ലണ്ടനിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം.വീട് ഷെയര്‍ ചെയ്യുന്നവര്‍ ചെന്നെത്തുന്നത് കയ്യാങ്കളിയിലും കത്തിക്കുത്തിലും.യുകെയിൽ യുട്യൂബ് പിടിക്കാന്‍ വിഡിയോ ചെയ്തത് എത്തിയത് കയ്യാങ്കളിയില്‍.

കൊച്ചി : ലണ്ടനിൽ കൊല്ലപ്പെട്ട മലയാളി യുവാവ് അരവിന്ദ് ശശികുമാറിന്റെ (37) മൃതദേഹം നാട്ടിലെത്തിക്കും. വിദേശകാര്യ മന്ത്രാലയം വഴി നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ ബന്ധുക്കൾ ശ്രമം തുടങ്ങി. പോസ്റ്റ്മോർട്ടത്തിനു ശേഷം ലണ്ടനിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണു മൃതദേഹം. കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നാട്ടിലുള്ള ബന്ധുക്കൾക്കു ലഭ്യമായിട്ടില്ല.

പനമ്പിള്ളി നഗർ എച്ച്ഐജി 42ൽ താമസിക്കുന്ന കായംകുളം കുറ്റിത്തെരുവ് സ്വദേശി ശശികുമാറിന്റെയും (റിട്ട. എൽഐസി) കരിമുളയ്ക്കൽ സ്വദേശി ശ്രീദേവിയുടെയും മകനാണ് അരവിന്ദ്. 16നു പുലർച്ചെ ഒരു മണിക്കാണു സൗത്ത് ഈസ്റ്റ് ലണ്ടനിൽ പേക്കമിലെ അപാർട്മെന്റിൽ അരവിന്ദ് കുത്തേറ്റു മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തു വര്‍ഷം മുന്‍പ് സ്റ്റുഡന്റ് വിസയില്‍ എത്തിയ അരവിന്ദ് താമസിക്കാന്‍ ഇടം ഇല്ലെന്നു പറഞ്ഞ മലയാളി യുവാവിനെ സ്വന്തം താമസ സ്ഥലത്തു എത്തിച്ചതിന് പകരമായി നല്‍കേണ്ടി വന്നത് സ്വന്തം ജീവനാണ്. അരവിന്ദിന്റെ ജീവന്‍ എടുത്ത യുവാവും സ്റ്റുഡന്റ് വിസക്കാരന്‍ ആണെന്നാണ് ലഭ്യമാകുന്ന സൂചന.

പ്രതിയെ സാക്ഷികള്‍ ആയ രണ്ടു പേര്‍ക്ക് നേരിട്ട് അറിയാമെങ്കിലും ഇവര്‍ പോലീസ് നിരീക്ഷണത്തില്‍ തുടരുന്നതിനാല്‍ ഒരു വിവരവും ഇപ്പോള്‍ പുറത്തു വരുന്നില്ല. മരിച്ച അരവിന്ദിന്റെ ഉറ്റ ബന്ധു ലണ്ടനില്‍ തന്നെ ഉള്ളതിനാല്‍ പോലീസ് വിവരങ്ങള്‍ കൈമാറുന്നത് അദേഹത്തിന് മാത്രമാണ്. അരവിന്ദിന്റെ ബന്ധു തുടര്‍ നടപടികള്‍ക്ക് മലയാളികളില്‍ പലരുടെയും സഹായം തേടിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച വഴക്കിനുള്ള കാരണങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരും എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

വഴക്കുകളും കയ്യാങ്കളിയും നിത്യ സംഭവം എന്ന നിലയില്‍ പെരുകുന്നു; ചോര വീഴുമ്പോള്‍ മാത്രം സമൂഹത്തില്‍ ചര്‍ച്ചയാകുന്നു.അതിനിടെ ഇത്തരം വഴക്കുകള്‍ പുതുമയുള്ള വാര്‍ത്ത പോലും അല്ലാതായി മാറുകയാണ്. ഒരു വര്‍ഷത്തിലേറെ ആയി അത്യന്തം മോശമായ കാര്യങ്ങളാണ് പുതുതായി എത്തിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ നിന്നും പ്രചരിക്കുന്നത്. ഒരുമിച്ചു താമസിച്ചു എന്ന കാരണത്താല്‍ വഴക്കും കയ്യാങ്കളിയും കത്തി എടുക്കലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ലെസ്റ്റര്‍, നോര്‍ത്താംപ്ടണ്‍, പീറ്റേര്‍ബറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ്. ഈ സംഭവങ്ങള്‍ എല്ലാം പോലീസ് റിപ്പോര്‍ട്ടിങ് ആയതുമാണ്. മിക്ക സംഭവങ്ങളിലും സ്റ്റുഡന്റ് വിസയില്‍ എത്തിയ യുവതികളുടെ ഭര്‍ത്താക്കന്മാരാണ് പ്രശനക്കാര്‍. ജോലിയില്ലാത്ത സാഹചര്യത്തില്‍ ഇവര്‍ നേരിടുന്ന മാനസിക പ്രയാസം വഴക്കുകളിലേക്ക് എത്തിക്കുന്നു എന്നതാണ് വ്യക്തമാകുന്നത്.

