ഡി.പി.തിടനാട്
ന്യൂ ഡല്‍ഹി : കഴിഞ്ഞ ദിവസം കമല മില്‍സ് ഏരിയയില്‍ ഉണ്ടായ തീപിടിത്തം വ്യവസായികളുടെയും അധികാരികളുടെയും കണ്ണ് തുറപ്പിക്കും എന്ന് കരുതിയാല്‍ തെറ്റി . ഒന്നന്വേഷിച്ചു നോക്കിയപ്പോള്‍ ആണ് ദേശീയതലസ്ഥാനത്തെ ഭക്ഷണശാലകള്‍ ഒട്ടും സുരക്ഷിതമല്ല എന്ന് മനസിലാക്കുന്നത് . ഡല്‍ഹി നഗരത്തില്‍ ഏകദേശം 5000 ലേറെ ഭക്ഷണശാലകള്‍ ഉണ്ട് എന്നാല്‍ അതില്‍ വെറും നാനൂറ് എണ്ണത്തിന് മാത്രമേ ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് ഉള്ളൂ എന്ന് റിപ്പോര്‍ട്ടുകള്‍ . അതായത് അധികാരികളുടെ മൂക്കിന്‍ തുമ്പത്ത് എത്ര അശാസ്ത്രീയമായാണ് തീപ്പെട്ടിക്കൂട് പോലെ ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തം. അന്‍പതോ അതില്‍ കുറവോ ആളുകള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സംവിധാനമേ ഓരോ ഭക്ഷനശാലയിലും ഉള്ളൂ എന്നതാണ് അഗ്നിരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാതിരുന്നതിനെ ന്യായികരിച്ചു വ്യാപാരികള്‍ പറയുന്നത്. പക്ഷെ ഈ അമ്പതു പേരും മനുഷ്യര്‍ തന്നെ ആണ് എന്ന് അവര്‍ നിഷേധിക്കുന്നില്ല എന്നതാണു സത്യം .
“ഏകദേശം 5000 ലധികം ഭക്ഷണശാലകള്‍ ആണ് നഗരത്തില്‍ ഉള്ളത് . എന്നാല്‍ 400 എണ്ണത്തിനു മാത്രമേ ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് ഉള്ളൂ” എന്ന് ഡല്‍ഹി ചീഫ് ഫയര്‍ ഓഫീസര്‍ ജി സി മിശ്ര പറയുന്നു .
ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എന്‍ ഓ സി ലഭിക്കാനുള്ള നീക്കുപോക്കിന് മടിച്ച് തിരക്കേറിയ മാര്‍ക്കറ്റില്‍ പോലും 48 സീറ്റുകളായി ഭക്ഷണശാലകള്‍ പരിമിതപ്പെടുതുകയാണ്. ഹൌസ് ഖാസ് , ഖാന്‍ മാര്‍ക്കറ്റ് തുടങ്ങിയ ഏറെ തിരക്കുള്ള തെരുവുകളിലെ അവസ്ഥ ഇതാണ്. നാഷണല്‍ ബില്‍ഡിംഗ് കോഡ് അനുസരിച്ച് ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് മിനിമം 50 സീറ്റുകള്‍ ഉള്ള ഭക്ഷണ ശാലകള്‍ക്കാണത്രേ ! നിയമത്തിലെ ഈ വ്യവസ്ഥയാണ് വ്യാപാരികളെ ഭക്ഷണശാലകള്‍ 48 സീറ്റുകള്‍ ആക്കി ചുരുക്കി അത്രയും അശാസ്ത്രീയമായ രീതിയില്‍ തോന്നുംപടി കച്ചവടം നടത്താന്‍ പ്രേരിപ്പിക്കുന്നത് . തിരക്കേറിയ ഇടുങ്ങിയ വഴികള്‍ ഉള്ള മാര്‍ക്കറ്റുകളില്‍ എത്ര സീറ്റുള്ള ഭക്ഷണ ശാലക്കും ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിയാല്‍ വന്‍ അപകടങ്ങള്‍ ഒഴിവാക്കാം .
ഇക്കഴിഞ്ഞ സെപ്തംബറില്‍ രജൌരി, ഖാന്‍ മാര്‍ക്കറ്റ്,ഹൌസ് ഖാസ് തുടങ്ങിയ തെരുവുകളിലെ അസാസ്ത്രീയ ഭക്ഷണശാലകളുടെ പ്രവര്‍ത്തനത്തെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.