ന്യൂഡല്‍ഹി: ഉസ്ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ദുരൂഹതകള്‍. മതംമാറാന്‍ പെണ്‍കുട്ടിയെ പ്രതിയായ യുവാവ് നിര്‍ബന്ധിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക് വരുന്നത്. സംഭവത്തില്‍ ദേശിയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതോടെ സംഭവത്തിന്റെ ഗൗരവം വര്‍ധിച്ചു.
മരണത്തിന് മുന്‍പ് പെണ്‍കുട്ടിക്ക് കടുത്ത ശാരീരിക ഉപദ്രവങ്ങളും മാനസിക പീഡനങ്ങളും നേരിടേണ്ടി വന്നതായും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം നടന്നതായും ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണങ്ങളില്‍ കമ്മീഷന്‍ ശക്തമായ ആശങ്ക രേഖപ്പെടുത്തി.
കേസില്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് കേരള പോലീസ് മേധാവിക്ക് (ഡിജിപി) വനിതാ കമ്മീഷന്‍ കത്തയച്ചു. സംഭവത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് (ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ട്) സമര്‍പ്പിക്കാനാണ് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനൊപ്പം തന്നെ വിദേശകാര്യ മന്ത്രാലയവുമായും ഉസ്ബെക്കിസ്ഥാനിലെ (താഷ്‌കെന്റ്) ഇന്ത്യന്‍ എംബസിയുമായും ചേര്‍ന്ന് അന്വേഷണവുമായി മുന്നോട്ട് പോകാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസിലെ തെളിവുകള്‍ കൃത്യമായി സംരക്ഷിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി പ്രതിയെ ഇന്ത്യയിലേക്ക് വിട്ടുനല്‍കുന്നതുമായി (എക്സ്ട്രാഡിഷന്‍) ബന്ധപ്പെട്ട നിയമസാധുതകള്‍ പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കണം. നിയമപരമായ നടപടികള്‍ വേഗത്തിലാക്കാന്‍ ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡറോട് അവിടുത്തെ പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഏകോപനവും ഉറപ്പാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമായ എല്ലാ നിയമ-ഡിപ്ലോമാറ്റിക് വഴികളിലൂടെയും പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാന്‍ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
അതേ സമയം, സാവരിയ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസില്‍ അന്താരാഷ്ട്ര തലത്തിലുള്ള ശക്തികളുടെ ഇടപെടലുണ്ടെന്നും അതിനാല്‍ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി വ്യക്തമാക്കി. ഹരിപ്പാട്ടെ വീട്ടില്‍ സാവരിയയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
മതം മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സാദറുല്‍ അനാം സാവരിയയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് സന്ദീപ് വാചസ്പതി ആരോപിച്ചു. പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടല്ല ഈ കൊലപാതകം നടന്നത്. പെണ്‍കുട്ടിയുടെ ശരീരത്തിന്റെ ഓരോ ഇഞ്ചും മര്‍ദ്ദനമേറ്റ് ചതഞ്ഞിട്ടുണ്ടെന്നും ഹൃദയമുള്ള ഒരാള്‍ക്കും ആ ദൃശ്യങ്ങള്‍ കണ്ടിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ സാദറുല്‍ അനാമിന് പുറമെ മറ്റ് ചില ശക്തികള്‍ കൂടിയുണ്ടെന്ന സംശയം ശക്തമാണ്. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശികളായ ചിലര്‍ സാവരിയയുടെ ബന്ധുക്കളെ സമീപിച്ചതായും ഇത് വലിയ ഗൂഢാലോചനയുടെ തെളിവാണെന്നും ബി.ജെ.പി ആരോപിക്കുന്നു. പ്രതിയായ അനാമിന്റെ മാതാപിതാക്കളെ ഉള്‍പ്പെടെ കേസില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച ലാപ്‌ടോപ്പ് കസ്റ്റഡിയിലെടുക്കാന്‍ പോലും ഉസ്ബക് പൊലീസ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ അനിവാര്യമാണ്.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രിയുടെ നടപടി ഒട്ടും വിശ്വാസ്യതയുള്ളതല്ലെന്ന് സന്ദീപ് വാചസ്പതി വിമര്‍ശിച്ചു. അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തേണ്ട ഒരു കേസില്‍ കേരളത്തിലെ ക്രൈംബ്രാഞ്ചിന് ഒന്നും ചെയ്യാനാകില്ലെന്ന് ആഭ്യന്തരമന്ത്രിക്കറിയാം. ഇന്റര്‍പോളിന്റെ സഹായത്തോടെ സി.ബി.ഐക്ക് മാത്രമേ വിദേശത്തുള്‍പ്പെടെ കൃത്യമായ അന്വേഷണം നടത്താന്‍ സാധിക്കൂ. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി മന്ത്രിസഭാ യോഗം ചേര്‍ന്ന് കേസ് സി.ബി.ഐക്ക് കൈമാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