വാടക തുല്യമായി ഷെയര്‍ ചെയുന്നു എന്ന കാരണത്താല്‍ കുഞ്ഞിനെ കിടത്താന്‍ ഉപയോഗിക്കുന്ന ബേബി പുഷ് ചെയര്‍ കേറി വരുന്ന ലാന്‍ഡിങ്ങില്‍ കുടുംബം വച്ചതിനു സഹ താമസക്കാരന്‍ മറുവഴി കണ്ടെത്തിയത് തന്റെ സൈക്കിള്‍ വയ്ക്കാന്‍ ആ സ്ഥലം ഉപയോഗിക്കാന്‍ തുടങ്ങിയതിലോടെയാണ്. സ്വാഭാവികമായും ഉന്തിലും തള്ളിലും കൈയാങ്കളിയിലുമാണ് ആ സംഭവം അവസാനിച്ചത്, ഒടുവില്‍ പോലീസ് കേസിലും. മറ്റൊരിടത്തു സ്റ്റുഡന്റ് വിസക്കാരായ ഭാര്യയും ഭര്‍ത്താവും ജോലി കഴിഞ്ഞെത്തുമ്പോള്‍ ആയിരിക്കും മറ്റൊരു താമസക്കാരനായ ജോലിയില്ലാത്ത സ്റ്റുഡന്റ്‌റ വിസ ഡിപ്പന്റന്റ് പാചക വിഡിയോ ചെയ്യാന്‍ തുടങ്ങുന്നത്. അടുക്കള ഒഴിഞ്ഞു വല്ലതും ഉണ്ടാക്കി കഴിക്കണം എങ്കില്‍ പാതിരാ വരെ കാത്തിരിക്കണം എന്നത് പതിവായപ്പോള്‍ യു ടൂബ് വിഡിയോക്കാരനുമായി പ്രശ്നമായി. അയാള്‍ സഹ താമസക്കാരായ ഭാര്യ ഭര്‍ത്താക്കന്മാരെ കുടുക്കാന്‍ മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ചു ആ ദൃശ്യങ്ങള്‍ വിഡിയോയാക്കി സഹ താമസക്കാര്‍ ചെയ്തത് ആണെന്ന് പ്രചരിപ്പിക്കയും ചെയ്തു. ഇത്തരത്തില്‍ സമാനതകള്‍ ഇല്ലാത്ത സംഭവങ്ങളാണ് ഇപ്പോള്‍ യുകെ മലയാളികള്‍ക്കിടയില്‍ പ്രചരിക്കുന്നത്.

ആരെയും കൂസാതെ ജീവിക്കുന്ന ചെറുപ്പക്കാര്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളില്‍ ഇടപെടാന്‍ മറ്റു മലയാളികളോ സംഘടനാ പ്രവര്‍ത്തകരോ തയ്യാറാകുന്നുമില്ല. ഇത്തരം ഇടപെടലുകള്‍ക്ക് നിയമ തടസം ഉണ്ടെന്നതാണ് പ്രധാന കാരണം. ചെറുപ്പക്കാര്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ കാരണം വാടക വീടുകള്‍ നല്കാന്‍ പോലും മലയാളി വീട്ടുടമസ്ഥര്‍ ഇപ്പോള്‍ മടിക്കുകയാണ്. ക്രൂവില്‍ ഭാര്യയെ ദേഹോപദ്രവം ഏല്പിച്ച മലയാളി യുവാവ് താമസിച്ചിരുന്നത് മലയാളിയുടെ തന്നെ വീട്ടില്‍ ആയിരുന്നു. കേസിനെ തുടര്‍ന്ന് പലവട്ടമാണ് ഇദ്ദേഹത്തിന് പോലീസില്‍ ഹാജരാകേണ്ടി വന്നത്. കൂടാതെ മലയാളി ചെറുപ്പക്കാര്‍ വാടക വീടുകളില്‍ സൃഷ്ടിക്കുന്ന ബഹളവും മറ്റും അയല്‍വാസികള്‍ക്ക് പ്രയാസമാകുന്നത് മലയാളി വീട്ടുടമക്കാണ് മനസമാധാനം നഷ്ടപ്പെടുത്തുന്നതും.

