
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്‌ഐവി ബാധ. രണ്ട് മാസത്തിനിടെ വളാഞ്ചേരിയില്‍ മാത്രം എച്ച്‌ഐവി ബാധിതരായത് പത്ത് പേരാണ്. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്‌ഐവി പകര്‍ന്നത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.
ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. വാർത്ത മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം രോഗബാധയ്ക്ക് കാരണം.
ജനുവരിയില്‍ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയിൽ ഒരാള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഇവര്‍ ലഹരി ഉപയോഗിച്ചതാണ് രോഗബാധയ്ക്ക് കാരണമായത് എന്നാണ് ഡിഎംഒ അറിയിക്കുന്നത്. ഇവരുടെ കുടുംബവും ഇവരുമായി ബന്ധപ്പെട്ട മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് വലിയ സ്ക്രീനിംഗിലേക്ക് നീങ്ങുകയാണ് ആരോഗ്യ വകുപ്പ്.
ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. രണ്ട് മാസത്തിനിടെയാണ് പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്. ഒരാള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്. ഇവരെല്ലാം ഒരേ സൂചികള്‍ ഉപയോഗിക്കുകയായിരുന്നു.