നടൻ സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു.സിദ്ദിഖിനെതിരെ ചുമത്തിയത് ജീവപര്യന്തം കിട്ടാവുന്ന വകുപ്പുകള്‍.സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക് .നടൻ ബാബുരാജിനും ആശങ്ക.

തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു .ഇതോടെ നടൻ കുടുങ്ങി .ജീവപര്യന്ത്യം ശിക്ഷ കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് . ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മാസ്കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ 2016ൽ നടൻ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇതോടെ നടന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്.

ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. പരാതി പ്രത്യേക സംഘത്തിന് കൈമാറും
ഈ പരാതി ഗൂഡാലോചനയാണെന്നാണ് സിദ്ദിഖിന്റെ നിലപാട്. ഇത് ചൂണ്ടിക്കാട്ടി ഡിജിപിക്ക് സിദ്ദിഖ് പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടി ഇമെയിലില്‍ പരാതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് സിദ്ദിഖ് കോടതിയിലേക്ക് പോകുന്നത്. തന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്താത്തതും കോടതിയില്‍ ചര്‍്ച്ചയാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആദ്യം കേസെടുത്തത് സംവിധായകന്‍ രഞ്ജിത്തിനെതിരെയാണ്. എന്നാല്‍ രഞ്ജിത്തിനെതിരെ ബലാത്സംഗ കുറ്റമില്ല. അതുകൊണ്ട് തന്നെ രഞ്ജിത്തിനെ ആദ്യം ചോദ്യം ചെയ്യും. അതിന് ശേഷമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കൂ. എന്നാല്‍ സിദ്ദിഖിന് ആ പരിഗണന കിട്ടില്ല. ഈ സാഹചര്യം മനസ്സിലാക്കിയാണ് സിദ്ദിഖിന്റെ നീക്കം. സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം കിട്ടുമോ എന്നത് നിലവില്‍ ആരോപണം നേരിടുന്ന എല്ലാ നടന്മാര്‍ക്കും നിര്‍ണ്ണായകമാണ്. ബാബുരാജിനെതിരേയും ബലാത്സംഗ കേസ് വരാന്‍ സാധ്യത ഏറെയാണ്.

സിദ്ദിഖിനെതിരെ യുവ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. 376 വകുപ്പ് അനുസരിച്ച് ബലാല്‍സംഗത്തിന് പത്തു വര്‍ഷത്തില്‍ കുറയാത്തത്തും ജീവപര്യന്തംവരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ശിക്ഷ ലഭിക്കും. 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ടുവര്‍ഷംവരെ തടവോ പിഴയോ രണ്ടുകൂടിയ ശിക്ഷയോ ലഭിക്കും. ബാബുരാജിനെതിരേയും ഇതേ വകുപ്പുകള്‍ വരാന്‍ സാധ്യത ഏറെയാണ്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. റിപ്പോര്‍ട്ട് സീല്‍ ചെയ്ത് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യ സാധ്യത തേടുന്നത്.

ബാബുരാജിനെതിരേയും നടിയാണ് ആരോപണം ഉന്നയിച്ചത്. ഈ നടി അന്നു തന്നെ പോലീസിനെ ബന്ധപ്പെട്ടു. പരാതി നല്‍കാനുള്ള വ്യക്തിപരമായ അസൗകര്യം കാരണം അത് നല്‍കിയില്ല. പരാതിപ്പെട്ടുവെന്ന് എസ് പി കൂടിയായ ശശിധരനും ഇപ്പോള്‍ സ്മ്മതിച്ചിട്ടുണ്ട്. ഇതെല്ലാം ബാബുരാജ് കേസിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യത്തിനായുള്ള നീക്കം സിനിമാ മേഖലയാകെ ശ്രദ്ധയോടെ നോക്കുന്നുണ്ട്. പോലീസും കരുതലോടെയാകും കേസ് ഹൈക്കോടതിയില്‍ എത്തിയാല്‍ പ്രതികരിക്കുക. ഏതായാലും ഹൈക്കോടതിയുടെ തീരുമാനം അതിനിര്‍ണ്ണായകമായി മാറും.

2016 തലസ്ഥാനത്തെ ഹോട്ടലില്‍വച്ച് തന്നെ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ‘അമ്മ’ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു. നടന്‍ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടിയുടെ ആരോപണം. എന്നാല്‍ ആരോപണം കെട്ടിചമച്ചതാണെന്നും പലപ്പോഴും പലതാണ് നടി പറഞ്ഞതെന്നും സിദ്ദിഖും വിശദീകരിക്കുന്നത്.

‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’-ഇതാണ് നടിയുടെ ആരോപണം.നടൻ സിദ്ദിഖിൽനിന്നും വർഷങ്ങൾക്കു മുൻപ് ലൈംഗികാതിക്രമം നേരിട്ടെന്നു വ്യക്തമാക്കി യുവനടി ഇന്നലെ രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

 

Top