തിരുവനന്തപുരം: വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമിടെ ചൊവ്വാഴ്ച വിയ്യൂര്‍ ജയിലില്‍ വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍.സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി. ഭരണസമിതിക്ക് താത്കാലികമായി ആശ്വസിക്കാം. നേരിയ ഭൂരിപക്ഷത്തില്‍ മുന്നോട്ടുപോകുന്ന ബി.ജെ.പി. ഭരണസമിതിക്ക് ഇത് താല്‍ക്കാലിക ആശ്വാസമാകും. എന്നാല്‍ സുഗതല്‍ മുന്നാമത്തെ കൗണ്‍സില്‍ യോഗത്തിലെത്തുക എന്നകാര്യത്തില്‍ ഇതുവരെ അനിശ്ചിതത്വം തീര്‍ന്നിട്ടില്ല. കോടതി കനിഞ്ഞില്ലെങ്കില്‍ ബിജെപി ഭരണം വഴിമുട്ടും.
സുഗതന്‍ ഉള്‍പ്പെടെ 20 ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ നിയമപരമായി നിലനില്‍ക്കില്ലെന്ന് ചുണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കുകയും ഇവരെക്കൊണ്ട് പുനഃസത്യപ്രതിജ്ഞ ചെയ്യിക്കുകയും ചെയ്തിരുന്നു. കാപ്പ കേസില്‍ ജയിലിലായിരുന്ന സുഗതന് സത്യപ്രതിജ്ഞ ചെയ്യാനുമായില്ല. കോടതി പറഞ്ഞിരുന്ന സമയത്തിനുള്ളില്‍ പുനഃസത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സുഗതന്റെ അംഗത്വം നഷ്ടമാകുമെന്ന സാഹചര്യത്തിലാണ് ബി.ജെ.പി. നിയമപ്പോരാട്ടം നടത്തിയത്. ഒടുവില്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍തന്നെ അപൂര്‍വതയായി ജയിലിനുള്ളില്‍വെച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുവാദം നല്‍കുകയായിരുന്നു. ജയിലില്‍ കിടന്നുകൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സംഭവങ്ങളുണ്ടെങ്കിലും ഒരു ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ്.
ചൊവ്വാഴ്ച 11-ന് വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന സുഗതന്റെ സത്യപ്രതിജ്ഞയില്‍ മേയര്‍ വി.വി.രാജേഷും കോര്‍പ്പറേഷന്‍ സെക്രട്ടറിയുമടക്കം കുറച്ചുപേര്‍ മാത്രമേ പങ്കെടുക്കൂ. ഇതോടെ സത്യപ്രതിജ്ഞാ പ്രശ്നം പരിഹരിക്കപ്പെടുമെങ്കിലും ബി.ജെ.പി. ഭരണസമിതി പൂര്‍ണ ആശ്വാസത്തിലല്ല. ജയിലില്‍ തുടരുന്നതിനാല്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ഹാജരാകാന്‍ കഴിയാതിരിക്കുന്നത് ഭാവിയില്‍ സുഗതന്റെ അംഗത്വത്തിന് ഭീഷണിയാകും. തുടര്‍ച്ചയായി മൂന്നു കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ അംഗത്വം നഷ്ടമാകുമെന്നാണ് ചട്ടം. ജയിലില്‍ ആയതിനുശേഷം നടന്ന രണ്ടു യോഗങ്ങളില്‍ ഇദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുമില്ല. അടുത്ത കൗണ്‍സില്‍ യോഗം എന്നാണെന്ന് തീരുമാനിച്ചിട്ടില്ല.
സുഗതന്‍ കൊടും ക്രിമിനലാണെന്നും പുറത്തുവിടാന്‍ ആകില്ലെന്നുമുള്ള കടുത്ത നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഒരു കൗണ്‍സിലറും അയോഗ്യരാകില്ലെന്നും രാഷ്ട്രീയ എതിരാളികള്‍ പ്രതീക്ഷിക്കുന്നതുപോലെ ഒന്നും സംഭവിക്കില്ലെന്നും മേയര്‍ വി.വി.രാജേഷ് പറഞ്ഞു. എല്ലാവരും കാലാവധി തികയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.