ഫ്ലാറ്റിൽ മറ്റു 4 മലയാളികൾക്ക് ഒപ്പമായിരുന്നു അരവിന്ദ് താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്ന വർക്കല സ്വദേശിയായ യുവാവിനെ (20) സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയതാണ് ഈ യുവാവ്. വാക്കുതർക്കത്തെ തുടർന്നുള്ള കൊലപാതകമെന്നാണു സംശയിക്കുന്നത്. കൂടെ താമസിച്ചിരുന്ന മറ്റ് 2 പേരെയും പൊലീസ് ചോദ്യം െചയ്യുന്നു.

ബിബിഎ പഠനത്തിനായി വിദ്യാർഥി വീസയിൽ 2012ലാണ് അരവിന്ദ് യുകെയിലേക്കു പോകുന്നത്. പഠന ശേഷം ലണ്ടനിൽ തന്നെ ജോലി ചെയ്യുകയായിരുന്നു. യുകെയിൽ 10 വർഷം തുടർച്ചയായി താമസിച്ചാൽ സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കുമെന്നതിനാൽ അതു ലഭിച്ച ശേഷം നാട്ടിൽ വരാനിരിക്കുകയായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. അവിവാഹിതനാണ്.

ഗതികേട് കൊണ്ട് മാത്രമാണ് ഇപ്പോള്‍ യുകെയില്‍ മലയാളികള്‍ വീടുകള്‍ ഷെയര്‍ ചെയ്തു താമസം തുടങ്ങിയിരിക്കുന്നത്. പത്തു വര്‍ഷം മുന്‍പ് പരസ്പര സഹായം എന്ന നിലയില്‍ ലണ്ടന്‍ പ്രദേശത്തെ ഉയര്‍ന്ന വാടകയില്‍ നിന്നും രക്ഷപെടാന്‍ മലയാളി കുടുംബങ്ങള്‍ വീട് ഷെയറിങ് നടത്തിയിരുന്നത് പതിനായിരക്കണക്കിന് സ്റ്റുഡന്റ് വിസക്കാര്‍ ഒന്നിച്ചു എത്തിയതോടെ നാട്ടു നടപ്പ് എന്ന രീതിയിലായി. ഇപ്പോള്‍ ഇങ്ങനെ ഷെയര്‍ ചെയ്യാതെ ഒരു വിദ്യാര്‍ത്ഥിക്കും യുകെയില്‍ എങ്ങും ഉയര്‍ന്ന വാടകയില്‍ താമസിക്കാന്‍ പറ്റില്ല എന്ന അവസ്ഥ ആയിട്ടുണ്ട്. രണ്ടു പേര്‍ക്കുള്ള താമസ സ്ഥലത്തു നാലു പേരും അഞ്ചു പേര്‍ക്കുള്ള സ്ഥലത്തു പത്തിലധികം പേരും ഒക്കെ താമസിക്കുന്നത് സാധാരണ കാഴ്ചയായിട്ടുണ്ട്. തികച്ചും നിയമ ലംഘനം ആയിട്ട് പോലും വീട്ടുടമയുടെ കൂടി മൗന അനുവാദത്തോടെയാണ് ഈ രീതി നടപ്പായി തുടങ്ങിയത്.

ഇതിന്റെ ഗുണഫലം വാടകയില്‍ നല്ലതു പോലെ പണം ലാഭിക്കാം എന്നതാണെങ്കിലും സാമൂഹ്യമായ ഒട്ടേറെ എതിര്‍ ഘടകങ്ങള്‍ വഴക്കും പൊല്ലാപ്പും കയ്യാങ്കളിയും ചതിയും വഞ്ചനയും പോലീസ് കേസും എല്ലാം കഴിഞ്ഞു ഒടുവില്‍ കത്തിക്കുത്തും കൊലപാതകവും വരെ എത്തി നില്കുന്നു. വ്യഴാഴ്ച ലണ്ടനിലെ പെക്കമില്‍ അര്‍ദ്ധ രാത്രിയില്‍ രണ്ടു ചെറുപ്പക്കാര്‍ വഴക്കിടുകയും മറ്റു രണ്ടു ചെറുപ്പക്കാര്‍ സാക്ഷികള്‍ ആകുകയും ചെയ്ത സംഭവത്തില്‍ കത്തിയെടുത്ത ഇരുപതുകാരനെ നിയന്ത്രിക്കാനോ തടയാനോ സാധിക്കാതെ പോയത് 37 കാരനായ അരവിന്ദ് എന്ന യുവാവിന്റെ ജീവന്‍ എടുക്കുന്നതിലാണ് അവസാനിച്ചത്.

നാലു വര്‍ഷം മുന്‍പ് കവന്‍ട്രിയില്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ മദ്യപാനവും ചീട്ടുകളിയും അവസാനിച്ചത് കത്തിക്കുത്തിലാണ്. അനാവശ്യ വര്‍ത്തമാനം പറഞ്ഞു ഇടഞ്ഞതോടെ കത്തിയെടുത്തു വീശിയ ചെറുപ്പക്കാരന്‍ നെഞ്ചില്‍ ലക്ഷ്യം വച്ചാണ് കത്തി പ്രയോഗിച്ചത് എങ്കിലും കുത്തേറ്റയാളുടെ കുടുംബത്തിന്റെ ഭാഗ്യം എന്ന നിലയില്‍ മുറിവ് ഉണ്ടായതു വയറിലാണ്. അപകടാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കപെട്ട യുവാവ് ആഴ്ചകളോളം ആശുപത്രിയില്‍ കിടന്നാണ് ജീവന്‍ രക്ഷിച്ചെടുത്തത്. പോലീസ് മൊഴി രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ സുഹൃത് അബദ്ധത്തില്‍ കത്തി എടുത്തത് ആണെന്നും ആക്രമിച്ചത് അല്ലെന്നും മൊഴി നല്‍കിയതോടെ കേസ് മുന്നോട്ട് കൊണ്ട് പോകാതെ പോലീസ് അവസാനിപ്പിക്കുക ആയിരുന്നു. കിട്ടിയ തക്കത്തിന് കേരളത്തില്‍ വടക്കന്‍ ജില്ലക്കാരനായ യുവാവ് നാട്ടിലേക്ക് വിമാനം കയറിയാണ് ജയിലില്‍ എത്താനുള്ള മറ്റു സാദ്ധ്യതകള്‍ പോലും ഇല്ലാതാക്കിയത്.

നിയന്ത്രണം ഇല്ലാതെയും വിലക്കുറവിലും ലഭിക്കുന്ന മദ്യം മലയാളി ചെറുപ്പക്കാരുടെ മനോനില തകര്‍ക്കുന്ന നിലയിലേക്ക് കൂടി എത്തിക്കുകയാണ് .യുവാക്കള്‍ക്കൊപ്പം മദ്യ സേവക്ക് യുവതികള്‍ കൂടി തയാറാകുന്ന ട്രെന്റ് പുതു രക്തത്തിന്റെ അവകാശവും സ്വാതന്ത്ര്യ പ്രഖ്യാപനവും ഒക്കെയായി മുദ്ര കുത്തപ്പെടുന്നുണ്ടെങ്കിലും ബ്രിട്ടനിലെ നിയമം എത്രത്തോളം കാര്‍ക്കശ്യം നിറഞ്ഞതു ആണെന്ന് മലയാളി യുവ തലമുറ തിരിച്ചറിയുന്നത് പോലീസിന്റെ കയ്യില്‍ അകപ്പെടുമ്പോള്‍ മാത്രമാണ്.

ഒരു കേസ് സ്വന്തം പേരില്‍ ആയാല്‍ ജീവിതം തന്നെ മാറ്റിമറിയ്ക്കപ്പെടുന്ന സാഹചര്യമാണ് യുകെയില്‍ എന്നത് അനുഭവം കൊണ്ട് മാത്രം മനസിലാക്കാം എന്ന നിലപാടിലാണ് യുകെയിലെ യുവ മലയാളികള്‍. മൂന്നു മാസത്തിനുള്ളില്‍ നിരവധി വര്‍ഷങ്ങള്‍ ജയില്‍ ശിക്ഷ ലഭിക്കും വിധത്തില്‍ ചുരുങ്ങിയത് നാലു മലയാളികള്‍ എങ്കിലും ഇപ്പോള്‍ നിയമ നടപടികള്‍ നേരിടുന്നുണ്ട്. അതിലേക്ക് കൂടുതല്‍ പേര്‍ എത്താനുള്ള സാധ്യതയാണ് പെക്കാം സംഭവം വിരല്‍ ചൂണ്ടുന്നത്.

Top