സ്വന്തം ലേഖകൻ
തിരുവനനന്തപുരം: തലസ്ഥാന നഗരിയിൽ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് വൻ പെൺവാണിഭ സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന പോലീസ് റെയ്ഡിൽ അന്തർസംസ്ഥാന പെൺവാണിഭ സംഘം ഉൾപ്പെടെ നിരവധി പേർ പോലീസിന്റെ വലയിലായി. ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചുള്ള പെൺവാണിഭ സംഘങ്ങൾക്കായി പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.
സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണറും ഡെപ്യൂട്ടി കമ്മീഷണറും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ പരിശോധനയിൽ നിരവധി പേരാണ് കുടുങ്ങിയത്. സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ പോലീസിന്റെ വലയിലായി.
പേരൂർക്കട, അമ്പലമുക്ക്, കഴക്കൂട്ടം, കാര്യവട്ടം, പേട്ട എന്നിവടങ്ങളിലെ ചില ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചാണ് ഷാഡോ പോലീസ് റെയ്ഡ് നടത്തിയത്. വഴുതക്കാട്ടെ ഒരു ഫ്ളാറ്റും പോലീസ് നിരീക്ഷണത്തിലാണ്. വൻകിട ഫ്ളാറ്റുകൾ വൻ തുകയ്ക്ക് വാടകയ്ക്ക് എടുത്താണ് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നത്. ഇടപാടുകാർക്ക് വാട്സ്ആപ്പിലൂടെയാണ് യുവതികളുടെ ചിത്രം കൈമാറുന്നത്. യുവതികളുടെ റേറ്റും പണം അടയ്ക്കേണ്ട ബാങ്ക് അക്കൗണ്ട് നമ്പറും കൈമാറും.
ഓരോ ഇടപാടുകൾക്കും പതിനായിരങ്ങളാണ് ഈടാക്കുന്നത്. വൻ ഫ്ളാറ്റുകളിലേക്ക് പോലീസ് പരിശോധന കടന്നു വരില്ലെന്ന ധൈര്യത്തിലാണ് പെൺവാണിഭ സംഘങ്ങൾ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് ഇടപാടുകൾ നടത്തുന്നത്.