ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ കക്ഷികളുടെ വാദങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ നിലപാടും കേട്ട കോടതി കേസ് വിധിപറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തര്‍ക്കവിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ടികെഎ നായര്‍ രംഗത്ത് വന്നിരിക്കുന്നത്. വ്രതത്തിന്റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് കടുത്ത വിവേചനമാണെന്ന് ടികെഎ നായര്‍ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമല ഉപദേശക സമിതി അധ്യക്ഷനും പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമാണ് ടികെഎ നായര്‍.
ഭൂരിപക്ഷം പേരും 41 ദിവസത്തെ വ്രതം പോലും എടുക്കാതെയാണ് ശബരിമലയില്‍ പോകുന്നതാണെന്നാണ് എന്റെ വ്യക്തപരമായ അറിവ്. മലയ്ക്ക പോവുന്നതിന്റെ തലേദിവസം മാത്രം വ്രതമെടുത്ത് പോകുന്നവരും ഉണ്ട്. തലേ ദിവസം മാത്രം സാധാരണ ജീവിതം നയിച്ച് ഒരുനാള്‍ മാത്രം വ്രതമെടുത്ത് പോകുന്നവരാണ് ഇന്ന് അധികവും.
ഈ സാഹചര്യം നിലനില്‍ക്കേയാണ് 41 ദിവസത്തെ വ്രതം എടുക്കാന്‍ കഴിയില്ല എന്നതിന്റെ പേരില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ത്തവത്തിന്റെ പേരുപറഞ്ഞ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് അനീതിയാണ്. ഇതിനെ പുരുഷാധിപത്വമെന്നോ ഇരട്ടത്താപ്പെന്നോ പറയാം. പിന്നോക്കാ വിഭാഗങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ ഉണ്ടായിരുന്ന വിലക്കിനെ മറികടന്നതുപോലെ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.
പിന്നോക്കാ വിഭാഗങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ ഉണ്ടായിരുന്ന വിലക്കിനെ മറികടന്നതുപോലെ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. ഒരു കുഞ്ഞുണ്ടായാല്‍ ശബരിമലയില്‍ പോയി ചോറൂണ് നടത്തണമെന്ന പന്തളം രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് അച്ഛനും അമ്മയും അമ്മാവനും ചേര്‍ന്ന് തന്നെ ശബരിമലിയില്‍ കൊണ്ടുപോയി ചോറൂണ് നടത്തിയത്.
അമ്മയുടെ മടിയിലിരുത്തിയാണ് ശബരിമലയില്‍ വെച്ച് എന്റെ ചോറൂണ് നടത്തിയത്. ശ്രീകോവിലിന് മുന്നില്‍ അമ്മ ഇരുന്നിട്ടും അന്നാരും തടയും ഇറങ്ങിപ്പോവാന്‍ പറയുകയും ചെയ്തിട്ടില്ലെന്നും ടികെഎ നായര്‍ പറഞ്ഞു. ടികെഎ നായരുടെ അഭിപ്രായങ്ങളെ തള്ളി ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് രാമന്‍ നായര്‍ രംഗത്തെത്തി. ടികെഎ നായരുടെ അഭിപ്രായം വ്യക്തിപരമായ കാര്യമാണ്. അദ്ദേഹത്തിന് അവിടെ ചോറൂണ് നടത്തിയെന്നാണ് പറയുന്നത്. ഇതുപോലത്തെ ഒറ്റപ്പെട്ട സംഭവങ്ങള്‍ പിന്നീടും ഉണ്ടായിട്ടുണ്ടെന്നും രാമന്‍ നായര്‍ പറഞ്ഞു.