സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനു വേണ്ടി പ്രചാരണം നടത്താൻ രംഗത്തിറക്കിയിരിക്കുന്നത് ആർഎസ്എസ് നേതാവിന്റെ പി.ആർ ഏജൻസി. ബിജെപിക്കു വേണ്ടി രാ്ഷ്ട്രീയ പ്രചാരണം നടത്തുന്ന ഏജൻസി തന്നെയാണ് ഇതിനു വേണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ലക്ഷങ്ങൾ വിലകൊടുത്താണ് വാടകയ്‌ക്കെടുത്തതെന്നറിയുന്നു. ടൂറിസം രംഗത്തടക്കം പ്രവർത്തിക്കുന്ന ഈ ഏജൻസിയെ തിരിച്ചറിഞ്ഞതായും ഉടൻ നടപടിയുണ്ടാകുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുന്നത് അന്വേക്ഷണം തടസപ്പെടുത്തുന്നതിന് തുല്യമാണ്. അതിനാൽ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിട്ടുണ്ട്.
ദിലീപിന്റെ കുടുംബസുഹൃത്തായ ആർഎസ്എസ് പ്രാന്തസംഘചാലകാണ് ഈ ഏജൻസിയെ തരപ്പെടുത്തിക്കൊടുത്തതെന്നും സൂചനയുണ്ട്. അറസ്റ്റിലായതോടെ സാമൂഹ്യമാധ്യമങ്ങളിലടക്കം ദിലീപിനെതിരെ കടുത്ത വിമർശം ഉയർന്നിരുന്നു. ഇത് കേരളത്തിൽ സ്ത്രീ ആക്രമിക്കപ്പെട്ടതിനെതിരായ പൊതുബോധം ഉയരാനും ഇടയാക്കി. ഈ അവസരത്തിലാണ് വിലയ്‌ക്കെടുത്ത ഏജൻസിവഴി സാമൂഹ്യമാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായ പ്രതികരണങ്ങൾ സൃഷ്ടിക്കാൻ നീക്കം ആരംഭിച്ചത്. ദിലീപ് ഓൺലൈൻ എന്ന മാധ്യമകൂട്ടായ്മയും ഇതിനു പിന്തുണയുമായുണ്ട്.
ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഒരേദിവസം നൂറുകണക്കിന് വ്യാജ ഫെയ്‌സ്ബുക്ക് അക്കൌണ്ടുകളും ഓൺലൈൻ പത്രങ്ങളും ഇതിനുവേണ്ടി തുടങ്ങിയതായി കണ്ടെത്തി. പ്രമുഖ സിനിമ, കമ്യൂണിറ്റി പേജുകളെയും വിലയ്‌ക്കെടുത്തിട്ടുണ്ട്. ജയിലിലും പൊലീസ്‌കസ്റ്റഡിയിലുമിരിക്കെ ദിലീപിനുവേണ്ടി സാമൂഹ്യമാധ്യമരംഗത്ത് വലിയതോതിലുള്ള ഇടപെടൽ നടക്കുന്നതായി ജാമ്യഹർജിയെ എതിർത്ത് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു.