളിച്ച് സന്തോഷ് ഭീഷണി മുഴക്കി. സന്തോഷ് ഭീഷണിപ്പെടുത്തിയ വിവരം രാധാകൃഷ്ണൻ മകനെ അറിയിച്ചിരുന്നു. ഭാര്യയുമായുളള സൗഹൃദം വിലക്കിയത് പ്രകോപനമായെന്ന് ചോദ്യം ചെയ്യലില്‍ സന്തോഷ് പൊലീസിന് മൊഴി നല്‍കി.
കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവിരോധമാണെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്‍റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ കഴിയാത്തതിലെ വിരോധം കൊണ്ടാണ് കൊലപാതകമെന്നാണ് എഫ്‌ഐആർ. കൈതപ്രത്തെ രാധാകൃഷ്ണന്‍റെ നിർമാണത്തിലിരിക്കുന്ന വീട്ടില്‍ നടന്ന കൊലപാതകം. കരുതിക്കൂട്ടി ഇവിടെക്കെത്തിയാണ് പ്രതിയായ പെരുമ്ബടവ് സ്വദേശി സന്തോഷ് വെടിയുതിർത്തതെന്നാണ് പൊലീസ് നിഗമനം. രാധാകൃഷ്ണൻ പതിവായെത്തുന്ന സമയം മനസിലാക്കി വീടിനുള്ളില്‍ കാത്തിരുക്കുകയായിരുന്നു സന്തോഷ്.
രാധാകൃഷ്ണന്‍റെ ഭാര്യയും സന്തോഷും സഹപാഠികളാണ്. ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും അത് തുടരാൻ സാധിക്കാത്തതിന്‍റെ വിരോധത്തില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്തിയെന്നുമാണ് എഫ്‌ഐആറിലുള്ളത്. വ്യക്തിപരമായ പ്രശ്നങ്ങളില്‍ സന്തോഷിനെതിരെ രാധാകൃഷ്ണൻ രണ്ട് മാസം മുൻപ് പരിയാരം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഫേസ്ബുക് പോസ്റ്റുകളുടെ പേരിലും പ്രശ്നങ്ങള്‍ ഉണ്ടായതായാണ് വിവരം. വീടിന്‍റെ നിർമാണ കരാറിനെ ചൊല്ലിയും തർക്കങ്ങള്‍ ഉണ്ടായെന്നും വിവരമുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായില്ല. പൊലീസ് നായ സമീപത്തുള്ള വണ്ണാത്തിപ്പുഴയുടെ തീരം വരെ മണം പിടിച്ചു ചെന്നു. പയ്യന്നൂർ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.