മലയാളി ദലിത് വിദ്യാർത്ഥിനി റാഗിങ്ങിനിരയായ സംഭവത്തിൽ മൂന്ന് സീനിയർ വിദ്യാർത്ഥിനികൾ അറസ്റ്റിൽ. കൊല്ലം സ്വദേശി ലക്ഷമി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണപ്രിയ എന്നിവരാണ് അറസ്റ്റിലായത്. റാഗിങ്ങിനിരയായ അശ്വതിയുടെ റൂം മേറ്റിൻെറ പരാതിയെ തുടർന്നാണ് അറസ്റ്റ്.
മേയ് ഒമ്പതിന് രാത്രിയിലാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥിനി സംഘം മണിക്കൂറുകള്‍ നീണ്ട റാഗിങിന് അശ്വതിയെ വിധേയമാക്കിയത്. അതിക്രൂരമായ റാഗിങിന്‍െറ വിവിധ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി രസിച്ച സംഘം വായയില്‍ ടോയ്ലറ്റ് ക്ളീനര്‍ ഒഴിച്ചുകൊടുക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയത്തെിയ ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥിനികളാണ് അശ്വതിയെ ഗുല്‍ബര്‍ഗയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അതിനിടെ, സംഭവം പുറത്ത് പറയരുതെന്ന ഭീഷണി മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നുണ്ടാവുകയും ചെയ്തു. പൊലീസ് വീണ്ടും മൊഴിയെടുക്കാന്‍ വരുമെന്നറിഞ്ഞതോടെ ഗുരുതരാവസ്ഥയിലുള്ള അശ്വതിയെ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ആശുപത്രിയുടെ അനുവാദമില്ലാതെ ഡിസ്ചാര്‍ജ് ചെയ്ത് സഹതാമസക്കാരികളായ വിദ്യാര്‍ഥിനികള്‍ക്കൊപ്പം നാട്ടിലേക്ക് പറഞ്ഞയച്ചു. വീട്ടുകാര്‍ എടപ്പാള്‍ ഹോസ്പിറ്റലിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കാര്യമായ മാറ്റം ഉണ്ടാകാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.